പോരാളി ഷാജിയെ തപ്പി രമേശ് ചെന്നിത്തല ; അപകീര്‍ത്തിപരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരായി രണ്ട് വര്‍ഷം മുമ്പ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പോസ്റ്റുകളുടെ ലിങ്ക് നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു
രണ്ട് വര്‍ഷം മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയോട് പ്രതികരണവുമായി പോലീസ്. അപകീര്‍ത്തിപരമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെതിരായി രണ്ട് വര്‍ഷം മുമ്പ് ചെന്നിത്തല നല്‍കിയ പരാതിയില്‍ പോസ്റ്റുകളുടെ ലിങ്ക് നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. 2017 മാര്‍ച്ച് ഒന്നിന് നല്‍കിയ പരാതിയില്‍ 2019 ജനുവരി 14നാണ് ചെന്നിത്തലയ്ക്ക് മറുപടി ലഭിച്ചത്.
പ്രതിപക്ഷനേതാവ് സമര്‍പ്പിച്ച പരാതിയില്‍ ഹൈടെക് ക്രൈം സെല്‍ അന്വേഷണം നടത്തിയെങ്കിലും പരാതിയില്‍ പറയുന്ന പോരാളി ഷാജി, ചെഗുവേര ഫാന്‍സ് ഡോട് കോം എന്നീ പേജുകളില്‍ പോസ്റ്റുകള്‍ കാണാനില്ലെന്നും ലിങ്ക് ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നുമാണ് മറുപടി. പോസ്റ്റുകളുടെ ലിങ്ക് അയച്ചു തന്നാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും എഐജി ജെ.സുകുമാരപിള്ള ഐപിഎസ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിനെ അറിയിച്ചു
മുഖ്യമന്ത്രിയെയോ മന്ത്രിമാരേയോ അവഹേളിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നവരെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യുന്ന പൊലീസ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയെ തള്ളിക്കളഞ്ഞെന്നും പദവിയെ അവഹേളിച്ചതായും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ആരോപിക്കുന്നു. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിടുന്നവരെ ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യുന്ന പൊലീസ് പ്രതിപക്ഷ നേതാവിന്റെ പരാതികള്‍ മുഖവിലയ്ക്കെടുന്നില്ല. പ്രതിപക്ഷ നേതാവിന്റെ പരാതിക്ക് വര്‍ഷങ്ങള്‍ക്കുശേഷം മറുപടി നല്‍കുന്നത് ഇതിനു തെളിവാണെന്നും ഓഫിസ് ആരോപിക്കുന്നു. അതേസമയം വിഷയം നിയമസഭയില്‍ ഉന്നയിക്കാനും നീക്കമുണ്ട്.
സിപിഎമ്മിന്‍റെ സൈബര്‍ ഇടങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളായതിനാലാണ് പൊലീസ് അലംഭാവം കാണിക്കുന്നതെന്നും ആരോപണമുണ്ട്. അവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും ഇത്രയും വൈകി നടപടി വരുന്നതിന് കാരണം അവരെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
ഫെയ്സ്ബുക്കിലൂടെയും വാട്സ് അപ്പ് ഗ്രൂപ്പിലൂടെയും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഈ മാസം നല്‍കിയ പരാതിയിലും കാര്യമായ അന്വേഷണം നടക്കുന്നില്ല. പല ഫെയ്സ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷനേതാവിന്റെ ചിത്രം മോര്‍ഫ് ചെയ്താണ് ഉള്‍പ്പെടുത്തിയത്. പ്രകോപനകരവും, സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലുള്ള കമന്റുകളുമാണ് പല പോസ്റ്റുകളിലും ഉള്ളതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളം പോലീസ് വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ യുവതീപ്രവേശം, ഹർത്താൽ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ നിർദ്ദേശം നൽകി.
സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണൽ ക്യാമ്പയിൻ, ഹെയ്റ്റ് ക്യാമ്പയിൻ എന്നിവ നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകൾ രജിസ്റ്റർ ചെയ്യും. അത്തരം പോസ്റ്റുകൾ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
https://www.facebook.com/Malayalivartha