മാന്നാമംഗലം പള്ളിത്തർക്കം ഒതുക്കി കളക്‌ടർ അനുപമ:- ഉപാധികൾ അനുസരിക്കാൻ തയ്യാറായി യാക്കോബായ വിഭാഗം; ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയുമെന്നും, ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി
മാന്നാമംഗലം പള്ളി തര്‍ക്കത്തില്‍ യാക്കോബായ വിഭാഗം അയയുന്നു. കലക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. ഹൈക്കോടതി വിധി പ്രകാരം പള്ളിയുടെ ഭരണ ചുമതല ഒഴിയും. ആരാധന നടത്താന്‍ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. എന്നാല്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗം കളക്ടറോട് ആവശ്യപ്പെട്ടു. യാക്കോബായ വിഭാഗം സിപിഎമ്മിന്‍റെ സഹായവും തേടി. നാളെ കുര്‍ബാന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎമ്മിന്‍റെ സഹായം തേടിയത്. യാക്കോബായ വിഭാഗം സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ചയും നടത്തി.
മാന്ദാംമംഗലം സെൻറ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങള്‍ തമമിലുളള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു. യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവെച്ചിരുന്നത്. പള്ളിയില്‍ 3 ദിവസമായി തുടരുന്ന പ്രാര്‍ത്ഥനയജ്ഞം അവസാനിപ്പിക്കാൻ യാക്കോബായ വിഭാഗം തയ്യാറായി. എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. സഭയുടെ മേലധക്ഷ്യൻമാരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കളക്ടര്‍ സമയം അനുവദിച്ചത്. തുടര്‍ന്ന് ഇന്ന് നടന്ന ചര്‍ച്ചയിലാണ് കളക്ടറുടെ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന യാക്കോബായ വിഭാഗം അറിയിച്ചത്. എന്നാല്‍ ഒരു കാര്യം യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത് നാളെ( ഞായറാഴ്ച) കുര്‍ബാന കൂടാന്‍ അവസരം നല്‍കണമെന്നായിരുന്നു. ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അറിയാക്കാമെന്നാണ് കളക്ടര്‍ യാക്കോബായ വിഭാഗത്തെ അറിയിച്ചിരിക്കുന്നത്.
വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമായിരുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിന് കളക്ടര്‍ അനുപമയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ താല്‍ക്കാലിക ശമനമുണ്ടാവുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ വീണ്ടും നീങ്ങാതിരിക്കാന്‍ വിശ്വാസികളെ എല്ലാം മാറ്റി പള്ളി താല്‍ക്കാലികമായി പൂട്ടിരുന്നു. അപ്പീലില്‍ തീരുമാനം ആകുംവരെ പള്ളിയില്‍ കയറാന്‍ എത്തില്ലെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം സമ്മതിച്ചതോടെയാണ് താല്‍ക്കാലിക പ്രശ്‌നപരിഹാരം ഉണ്ടായത്.
ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ തീരുമാനമാകുന്നതുവരെ പള്ളിയില്‍ പ്രവേശിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളും പള്ളിക്കുള്ളിലെ പ്രാര്‍ത്ഥനായജ്ഞം അവസാനിപ്പിച്ചു പുറത്തിറങ്ങാന്‍ യാക്കോബായ സഭാംഗങ്ങളും തീരുമാനം അറിയിക്കുകയായിരുന്നു. അവകാശത്തര്‍ക്കം രൂക്ഷമായതിനു പിന്നാലെ വ്യാഴാഴ്ച രാത്രി 11.15നാണ് പള്ളിക്കു മുന്നില്‍ കല്ലേറും സംഘർഷവും അരങ്ങേറിരുന്നു.
ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു പരുക്കേറ്റിരുന്നു. മാര്‍ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളായ 40 പേര്‍ക്കെതിരെയും യാക്കോബായ സഭാംഗങ്ങളായ 70 പേര്‍ക്കെതിരെയും സിറ്റി പൊലീസ് കേസെടുക്കുകയും ചെയ്തു. മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്ബാന്‍, ഫാ. മത്തായി പനംകുറ്റിയില്‍, ഫാ. പ്രദീപ്, ഫാ. റെജി മങ്കുഴ തുടങ്ങിയവര്‍ കുന്നംകുളം അടുപ്പൂട്ടി മലങ്കര ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലേയും നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ പള്ളിയിലെ ജനാലച്ചില്ലുകളും കസേരകളും ഗേറ്റുമെല്ലാം തകര്‍ന്നു. കുഴഞ്ഞുവീണ യാക്കോബായ വിഭാഗം മാനേജിങ് കമ്മിറ്റിയംഗത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്ലേറില്‍ പരുക്കേല്‍ക്കുകയും ഹൃദയാഘാതമുണ്ടാകുകയും ചെയ്തതോടെ യാക്കോബായ സഭാംഗം ഏബ്രഹാം പാറയ്ക്കലിനെ ഗുരുതരാവസ്ഥയില്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി അക്രമം കണ്ട് പള്ളിയില്‍ കൂട്ടമണിയടിക്കുന്നതിനിടെയാണ് എബ്രാഹം കുഴഞ്ഞുവീണത്. പരുക്കേറ്റ ബാബു, ഷാജു, ജയിംസ്, ആല്‍ബിന്‍ എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിയുടെ ഗേറ്റും ജനല്‍ച്ചില്ലുകളും ഉള്ളിലെ കസേരകളും സംഘര്‍ഷത്തില്‍ തകര്‍ന്നിരുന്നു. പിന്നീട് കലക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ പള്ളി പൂട്ടി താക്കോല്‍ യാക്കോബായ സഭാംഗങ്ങള്‍ കൈവശം വയ്ക്കാന്‍ ധാരണയാവുകയായിരുന്നു.
പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വെള്ളിയാഴ്ച അനുരഞ്ജനയോഗം വിളിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് താല്‍ക്കാലികമായി വഴിതുറന്നത്. ഇരുവിഭാഗവുമായി വേവ്വേറെ ചര്‍ച്ചയും നടന്നു. ചര്‍ച്ചകള്‍ മണിക്കൂറുകള്‍ നീണ്ടിട്ടും ഇരുവിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായില്ല. ഒടുവില്‍ പള്ളിയില്‍ കഴിയുന്ന യാക്കോബായക്കാരെല്ലാം പള്ളി വിട്ടുപോകണമെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ടായി. ആദ്യം കൂട്ടാക്കിയില്ലെങ്കിലും നാലുമണി കഴിഞ്ഞതോടെ മുഴുവനാളുകളും പള്ളി വിട്ടിറങ്ങി. ഇവര്‍ എല്ലാ വാതിലുകളും ഓഫീസും പൂട്ടി താക്കോലുമായാണ് പള്ളി വിട്ടത്. ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന നടപടി ആരു സ്വീകരിച്ചാലും നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു ഇന്ന് നടത്തിയ ചർച്ചയിൽ കലക്ടര്‍ മുന്നോട്ട് വെച്ച ഉപാധി അനുസരിക്കാന്‍ തയ്യാറാണെന്ന് യാക്കോബായ വിഭാഗം അറിയിച്ചത്.
https://www.facebook.com/Malayalivartha