അമ്മയും അച്ചയും ബിടെക്കുകാര്‍… തൊടുപുഴയില്‍ 7 വയസുകാരനെ മര്‍ദിച്ച കേസില്‍ നിര്‍ണായകമായത് 4 വയസുകാരന്റെ മൊഴി; തറയില്‍വീണ പപ്പി എണീറ്റില്ല; തറയില്‍ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്…

തൊടുപുഴയില്‍ ക്രൂരമര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ കുഞ്ഞനിയന്റെ മൊഴിയാണ് കേസ് മാറ്റി മറിച്ചത്. പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലില്‍ പിടിച്ച് വലിച്ചു. തറയില്‍വീണ പപ്പി എണീറ്റില്ല. തറയില്‍ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ചയും അമ്മയുംകൂടെ പപ്പിയെ കാറില്‍ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി... എന്റെ പപ്പി...
ചേട്ടനെ അവന്‍ പപ്പിയെന്നാണ് കുഞ്ഞനിയന്‍ വിളിക്കുന്നത്. എന്താണു നടന്നതെന്ന് ആ നാലുവയസുകാരന് അറിയില്ല. പക്ഷേ, തന്റെ പപ്പിക്ക് എന്തോ സംഭവിച്ചുവെന്നുമാത്രം അറിയാം.
അമ്മയുടെ സുഹൃത്തായ അരുണിന്റെ മര്‍ദനമേറ്റ് അവനും ആശുപത്രിയിലാണ്. വായിലും താടിയിലും ജനനേന്ദ്രിയത്തിലുമാണ് പരിക്ക്. കുട്ടിയുടെ മൊഴിയെടുക്കാന്‍ ആശുപത്രിയിലെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളോട് അവന്‍ ഇതുതന്നെ ആവര്‍ത്തിച്ചു. ഈ കുട്ടിയുടെ വാക്കുകളിലൂടെയാണ് ക്രൂരമര്‍ദനത്തിന്റെ വിവരം പുറം ലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോള്‍ വല്യമ്മയുടെ സംരക്ഷണയിലാണ്.
താമസം മാറിയെത്തുന്നതിനിടയില്‍ കട്ടില്‍ കാലില്‍വീണ് അരുണിനു പരിക്കേറ്റു. അന്ന് നടക്കാന്‍ സഹായത്തിനായി ഇയാള്‍ ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് ഇയാള്‍ നിരന്തരമായി കുട്ടികളെ തല്ലിയിരുന്നത്.
ഇടുക്കിയിലെ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിച്ചിരുന്ന മൂത്തകുട്ടി സഹപാഠികളോടുപോലും മിണ്ടാറില്ലായിരുന്നു. അധ്യാപകര്‍ കുട്ടിയോട് കാരണം തിരക്കിയപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചുപോയി… എന്നുമാത്രം അവന്‍ കണ്ണീരോടെ പറഞ്ഞു.
കഴിഞ്ഞവര്‍ഷം മേയിലാണ് കുട്ടികളുടെ പിതാവ് തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അതിനുശേഷമാണ് അരുണ്‍ യുവതിക്കൊപ്പം താമസമാക്കിയത്. യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് ഇയാളെന്ന് യുവതി പറയുന്നു. കഴിഞ്ഞ നവംബറിലാണ് ഇവര്‍ ഇടുക്കിയിലെ കുമാരമംഗലത്തെത്തിയത്.
ഏഴുവയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയായ അരുണ്‍ ആനന്ദിനെ കുടുക്കിയത് തൊടുപുഴ പോലീസിന്റെ സമയോചിത ഇടപെടല്‍. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ കുട്ടിയുമായി ചികിത്സയ്ക്കായെത്തിയ യുവതിയും യുവാവും കുട്ടിക്ക് പരിക്കുപറ്റിയതിനെക്കുറിച്ച് രണ്ടുകാരണങ്ങള്‍ പറഞ്ഞത് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിയ പോലീസ്, അരുണിന്റെ കാര്‍ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊടുത്തുവിടാന്‍ തയ്യാറായില്ല. പോലീസുമായി കാര്യമില്ലാതെ വഴക്കിട്ടത് സംശയത്തിന് വഴിവെച്ചു. കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറ്റിവിട്ട അരുണിനെ നിരീക്ഷിക്കാന്‍ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനില്‍നിന്ന് രണ്ട് പോലീസുകാരെ മഫ്തിയില്‍ ഏര്‍പ്പെടുത്തി.
ഇളയകുട്ടിയുടെ മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അരുണിന്റെ എ.ടി.എം. കാര്‍ഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നതിനാല്‍ ഇയാള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ അടയുകയായിരുന്നു. കാര്‍ കൊടുത്തുവിട്ടിരുന്നെങ്കില്‍ ഒരുപക്ഷേ വീട്ടിലെത്തി ഇയാള്‍ തെളിവുകള്‍ നശിപ്പിക്കാനും അതുവഴി രക്ഷപ്പെടാനും ശ്രമിച്ചേനെയെന്നും പോലീസ് പറഞ്ഞു.
ഇയാളുടെ പൂര്‍വകാലപ്രവര്‍ത്തനങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ നവംബറില്‍ തൊടുപുഴയില്‍ താമസമാക്കിയതു മുതല്‍ അരുണ്‍ തന്നെയും കുട്ടികളെയും മര്‍ദിച്ചിരുന്നതായി യുവതിയുടെ മൊഴി. അയല്‍ക്കാരുമായി സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ഭയംമൂലമാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയുടെ അമ്മയും പ്രതി അരുണും ചേര്‍ന്ന് തൊടുപുഴ വെങ്ങല്ലൂര്‍ ജങ്ഷനില്‍ ഭക്ഷണം കഴിക്കാന്‍പോയി. രാത്രി രണ്ടരയോടെ തിരിച്ചെത്തി. അരുണ്‍ കട്ടിലില്‍ കയറിക്കിടന്നപ്പോള്‍ പിന്‍ഭാഗം നനഞ്ഞു. ഇളയകുട്ടി മൂത്രമൊഴിച്ചെന്ന് മനസ്സിലാക്കിയ ഇയാള്‍ കിടന്നുകൊണ്ടുതന്നെ കുട്ടികളെ വിളിച്ചുണര്‍ത്തി.
അനുജനെ കക്കൂസില്‍ കൊണ്ടുപോയി മൂത്രമൊഴിപ്പിക്കാത്തതിന് ഏഴുവയസ്സുകാരനെ ശകാരിച്ചു. ഉറക്കത്തിലായിരുന്ന കുട്ടി കിടക്കയില്‍നിന്ന് ഏഴുന്നേല്‍ക്കാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടി നിലത്തിട്ടു. വീണുകിടന്ന കുട്ടിയെ ഇയാള്‍ എഴുന്നേറ്റ് പലവട്ടം ചവിട്ടി. പിന്നീട് എഴുന്നേറ്റുവരാന്‍ ആവശ്യപ്പെട്ടു. എഴുന്നേറ്റുനിന്ന കുട്ടിയെ കട്ടിലിലേക്ക് എടുത്തെറിഞ്ഞു. അവിടെയിട്ടു തല്ലി.
കൈയില്‍ തൂക്കിയെടുത്ത് മുറിയുടെ കോണിലേക്ക് വലിച്ചെറിഞ്ഞു. ഭിത്തിയിലെ അലമാരയ്ക്കിടയിലേക്ക് തലയടിച്ചാണ് കുട്ടി വീണത്. എന്നിട്ടും കലിയടങ്ങാതെ ഇയാള്‍ അലമാരയ്ക്കും ഭിത്തിക്കും ഇടയിലിട്ടും കുട്ടിയെ പലവട്ടം ചവിട്ടിയതായി അമ്മ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതിനിടെ തലയിലെ മുറിവിലൂടെ ചോരവാര്‍ന്ന് കുട്ടി ബോധരഹിതനായി. ഇതെല്ലാം കണ്ട് കരഞ്ഞ ഇളയകുട്ടിയെയും ഇയാള്‍ മര്‍ദിച്ചു.
മൂത്തകുട്ടിയെ അമ്മയും ഇയാളും ചേര്‍ന്ന് പുലര്‍ച്ചെ മൂന്നോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കട്ടിലില്‍നിന്നു വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. പരിക്ക് ഗുരുതരമായതിനാല്‍ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha






















