മോഷണശ്രമത്തിനിടെ നടത്തിയ കൊലപാതകം എന്നു കരുതിയ ചിന്നക്കനാല്‍ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം ആസൂത്രിതം; കാണാതായ റിസോര്‍ട്ട് മാനേജര്‍ പിടിയില്‍

ഇടുക്കിയില്‍, ചിന്നക്കനാല്‍ നടുപ്പാറ റിദംസ് ഓഫ് മൈന്റ് റിസോര്‍ട്ട് ഉടമ രാജേഷ് എന്ന ജേക്കബ് വര്‍ഗീസ്, ജീവനക്കാരന്‍ മുത്തയ്യ എന്നിവരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ മോഷണശ്രമമാണെന്ന് ആയിരുന്നു പോലീസിന്റെ ആദ്യ നിഗമനം. റിസോര്‍ട്ടിലുണ്ടായിരുന്ന ഏലയ്ക്കയും ആഡംബര കാറും മോഷണം പോയിരുന്നു. മോഷണം പോയ ആഡംബര കാറില്‍ സൂപ്പര്‍വൈസറും ഡ്രൈവറുമായ ബോബിന്‍, നെടുങ്കണ്ടം ഭാഗത്തേക്ക് പോയതായി പിന്നീട് പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ കേസില്‍ എസ്‌റ്റേറ്റ് സൂപ്പര്‍വൈസറും കാറിന്റെ ഡ്രൈവറുമായ കുളപ്പാറച്ചല്‍ പഞ്ഞിപ്പറമ്പില്‍ ബോബിന്‍ (36) അറസ്റ്റിലായി. ഇതോടെ നിര്‍ണായക വിവരങ്ങള്‍ പുറത്തു വന്നു.
ചേരിയാര്‍ കറുപ്പന്‍കോളനി സ്വദേശി ഇസ്രവേലിന്റെ ഭാര്യ കപിലയുമായുള്ള അവിഹിത ബന്ധമാണു കൊലപാതകത്തിലേക്ക് നയിച്ചത്. കപിലയാണ് ഇസ്രവേലിനെ പ്രതി ബോബിനുമായി പരിചയപ്പെടുത്തിയത്. ഇസ്രവേലിന്റെ വീട്ടിലെത്തിയിരുന്ന ബോബിന്‍, കപിലയുമായി അടുപ്പത്തിലായി. മൂന്നുമാസത്തെ ബന്ധം മാത്രമായിരുന്നു ബോബിനും കപിലയുമായുണ്ടായിരുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ വേളാങ്കണ്ണിക്കു പോകാന്‍ തീരുമാനിച്ചു. ഇതിനായി പണം കണ്ടെത്തുന്നതിനാണു ബോബിന്‍ രണ്ടു കൊലപാതകങ്ങള്‍ നടത്തിയത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കൊലപാതകത്തിന് മുമ്പുള്ള നാല് ദിവസവും ബോബിന്‍ റിസോര്‍ട്ടിലാണു താമസിച്ചിരുന്നത്. കൊലപാതക ദിവസം രാത്രി മുത്തയ്യയുടെ കൈയ്യില്‍നിന്നു ഭക്ഷണം വാങ്ങി കഴിച്ചു. മുത്തയ്യയും റിസോര്‍ട്ട് ഉടമ രാജേഷും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമാണു രാത്രി പന്ത്രണ്ടരയോടെ ബോബിന്‍ കൊലപാതകത്തിന് ഇറങ്ങിയത്. ആദ്യം റിസോര്‍ട്ട് ജീവനക്കാരന്‍ മുത്തയ്യയായിരുന്നു ലക്ഷ്യം. വലിയ ചുറ്റികയെടുത്ത് മുത്തയ്യയുടെ മുറിയിലെത്തി തലയില്‍ ആഞ്ഞടിച്ചു. നാലുതവണ തലയില്‍ അടിച്ചു മരണം ഉറപ്പു വരുത്തിയശേഷം മൃതദേഹം കിടക്കയോടുകൂടി വലിച്ച് സമീപത്തെ സ്‌റ്റോറിനുള്ളിലിട്ടു പൂട്ടി.
തുടര്‍ന്ന് ഏലയ്ക്കാ സൂക്ഷിച്ചിരുന്ന മുറിയിലെത്തി കമ്പിപ്പാര ഉപയോഗിച്ചു പെട്ടി തുറന്നു മൂന്നു ചാക്കില്‍ സൂക്ഷിച്ചിരുന്ന ഏലക്കായ് പുറത്തെടുത്തു. എന്നാല്‍ ഇതു കൊണ്ടുപോകാന്‍ വാഹനമില്ലാത്തതിനാല്‍ റിസോര്‍ട്ട് ഉടമ രാജേഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ എടുക്കാന്‍ തീരുമാനിച്ചു. രാത്രി പന്ത്രണ്ടരയോടെ ആദ്യകൊല നടത്തിയ ബോബിന്‍ ഇതിനായി വെളുപ്പിന് അഞ്ചു മണിവരെ കാത്തു. അഞ്ചുമണിയോടെ രാജേഷിന്റെ ഔട്ട് ഹൗസിലെത്തി. ആശുപത്രിയില്‍ പോകാനെന്നു പറഞ്ഞു കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ താക്കോല്‍ നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ കൈയില്‍ കരുതിയിരുന്ന വലിയ കത്തി രാജേഷിന്റെ കഴുത്തില്‍ കുത്തിയിറക്കി. കുത്താനായി കത്തിയെടുത്തപ്പോള്‍ തടഞ്ഞതിനെ തുടര്‍ന്ന് രാജേഷിന്റെ നാലു വിരലുകള്‍ക്കും മുറിവേറ്റു. കുത്ത് രാജേഷ് തട്ടിയതിനെ തുടര്‍ന്ന് പ്രതി ബോബിന്റെ ഇടതു കൈയ്യിലും മുറിവുണ്ടായി. കുത്തു കൊണ്ട് പുറത്തേക്ക് ഓടി ഗെയിറ്റിന്റെ മുന്‍വശത്തു വീണ രാജേഷിന്റെ നെഞ്ചില്‍ വീണ്ടും കുത്തിയാണു കൊലപ്പെടുത്തിയത്. അവിടെ നിന്നും രാജേഷിന്റെ മൃതദേഹം താഴത്തെ റോഡിലേക്ക് തള്ളിയിടുകയും അവിടെ നിന്നും വലിച്ച് സമീപത്ത് റോഡരികിലുളള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചശേഷം ചപ്പിട്ട് മൂടി. തുടര്‍ന്ന് മോഷ്ടിച്ച ഏലക്കായ ജീപ്പില്‍ കയറ്റി മുകളിലെത്തിച്ച ശേഷം രാജേഷിന്റെ ആഡംബര കാറിന്റെ താക്കോല്‍ കൈക്കലാക്കി ഏലക്കായ് കാറിലേക്ക് മാറ്റി രക്ഷപ്പെടുകയായിരുന്നു.
ഇവിടെ നിന്നും പ്രതി ആദ്യമെത്തുന്നത് ചേരിയാറിലുള്ള ഇസ്രവേലിന്റെ വീട്ടിലാണ്. രാജേഷിനെ കൊലപ്പെടുത്തുന്ന സമയത്ത് ഇയാളുടെ കൈയ്യിലുണ്ടായ മുറിവ് ചികിത്സിക്കുന്നതിനും വാഹനം ഉപേക്ഷിക്കുന്നതിനും വീട്ടില്‍ താമസിക്കുന്നതിനും ഇസ്രവേലും ഭാര്യയുമാണ് സൗകര്യമൊരുക്കിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇസ്രവേലിന്റെ വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ഇസ്രവേലിനെയും ഭാര്യ കപിലയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഒളിവില്‍ പോയ പ്രതി ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയ പോലീസ് കോടതിയുടെ അനുമതിയോടെ ഇവരുടെ മൊബൈല്‍ സ്‌റ്റേഷനില്‍ സൂക്ഷിക്കുകയും ഇതിലേക്കു വന്ന കോളിന്റെ അടിസ്ഥാനത്തില്‍ പ്രതി തമിഴ്‌നാട്ടിലേക്കു കടന്നതായി മനസിലാക്കുകയുമായിരുന്നു.
പ്രത്യേക സ്‌ക്വാഡ് തമിഴ്‌നാട്ടിലെത്തി മധുര മാട്ടുത്താവണിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു. ഇതിനിടെ തിരിച്ചെത്തി കപിലയുമായി രക്ഷപെടാനും എതിര്‍ത്താല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താനും പ്രതി പദ്ധതിയിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ രാജേഷിനെ കൊലപ്പെടുത്തുന്നതിനിടെ കൈക്കു പരുക്കേറ്റതിനാല്‍ ഇസ്രവേലിന്റെ കൊലപാതം പിന്നത്തേക്കു മാറ്റുകയായിരുന്നുവത്രേ. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐ.പി.സി 397,449, 302, 201, 120 ബി,118 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























