സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയുള്ള നിരാഹാര സമരം ഏശുന്നില്ല!; ഒടുക്കം സെക്രട്ടറിയറ്റ് പടിക്കലെ നിരാഹാര സമരം ബി.ജെ.പി അവസാനിപ്പിക്കുന്നു
ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള ബി.ജെ.പിയുടെ സമരം അവസാനിപ്പിക്കാനൊരുങ്ങുന്നു. സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ബിജെപി നടത്തി വന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ശബരിമലയിൽ മണ്ഡലകാലം അവസാനിക്കുന്ന വേളയിൽ സമരത്തിന് അന്ത്യം കുറിക്കാം എന്ന നിലപാടെടുത്താണ് ബി.ജെ.പി ഈ തീരുമാനത്തിലെത്തിയത്.
യുവതീപ്രവേശന വിധിക്ക് എതിരായ പുന:പരിശോധനാ ഹർജികൾ കേൾക്കുന്നത് സുപ്രീം കോടതി നീട്ടിവച്ച സാഹചര്യത്തിലാണ് തീരുമാനം. ഹർജികൾ പരിഗണിക്കുമെന്ന് അറിയിച്ചിരുന്ന ഈ മാസം 22 വരെ സമരം തുടരാനായിരുന്നു നേരത്തേയുള്ള തീരുമാനം.
48 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരമാണ് ബിജെപി അവസാനിപ്പിക്കുന്നത്. മണ്ഡല- മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നാളെ പൂർത്തിയാകുന്ന മുറയ്ക്ക് ഇപ്പോൾ നിരാഹാരമനുഷ്ഠിക്കുന്ന പി.കെ. കൃഷ്ണദാസിന് നാരങ്ങാനീര് നൽകിയായിരിക്കും സമരം അവസാനിപ്പിക്കുക. നാളെത്തന്നെയാണ് ശബരിമല കർമ്മസമിതിയുടെ അയ്യപ്പഭക്ത സംഗമവും.
എന്നാൽ ശബരിമല വിഷയത്തില്‍ നടത്തുന്ന പോരാട്ടങ്ങള്‍ ബിജെപി തുടരുമെന്ന് സമരപ്പന്തലില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. വിശ്വാസി സമൂഹത്തോടു തോറ്റതിലെ ജാള്യം മറയ്ക്കാനാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ വ്യാജ സത്യവാങ്മൂലമെന്ന് ഇന്നലെ കൃഷ്ണദാസിന്റെ നിരാഹാരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു.
വെർച്വൽ ക്യൂവിനു വേണ്ടി സി.പി.എം അണികൾ രജിസ്റ്റർ ചെയ്യിച്ച യുവതികളുടെ വിവരങ്ങളാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയതെന്നും, ശബരിമല സ്‌പെഷ്യൽ ഓഫീസർക്കും നിരീക്ഷണ സമിതിക്കും നൽകാത്ത വിവരം സർക്കാർ സത്യവാങ്മൂലമായി നൽകിയത് പുന:പരിശോധനാ ഹർജികളിലെ വിധിയെ സ്വാധീനിക്കാനാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പത്തു ദിവസമായി നിരാഹാരമനുഷ്ഠിച്ചു വന്ന പ്രൊഫ.വി.ടി. രമയുടെ ആരോഗ്യനില മോശമായതോടെ ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. തുടർന്നാണ് കൃഷ്ണദാസ് സമരം ഏറ്റെടുത്തത്.
ബിജെപിയുടെ റിലേ നിരാഹാര സമരം ശബരിമലയില്‍ നിന്ന് സെക്രട്ടേറിയേറ്റിലേക്ക് മാറ്റിയപ്പോള്‍ തന്നെ വിവാദമായിരുന്നു. തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു.അതിനിടെ സമരത്തിന്‍റെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നിന്നും സമരം തുടരുന്നതിനിടെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതും തിരിച്ചടിയായി.
ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, ദേശീയ കൗൺസിൽ അംഗം സി.കെ പത്മനാഭന്‍ എന്നിവര്‍ നിരാഹാരം കിടന്നിരുന്നു. എന്നാൽ അതിനു ശേഷം സമരം ഏറ്റെടുക്കാൻ ബി.ജെ.പിയുടെ നേതാക്കൾ തയാറാകാത്ത സ്ഥിതി വന്നു. ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ. സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും ബിജെപി രൂപം നല്‍കും. നാളെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പുത്തരികണ്ടത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
അതേസമയം സമരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിഞ്ഞില്ല എന്നും ബി.ജെ.പി. അണികൾക്കിടയിൽ ആക്ഷേപമുണ്ട്. അതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി കൂടിയാണ് സമരത്തിൽ നിന്നും ബി.ജെ.പി. പിൻവലിയുന്നത് എന്നും പറയപ്പെടുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ആചാരലംഘനം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ മൂന്നിന് ബി.ജെ.പി സെക്രട്ടറിയറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha