കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻ, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരൻ, ഫണ്ട് റെയ്സർ, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്‌പേയ് മന്ത്രിസഭയിലെ ട്രബിൾഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയർന്നു നിന്നിരുന്ന പ്രമോദ് മഹാജന്റെ കൊലപാതകവും, നരേന്ദ്ര മോദിയുടെ വളർച്ചയും : മുൻ പോസ്റ്റിനെ വീണ്ടും ചർച്ചയാക്കി വി.ടി.ബൽറാം

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന യു.എസ് സൈബർ വിദഗ്ദ്ധൻ സൈദ് ഷൂജയുടെ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികൾക്ക് വൻതിരിച്ചടിയാണ് ഈ വെളിപ്പെടുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിനായി രാജ്യം തയ്യാറെടുക്കവെയാണ് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
അതിനൊപ്പം തന്നെ തട്ടിപ്പ് അറിയുന്നവരെയും, അതിനെ കുറിച്ചുള്ള വിവരം ശേഖരിക്കാൻ ശ്രമിച്ചവരെയും എതിരാളികൾ കൊലപ്പെടുത്തി എന്ന ഗുരുതരമായ ആരോപണവും ഉയർന്നു. ഈ അവസരത്തിൽ ഒരു കാലത്ത് ബി.ജെ.പിയുടെ കരുതായിരുന്ന പ്രമോദ് മഹാജന്റെ കൊലപാതകത്തെ പാർട്ടിയിലെ അധികാരം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടി ആരോപണമുയർത്തുകയാണ് കോൺഗ്രസ് എം.എൽ.എയായ വി.ടി.ബൽറാം.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മാസങ്ങൾക്ക് മുൻപ് എഴുതിയ ഒരു പോസ്റ്റിൽ പറഞ്ഞതാണ്:
'ഇന്ന് നരേന്ദ്ര മോഡി എന്താണോ ആ സ്ഥാനത്തേക്ക് കടന്നുവരുമെന്ന് ഒരുകാലത്ത് വലിയ പ്രതീക്ഷ ജനിപ്പിച്ചിരുന്ന ബിജെപി നേതാവായിരുന്നു പ്രമോദ് മഹാജൻ. കോർപ്പറേറ്റുകളുടെ ഇഷ്ടതോഴൻ, ന്യൂജെൻ ഹൈടെക് രാഷ്ട്രീയക്കാരൻ, ഫണ്ട് റെയ്സർ, മാധ്യമങ്ങളുടെ കണ്ണിലുണ്ണി, വാജ്‌പേയ് മന്ത്രിസഭയിലെ ട്രബിൾഷൂട്ടറായ കാബിനറ്റ് മന്ത്രി, എന്നിങ്ങനെയൊക്കെ ഉയർന്നു നിന്നിരുന്ന പ്രമോദ് മഹാജൻ പെട്ടെന്നൊരു ദിവസം സ്വന്തം സഹോദരനാൽ കൊല ചെയ്യപ്പെടുകയായിരുന്നു. പ്രമോദ് മഹാജന്റെ കൊലപാതവും പാർട്ടിക്കുള്ളിലെ നരേന്ദ്ര മോഡിയുടെ വളർച്ചയും ഏതാണ്ട് ഒരേ കാലഘട്ടത്തിൽ അരങ്ങേറിയതാണെന്നത് യാദൃശ്ചികമായിരിക്കാം. ഏതാനും വർഷങ്ങൾക്ക് ശേഷം മഹാജന്റെ ഭാര്യാ സഹോദരനും കേന്ദ്ര മന്ത്രിയുമായ ഗോപിനാഥ് മുണ്ടേയും തീർത്തും ദുരൂഹമായ നിലയിലാണ് ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത് എന്നതും മറ്റൊരു യാദൃശ്ചികത ആയിരിക്കാം'
.................
പുതിയ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്ന പലതിലേക്കുമാണോ വിരൽ ചൂണ്ടു. എന്നാണ് ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ രംഗത്തെത്തി. ഒപ്പം ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്യം നടത്തുന്നതെന്ന് ലൈവായി കാണിച്ചു നല്‍കുകയും ചെയ്തു.
അതേസമയം മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് നേതാവ് ഗോപിനാഥ് മുണ്ടേയ്ക്ക് ഇക്കാര്യം അറിയാമെന്നും, വെളിപ്പെടുത്താനിരിക്കെയാണ് മരണപ്പെട്ടതെന്നും സയ്ദ് ഷൂജ പറഞ്ഞു. ആം ആദ്മി പാർട്ടി ദില്ലിയിൽ ജയിക്കാൻ കാരണം തിരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി. യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജയ്ക്കൊപ്പം കോൺഗ്രസ് നേതാവ് കപിൽ സിബലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2004ലാണ് ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇന്ത്യയില്‍ പൂര്‍ണ്ണമായി വോട്ടിങ്ങ് മെഷിനുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ഇടക്കാലത്ത് ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മെഷിനുകള്‍ പ്രോഗ്രാം ചെയ്തു വയക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ മെഷിനുകളുടെ ആധികാരികത നഷ്ടമായെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചെങ്കിലും ആരും തന്നെ ആ വല്ലുവിളി സ്വീകരിച്ചില്ല.
തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറച്ച് വർഷങ്ങളായി ആരോപണമുയർത്തി രംഗത്ത് വരുന്നുണ്ട്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷിനുകളാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.
അതേസമയം ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അനന്തിരവൻ ധനഞ്ജയ് മുണ്ടെ. ഗോപിനാഥ് മുണ്ടെയുടെ മരണം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നടന്ന തിരിമറി അറിഞ്ഞതിനാലെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കുടുംബം ഈ ആവശ്യം മുന്നോട്ട് വച്ചത്.
രഹസ്യാന്വഷണ വിഭാഗമായ റോയോ അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























