അയ്യപ്പന്‍ എല്ലാം കാണുന്നുണ്ട്... 51 യുവതികളുടെ ലിസ്റ്റ് കൊടുത്ത നടപടി ആകാശത്ത് പോയ വടി ഏണി വെച്ച് വാങ്ങിയ പോലെയാണ്; സമാധാനപരമായ മണ്ഡലകാലം ആഗ്രഹിക്കുന്നു; ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം രാജ പ്രതിനിധി

51 കെട്ടുനിറയ്ക്കലിന്റേയും തുടര്‍ന്നുള്ള 51 വെട്ടിനിരത്തലിന്റേയും അലയൊലികള്‍ ഇതുവരേയ്ക്കും അവസാനിച്ചിട്ടില്ല. അവസാനം രാജ പ്രതിനിധി തന്നെ സര്‍ക്കാരിനെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ്. തക്ക സമയത്താണ് രാജകുടുംബം രംഗത്തെത്തിയത്. തങ്ങളെയൊക്കെ കളിയാക്കിയ മന്ത്രിമാര്‍ക്കുള്ള കനത്ത അടിയാണ് സര്‍ക്കാരിന്റെ 51 പേരുടെ ലിസ്റ്റെന്നാണ് പന്തളം രാജ കൊട്ടാരവും വിശ്വസിക്കുന്നത്.
51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചുവെന്ന സുപ്രിംകോടതിയില്‍ നല്കിയ ലിസ്റ്റ് ഇരന്ന് വാങ്ങിയ അടിയാണെന്നാണ് ശശികുമാര വര്‍മ്മ പറഞ്ഞു. 51 യുവതികളുടെ ലിസ്റ്റ് കൊടുത്ത നടപടി ആകാശത്ത് പോയ വടി ഏണി വെച്ച് വാങ്ങിയ പോലെയാണ്. ഈ മണഅഡലകാലത്ത് ഉണ്ടായ പ്രശ്‌നങ്ങള്‍ ഭാവിയിലും ആവര്‍ത്തിക്കരുതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം പറഞ്ഞു. സര്‍ക്കാരിന്റെ പിടിവാശി ദോഷം ചെയ്തുവെന്ന് ശശികുമാര വര്‍മ്മ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. ശബരിമല വിഷയത്തില്‍ ഏത് വിധത്തിലുള്ള ചര്‍ച്ചയ്ക്കും കൊട്ടാരം തയ്യാറാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് കൊട്ടാരം ആഗ്രഹിക്കുന്നതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
അതിനിടെ സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല നട അടച്ചു. തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറിയതിന് ശേഷം നട അടച്ചു. പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് അവസരം ഉണ്ടായിരുന്നത്. ഒന്നരക്കോടിയോളം തീര്‍ത്ഥാടകര്‍ ഈ സീസണില്‍ എത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.
ഇന്നലെ രാത്രി 9ന് ഭക്തരുടെ ദര്‍ശനം അവസാനിപ്പിച്ചു. തുടര്‍ന്ന് മാളികപ്പുറം മണിമണ്ഡപത്തിന് മുന്‍പില്‍ ഗുരുതി നടത്തി.
റാന്നി കുന്നയ്ക്കാട് അജിത്കുമാര്‍, ജെ.ജയന്‍, രതീഷ്‌കുമാര്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ഗുരുതി. ഇവര്‍ക്ക് രാജപ്രതിനിധി മൂലംനാള്‍ പി.രാഘവവര്‍മ രാജ പണക്കിഴി സമ്മാനിച്ചു.
മടക്ക ഘോഷയാത്രയ്ക്കായി തിരുവാഭരണങ്ങള്‍ പേടകത്തിലാക്കി കിഴക്കേമണ്ഡപത്തിലേക്കു മാറ്റി. ഇന്നു രാവിലെ 5.30 തിരുവാഭരണവാഹകര്‍ എത്തി പേടകം പതിനെട്ടാം പടിയിറക്കിയ ശേഷം രാജപ്രതിനിധി ദര്‍ശനത്തിനെത്തി. അതിനുശേഷം മേല്‍ശാന്തി അയ്യപ്പനു ഭസ്മാഭിഷേകം നടത്തി നട അടച്ചു.
തീര്‍ഥാടന കാലത്തെ ദേവസ്വം ബോര്‍ഡിന്റെ വരുമാന നഷ്ടം 95.65 കോടി രൂപയാണ്. മണ്ഡല കാലത്ത് 58.91 കോടി രൂപയുടെയും മകരവിളക്കിന് 36.73 കോടി രൂപയുടെയും നഷ്ടം ഉണ്ടായി. ഇന്നലെ വരെയുളള കണക്കാണിത്. മണ്ഡലകാലത്തെ ആകെ വരുമാനം 105,11,93,917 രൂപയും മകരവിളക്കു കാലത്തേത് 63,00,69,947 രൂപയുമാണ്.
കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമാണ് വരുമാനം.
ഇത്തവണ മകരവിളക്കിന് 28.32 കോടി രൂപയുടെ അരവണയും 3.09 കോടി രൂപയുടെ അപ്പവും വിറ്റു. കാണിക്ക ഇനത്തില്‍ മകരവിളക്കു കാലത്ത് 24.57 കോടി രൂപയും ലഭിച്ചു.
മുന്‍വര്‍ഷങ്ങളിലെല്ലാം വരുമാനം വര്‍ധിക്കാറുണ്ട്. അതുകൂടി കണക്കിലെടുത്താല്‍ യഥാര്‍ഥ നഷ്ടം 100 കോടിയെങ്കിലും വരും.
അതേസമയം സെക്രട്ടറിയേറ്റ് പടിക്കലെ സമരം ഇന്ന് അവസാനിക്കുകയാണ്. ശബരിമല നട അടക്കുന്നതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനമാവുകയായിരുന്നു. ഇന്ന് പുത്തരികണ്ടത്ത് നടക്കുന്ന അയ്യപ്പസംഗമത്തോടെ സമരം അവസാനിപ്പിക്കാനാണ് തീരുമാനം. 48ാം ദിവസം നടക്കുന്ന സമരത്തില്‍ പി.കെ.കൃഷ്ണദാസാണ് ഇപ്പോള്‍ നിരാഹാരം കിടക്കുന്നത്.
ശബരിമല സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ആചാര സംരക്ഷണത്തിന് വേണ്ടി എന്‍.ഡി.എ സമാഹരിച്ച ഒപ്പുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയ ശേഷം സംസാരിക്കുമ്പോഴായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. ഓര്‍ത്തഡോക്‌സ് സഭയുടെ ബിഷപ്പിനെ പോലും 307ാം വകുപ്പ പ്രകാരം കളളക്കേസില്‍ കുടുക്കിയെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.
https://www.facebook.com/Malayalivartha


























