രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്ന പ്രതീക്ഷയോടെ ഐസിസിയും കെപിസിസിയും... വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കാന്‍ തീരുമാനമായതോടെ ആവേശത്തിലാണ് അണികൾ. അതേസമയം രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ വയനാട്ടില്‍ യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് ഡിസിസി അധ്യക്ഷന്‍ ഐ.വി ബാലകൃഷ്ണന്‍. രാഹുലിന്റെ വരവോടെ കേരളം തൂത്തുവാരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസിയും കെപിസിസിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും പാര്‍ലമെന്റ് കമ്മിറ്റിക്കും നല്‍കിയ വാക്ക് പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശങ്ക ഉണ്ടായിരുന്നു. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാത്തിരിക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധി വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമായെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിക്ക് പുറമേയാണ് വയനാട് മണ്ഡലത്തിലും മത്സരിക്കുന്നത്. അമേഠി കൂടാതെ രണ്ടാം മണ്ഡലം എന്ന നിലയിലാണ് വയനാട് പാര്‍ലമെന്റ് മണ്ഡലംകൂടി തെരഞ്ഞെടുത്തത്. കര്‍ണാടകയിലെ രണ്ട് മണ്ഡലവും വയനാടുമാണ് എഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നത്.
കോണ്‍ഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോണ്‍ഗ്രസില്‍ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. സിദ്ദിഖിനെ മത്സരിപ്പിക്കുന്നതിനെതിരെ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധിയും ഹൈക്കമാന്‍ഡും അംഗീകരിക്കുകയായിരുന്നുവെന്ന് ആന്റണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















