കോടിക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി ൽ ലഭ്യമല്ല; കെടിഡിഎഫ്സി - കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്

കെടിഡിഎഫ്സി - കെഎസ്ആർടിസി വായ്പാ തർക്കത്തിൽ കെടിഡിഎഫ്സി യുടെ നിലപാടുകൾ ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച ഓഡിറ്റർമാരാണ് നിർണായക കണ്ടെത്തൽ നടത്തിയത്. കോടി ക്കണക്കിന് രൂപയുടെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി ൽ ലഭ്യമല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കെ.ടി.ഡി.എഫ്.സി. യിൽ നിന്നും കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച് തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ ഇടപെട്ടത്.
ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരം സത്യാവസ്ഥ കണ്ടെത്താൻ ഓഡിറ്റ് ഏജൻസിയെ നിയോഗിച്ചു. ഇക്കാര്യം ഇന്നലെ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പരിശോധന പൂർത്തിയാക്കി ഓഡിറ്റർമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൗരവമായ കണ്ടെത്തലുള്ളത്. കോടികളുടെ ലോൺ സംബന്ധിച്ച് പ്രാഥമികമായ കണക്കുകൾ പോലും കെഎസ്ആർടിസി-യിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2008- മുതൽ 2017 വരെയുള്ള കാലത്തെ ലോൺ അക്കൗണ്ടുകളുടെ കോപ്പികൾ പോലും കെഎസ്ആർടിസി യുടെ പക്കൽ ഇല്ല. ലോൺ തിരിച്ചടവിന്റെ ജനറൽ ലെഡ് ജർ ബുക്കോ, ബാങ്കിൽ പണം തിരിച്ചടച്ചതിന്റെ രേഖകളോ കെഎസ്ആർടിസി യുടെ കയ്യിലില്ല . പരിശോധനയോട് പല ഘട്ടത്തിലും കെഎസ്ആർടിസി ഉദ്യോഗസ്ഥർ സഹകരിച്ചില്ല. ആവശ്യമായ രേഖകൾ ലഭ്യമല്ലാത്തതു കൊണ്ട് തന്നെ പരിശോധനയഥാവിധി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓസിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേ സമയം 333.36 കോടി രൂപ ലഭിക്കാനുണ്ടെന്ന കെടിഡിഎഫ്സി യുടെ വാദം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. സൂക്ഷ്മമായ പരിശോധനയുടെ അഭാവത്തിലും കെടിഡിഎഫ്സി നൽകിയ രേഖകൾ പ്രകാരമാണ് ഓഡിറ്റർമാർ പരിശോധന പൂർത്തിയാക്കിയത്. സർക്കാർ നിർദ്ദേശപ്രകാരമുള്ള പരിശോധനയായിട്ടു കൂടി കെഎസ്ആർടിസി യുടെ ഭാഗത്ത് നിന്നും വേണ്ടത്ര സഹകരണമുണ്ടായില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കെഎസ്ആർടിസി യുടെ ധനവിനിയോഗത്തിലെ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ അവസ്ഥയും ചൂണ്ടിക്കാട്ടുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്.
വായ്പാ തുക തിരിച്ചടക്കുന്നത് സംബന്ധിച്ച് കെഎസ്ആർടിസി ഉം കെടിഡിഎഫ്സി ഉം തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് കെഎസ്ആർടിസി യിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. 2008- മുതലാണ് കെഎസ്ആർടിസി ,കെടിഡിഎഫ്സി യിൽ നിന്നും വായ്പ എടുത്ത് തുടങ്ങുന്നത്. പല ഘട്ടങ്ങളിലായി എടുത്ത കോടികളുടെ വായ്പ തിരിച്ചടക്കാതെ വന്നതോടെ സർക്കാർ ഇടപെട്ട് ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. തുടർന്ന് കെടിഡിഎഫ്സിക്ക് കിട്ടാനുള്ള വായ്പ കുടിശ്ശിക കൺസോർഷ്യത്തിലേക്ക് വകമാറ്റി. എന്നാൽ മുൻ കടിശ്ശികയിനത്തിലും പലിശ ഇനത്തിലുമായി 332.36 കോടി രൂപ കെഎസ്ആർടിസി നൽകാനുണ്ടെന്നായിരുന്നു കെടിഡിഎഫ്സി യുടെ നിലപാട്. ഈ തുകയുടെ മുഴുവൻ രേഖകളും കെടിഡിഎഫ്സി ഹാജരാക്കുകയും ചെയ്തു. എന്നാൽ കെഎസ്ആർടിസി ഇതിനെ ശക്തമായി എതിർത്തു.
ഈ സാഹചര്യത്തിൽ ഗതാഗത വകുപ്പ് വിശദമായ പരിശോധനക്ക് ഉത്തരവിട്ടു. പരിശോധന നടത്തിയ അക്കൗണ്ടിംഗ് ഏജൻസിയായ വർമ്മ & വർമ്മയുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. 332.36 കോടി രൂപയുടെ വായ്പ കെഎസ്ആർടിസി സ്വീകരിച്ചതിന് തെളിവുണ്ട്. എന്നാൽ തുക ചെലവഴിച്ചതിന്റെ രേഖകൾ കോർപറേഷന്റെ കൈവശമില്ല. കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വന്ന ഇത്രയും വലിയ തുക എന്തിന് വിനിയോഗിച്ചുവെന്നോ, ആർക്കൊക്കെ നൽകിയെന്നോ കണക്കില്ല. അക്കൗണ്ടിംഗിലെ പ്രാഥമിക രേഖകൾ പോലും കെഎസ്ആർടിസി സൂക്ഷിച്ചിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.പരിശോധന ഏകപക്ഷീയമായിരുന്നു വെന്നാണ്കെഎസ്ആർടിസി യുടെ വാദം. ഈ സാഹചര്യത്തിലാണ് കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അനോഷണത്തിന് ഗതാഗത വകുപ്പ് വീണ്ടും ഉത്തരവിട്ടത്.
എം എസ് സനിൽ കുമാർ
https://www.facebook.com/Malayalivartha


























