പ്രളയവും യുവതീ പ്രവേശനവും ഉണ്ടാകുമെന്ന് അയ്യപ്പന്‍ മുന്‍കൂട്ടി അറിഞ്ഞു; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തില്‍ നിന്ന് 150 കോടി രൂപ ധനലക്ഷ്‌മി ബാങ്കിന്റെ കടപ്പത്രത്തില്‍ നിക്ഷേപിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്. പ്രളയവും യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയിലെ വിധിയും മൂലം ദേവസ്വം ബോര്‍ഡ്ന്
സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഭഗവാന്‍ അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇത് നികത്താന്‍ അയ്യപ്പന്‍ തന്നെ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വിശദീകരണം നൽകി.
പി.എഫ് നിക്ഷേപം തിരക്കിട്ട് പിന്‍വലിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ടില്‍ നിക്ഷേപിച്ചത് ബോര്‍ഡിന്റെ സാമ്ബത്തിക സുരക്ഷിതത്വം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി ലോക്കല്‍ ഫണ്ട് ആഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിലാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
മഹാപ്രളയവും, ശബരിമല യുവതി പ്രവേശനവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിയിൽ ഇടിവുണ്ടാക്കി. എന്നാല്‍ ഇതെല്ലാം അയ്യപ്പന്‍ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും നഷ്‌ടം നികത്താന്‍ അയ്യപ്പന്‍ തുറന്ന് തന്നെ വഴിയാണ് കടപ്പത്ര നിക്ഷേപമെന്നുമാണ് ബോര്‍ഡ് കോടതിയെ അറിയിച്ചത്.
ബോണ്ടിലൂടെ 150 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചതായി ധനലക്ഷ്മി ബാങ്ക് 2018 മാര്‍ച്ച് 22 നാണ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. കത്ത് കിട്ടിയ ദിവസം തന്നെ ബോര്‍ഡ് യോഗം ചേര്‍ന്ന് ബോണ്ടുകള്‍ വാങ്ങാന്‍ തീരുമാനിച്ചു. ബാങ്കിന്റെ അറിയിപ്പും അക്കൗണ്ട് ഒാഫീസറുടെ റിപ്പോര്‍ട്ടും ബോര്‍ഡിന്റെ അംഗീകാരവും ഒരേ ദിവസം ഉണ്ടായി. ഇത്രയും വലിയ തുക നിക്ഷേപിക്കുമ്ബോഴുള്ള നഷ്ടസാദ്ധ്യത പരിശോധിക്കാനോ മതിയായ പഠനം നടത്താനോ ശ്രമിക്കാതെ തിരക്കിട്ടാണ് നടപടി സ്വീകരിച്ചത്.
58 സ്ഥിര നിക്ഷേപങ്ങള്‍ പൊളിച്ചാണ് 10 ലക്ഷം രൂപ മുഖവിലയുള്ള 1500 ബോണ്ടുകള്‍ക്കായി 150,44,93,439. 24 നല്‍കിയത്. നിക്ഷേപം കാലാവധിക്കു മുമ്ബ് പിന്‍വലിച്ചതിലൂടെ 1.74 കോടി രൂപയുടെ നഷ്ടമുണ്ടായി. 11 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ബോണ്ടില്‍ നിക്ഷേപിച്ചതിനാല്‍ മറ്റ് നഷ്ടമുണ്ടായെന്ന് പറയുന്നില്ല. എന്നാല്‍ നഷ്ട സാദ്ധ്യതകളുണ്ട്. 2018 ജൂണില്‍ അവസാനിച്ച ആദ്യ ക്വാര്‍ട്ടറിലെ കണക്കനുസരിച്ച് ധനലക്ഷ്മി ബാങ്കിന് 45 കോടി രൂപയുടെ നഷ്ടമുണ്ട്. കണക്കുകളും വസ്തുതകളും ബാങ്കിനെക്കുറിച്ച് അത്ര നല്ല ചിത്രമല്ല നല്‍കുന്നത്. പി.എഫ് പലിശ നിരക്ക് 7.6 ശതമാനമാണെന്നിരിക്കെ 6.65 ശതമാനം മാത്രം പലിശ നിരക്കുള്ള ബാങ്കിന്റെ സ്ഥിര നിക്ഷേപം ദേവസ്വം ബോര്‍ഡിന്റെ ഖജനാവ് ചോര്‍ത്തുകയാണ്. എട്ട് ശതമാനം പലിശ നിരക്കുള്ള ട്രഷറി നിക്ഷേപമടക്കമുള്ള ബദല്‍ നിക്ഷേപ സാദ്ധ്യതകള്‍ ദേവസ്വം ബോര്‍ഡ് തേടിയില്ല. 2018 മാര്‍ച്ചിലെ കണക്കനുസരിച്ച് ബോര്‍ഡ് ജീവനക്കാരുടെ പി.എഫ് 187.93 കോടി രൂപയാണ്. ഇതിന്റെ 80 ശതമാനത്തോളം തുകയാണ് സുരക്ഷിതമല്ലാത്ത കടപ്പത്രത്തില്‍ നിക്ഷേപിച്ചത്. പൊതുപണം കൈകാര്യം ചെയ്യുമ്ബോള്‍ കാട്ടേണ്ട ജാഗ്രത കാട്ടിയില്ലെന്നും ലോക്കല്‍ ഫണ്ട് ആഡിറ്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























