സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായി.. 49 ദിവസം നീണ്ട സമരം വൻ വിജയമായിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും; സെക്രട്ടറിയേറ്റ് പടിക്കലിലെ നിരാഹാരസമരം അവസാനിപ്പിച്ച് ബി.ജെ.പി

ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ ഒറ്റപ്പെട്ടു, വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തൽ. അതേസമയം സമരം ഏങ്ങനെ തുടരുമെന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. ശബരിമല കര്‍മ്മ സമിതി അടക്കമുള്ളവരുമായി ആലോചിച്ച ശേഷം തുടര്‍ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് മാത്രമാണ് നേതാക്കൾ പറയുന്നത്. സെക്രട്ടേറിയറ്റിന് പടിക്കലെ അനിശ്ചിത കാല നിരാഹാര സമരം വൻ വിജയമായിരുന്നു എന്നാണ് ബിജെപി അവകാശപ്പെടുന്നതെങ്കിലും സമരത്തിന്റെ തുടര്‍ച്ച എങ്ങനെ വേണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കാൻ നേതാക്കൾക്കായിട്ടില്ല.
ശബരിമല പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റി പടിക്കൽ നടത്തിവന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു. 49 ദിവസം നീണ്ട സമരം വൻ വിജയമായിരുന്നു എന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം വിശദീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയും മുതിര്‍ന്ന ബിജെപി നേതാക്കളും അവകാശപ്പെടുന്നത്. സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായെന്ന് ബിജെപി വിശദീകരിക്കുന്നു.
മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിൽ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ പിൻവലിക്കണമെന്നതടക്കം സമരവേദിയിൽ ബിജെപി ഉന്നയിച്ച ആവശ്യങ്ങളോടൊന്നും സര്‍ക്കാര്‍ പ്രതികരിച്ചില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയരോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായതുമില്ല. അനാവശ്യ ഹര്‍ത്താലുകളും അതെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുമെല്ലാം പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്ന തോന്നലും പാര്‍ട്ടിക്കകത്തുണ്ട്. മുതിര്‍ന്ന നേതാക്കൾ നിരാഹാര സമരം ഏറ്റെടുക്കാൻ എത്താതിരുന്ന സാഹചര്യം ബിജെപിക്ക് അകത്ത് തന്നെ കടുത്ത അതൃപ്തിയുണ്ടാക്കി. സമരം വേണ്ടത്ര ഫലം ചെയ്യാതെ പോയത് എന്ന വികാരമാണ് സാധാരണ പ്രവര്‍ത്തകരിൽ ഉണ്ടായത് . എന്നാൽ ശബരിമല കയറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന 51 പേരുടെ പട്ടികയിൽ കടന്ന് കൂടിയ ആശയക്കുഴപ്പങ്ങളടക്കം അവസാന ലാപ്പിൽ ഗുണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തോടെ സമരത്തിന് പുതിയ രൂപവും ഭാവവും ഉണ്ടാകുമെന്നും നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്
അതേസമയം ബിജെപിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എത്തിയിരുന്നു. ബിജെപി സമരം വിജയിച്ചില്ലെന്ന് അവർ തന്നെ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . വിശ്വാസികൾക്കെതിരെ സിപിഎം നിലപാട് എടുത്തിട്ടില്ല മതനിരപേക്ഷമായ പൊതുയിടങ്ങള്‍ ഇല്ലാതാക്കാൻ സംഘപരിവാർ ശ്രമം നടക്കുന്നെന്ന് പിണറായി വിജയന്‍ ആരോപിച്ചു. മുസ്ലീം വിഭാഗത്തിനെതിരെ ബോധപൂര്‍വമായ അക്രമം ഉണ്ടായി. ശബരിമലയിൽ സ്ത്രീകള്‍ കയറാൻ പാടില്ലെന്ന 1991ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല . ഇതാണ് സുപ്രീംകോടതി തിരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു . കോടതിക്ക് എതിരെ നീങ്ങാൻ പറ്റാത്തതിനാൽ ചിലര്‍ സര്‍ക്കാരിനെ ആക്രമിക്കുകയായിരുന്നു . സി പി എമ്മിനോടൊപ്പം നിൽക്കുന്നത് വിശ്വാസികളാണ് സി പി എമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികള്‍ക്ക് ഇവിടെ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ പരാജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സമൂഹത്തിന്റെ വലതുപക്ഷവൽക്കരണം ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/Malayalivartha


























