ഹര്‍ജി വീണ്ടും തള്ളി; ശബരിമല ദര്‍ശനത്തിനായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി
ശബരിമല ദര്‍ശനത്തിനായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്ട്രേറ്റ് കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.
മകര വിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കെ സുരേന്ദ്രന് ശബരിമലയില്‍ പോകാനുളള അനുമതി നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ നേരെത്തെ എതിര്‍തിരുന്നു. ഈ സീസണില്‍ കെ സുരേന്ദ്രനെ പ്രവേശിപ്പിക്കരുതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകനായ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമം പ്രതി നടത്തുന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
വീണ്ടും ശബരിമലയിലേക്ക് പോകാനായി അനുമതി തേടി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശബരിമലയില്‍ നിലവിൽ സ്ഥിതിഗതികള്‍ ശാന്തമാണെന്നും അത് നശിപ്പിക്കാനാണോ സുരേന്ദ്രൻ അങ്ങോട്ടേക്ക് പോവുന്നതെന്നും ജസ്റ്റിസ് രാജാ വിജയരാഘവന്‍ വാക്കാല്‍ ചോദിച്ചു. ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയെ അറിയിച്ചു. ഈ സീസണില്‍ ഇയാളെ പ്രവേശിപ്പിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചിത്തിര ആട്ട വിശേഷ സമയത്ത് ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന കര്‍ശന നിബന്ധനയോടെ രണ്ട് ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. സമാന കുറ്റക്യത്യങ്ങളില്‍ ഇടപെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.
ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. കെ. സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്റെ പ്രവൃത്തി ന്യായീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സുരേന്ദ്രന്‍ നടത്തിയത് ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. സുരേന്ദ്രന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ വിമര്‍ശനം.
ശബരിമല സമരത്തിന്റെ തുടക്ക നാളുകളില്‍ സന്നിധാനം സംഘര്‍ഷ ഭരിതമായിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുളള നേതാക്കള്‍ സന്നിധാനത്ത് തമ്പടിച്ച് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. എന്നാല്‍ മണ്ഡല കാലത്ത് കളി മാറി. നേതാക്കളെ പോലീസ് സന്നിധാനത്തേക്ക് അടുപ്പിച്ചില്ല. ശബരിമലയിലേക്ക് പോകാന്‍ എത്തിയ സുരേന്ദ്രനെ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനാണ് എസ്പി യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്തത്. 2013 ൽ ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ സമരം, 2016 ൽ സിറ്റി പൊലീസ് കമ്മീഷണർ ഓഫിസിലേക്കു നടത്തിയ മാർച്ച് എന്നീ കേസുകളിലും ഇതിനിടെ സുരേന്ദ്രൻ ജാമ്യം നേടിയിരുന്നു.
https://www.facebook.com/Malayalivartha