അവസാനം പുക മാത്രം... മലപ്പുറംകത്തി; ഗുണ്ട്, കൊടുവാള്‍, മെഷീന്‍ ഗണ്ണ് ഏത് വേണം; വലിയ ഫ്‌ളക്‌സ് കെട്ടി കമ്പനി ആഘോഷമാക്കിയ നാഗമ്പടം പാലത്തിന് ഇപ്പോഴും ഒരു കുലുക്കവുമില്ല; അവസാനം കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

എല്ലാം പഴയൊരു ബോംബ് കഥപോലെയായി കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിച്ചത്. നാട്ടുകാരായ നാട്ടുകാരും ചാനലുകാരായ ചാനലുകാറും ലൈവായി പാലം തകര്‍ക്കുന്നത് പകര്‍ത്തിക്കൊണ്ടിരുന്നു. ഇത് മുതലാക്കി കരാര്‍ കമ്പനി പാലത്തിനെക്കാളും വലിയ ഫ്‌ളക്‌സ് കെട്ടി വലിയ പരസ്യവും നല്‍കി. ഇപ്പോള്‍ പൊളിക്കും ഇപ്പോള്‍ പൊളിക്കുമെന്ന് പറഞ്ഞ് ചാനലുകാര്‍ പലപ്പോഴും ബ്രേക്കിംഗ് നല്‍കി. എന്നാല്‍ എല്ലാം ഒരു പുകയില്‍ അവസാനിച്ചു. അതിനിടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ കൊടുമ്പിരി കൊണ്ടു.
ആദ്യ സ്‌ഫോടനത്തെ ആളുകള്‍ കരഘോഷങ്ങളോടെയാണ് എതിരേറ്റത്. പക്ഷേ, കേളന്‍ കുലുങ്ങിയാലും കുലുങ്ങില്ലെന്ന മട്ടില്‍ പഴയ പാലം തല ഉയര്‍ത്തി നില്‍ക്കുന്നതു കണ്ടപ്പോള്‍ പലരും പറഞ്ഞു. പാലത്തിലെ പക്ഷികളെ ഓടിക്കാനുള്ള വെടിയാണ്. ശരിക്കുള്ള സ്‌ഫോടനം ഉടനെ വരും.
കുറെ നേരം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ വന്നതോടെ ചിലര്‍ പടക്കം ഞങ്ങള്‍ തരാം എന്നു വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. രണ്ടാമത്തെ സ്‌ഫോടനത്തെത്തുടര്‍ന്ന് പഴയ പാലത്തെ വലിയ പുകപടലം മൂടി. പുകപടലം നീങ്ങുമ്പോള്‍ പഴയ പാലത്തിന് ഒരു കുലുക്കവുമില്ല.
പ്രതീക്ഷിച്ച കാഴ്ചകള്‍ നഷ്ടപ്പെട്ട വേദനയോടെ സ്‌റ്റേഡിയം വിട്ടിറങ്ങിയവരുടെ മുഖത്ത് നിരാശയായിരുന്നു. അതിനാല്‍ അവര്‍ കൂവിത്തീര്‍ത്തു.
നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലത്തില്‍ 2 വട്ടത്തെ നിയന്ത്രിത സ്‌ഫോടനമാണ് നടത്തിയത്. എന്നാല്‍ പാലം പൊളിഞ്ഞില്ല. സ്‌ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഇന്നലെ വൈകിട്ട് ആറോടെ ഉപേക്ഷിച്ചു. 6 മണിക്കൂറിനിടെ രണ്ടു വട്ടം സ്‌ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകര്‍ന്നില്ല. തുടര്‍ന്ന് ഇന്നലെ രാത്രി 9 മണിയോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പാലം തകര്‍ക്കുമ്പോഴുള്ള അവശിഷ്ടങ്ങള്‍ പാളത്തിലേക്ക് വീഴുമെന്നതിനാല്‍ രാവിലെ 9 മുതല്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞു.
സ്‌ഫോടന ശ്രമം പരാജയപ്പെട്ടതിന്റെ കാരണം കണ്ടെത്തുമെന്നും പാലം പൊളിക്കാന്‍ പുതിയ മാര്‍ഗം തീരുമാനിക്കുമെന്നും ചീഫ് എന്‍ജിനീയര്‍ ഷാജി സക്കറിയ പറഞ്ഞു. 2 സ്‌ഫോടനം നടത്തിയിട്ടും പാലത്തിനു ബലക്ഷയമില്ലെന്നും പാലത്തിന് അടിയിലൂടെ ട്രെയിന്‍ കടന്നു പോകുന്നതിനു തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. തൊട്ടടുത്തുള്ള നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജനക്കൂട്ടം കാത്തുനില്‍ക്കെ ഇന്നലെ പകല്‍ 12.15 നാണ് ആദ്യ സ്‌ഫോടനം. ഇതു പരാജയപ്പെട്ടു. വൈകിട്ട് 5.15നു രണ്ടാമതും സ്‌ഫോടനം. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിയില്ല.ആദ്യ സ്‌ഫോടനത്തില്‍ പാലത്തിന്റെ വലതു ഭാഗത്ത് ചെറിയ പൊട്ടല്‍ ഉണ്ടായി.
രണ്ടാമത് ഇടതു തൂണിന്റെ ഒരു ഭാഗം പൊട്ടി. പാലത്തിന്റെ കരുത്തു മൂലം നിയന്ത്രിത സ്‌ഫോടന പദ്ധതി പ്രായോഗികമല്ലെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. മറ്റു മാര്‍ഗത്തില്‍ പാലം പൊളിച്ചു നീക്കുന്നതിനാണു റെയില്‍വേ ഉദ്ദേശിക്കുന്നത്. 2 സ്‌ഫോടന സമയത്തും ഓരോ മണിക്കൂറിലധികം എംസി റോഡില്‍ നാഗമ്പടം പാലം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും തടഞ്ഞു. ഇതോടെ നഗരവും പരിസരപ്രദേശവും വന്‍ ഗതാഗതക്കുരുക്കിലായി.
തിരൂപ്പൂരിലെ മാക്‌ലിങ്ക് ഇന്‍ഫ്രാ പ്രൊജക്ട്‌സ് എന്ന സ്ഥാപനമാണു പാലം പൊളിക്കാന്‍ 35 ലക്ഷം രൂപയുടെ കരാര്‍ എടുത്തത്. പൊളിക്കല്‍ പരാജയപ്പെട്ടതോടെ കമ്പനിക്കു പണം ലഭിക്കില്ല. ഇതേ കമ്പനി 2016ല്‍ ചെന്നൈയില്‍ മൗലിവാക്കത്ത് അപകടാവസ്ഥയിലായിരുന്ന 11നില കെട്ടിടം നിയന്ത്രിത സ്‌ഫോടനത്തില്‍ പൊളിച്ചിരുന്നു. പാലം പൊളിക്കല്‍ പരാജയപ്പെട്ടതു സംബന്ധിച്ചു കലക്ടര്‍ പി.കെ. സുധീര്‍ ബാബു റെയില്‍വേയോടും കരാര്‍ കമ്പനിയോടും വിശദീകരണം തേടി.
https://www.facebook.com/Malayalivartha



























