തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം... പഠിച്ച വിദ്യ പതിനെട്ടും നോക്കിയിട്ടും നാഗമ്പടത്തെ പാലം കുലുങ്ങില്ല; കാരണം അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇ. ശ്രീധരന്‍

ഒരു പൊളിച്ചടുക്കല്‍ നാടകം പൊളിഞ്ഞ നിരാശയിലാണ് മലയാളികള്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടയത്തെ നാഗമ്പടം റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള പ്രവര്‍ത്തി ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്. ആദ്യമായിട്ടാണ് കേരളത്തില്‍ ഇത്തരമൊരു സാങ്കേതിക വിദ്യയിലൂടെ ഒരു പൊളിക്കല്‍ നടക്കുന്നതെന്നതിനാല്‍ മാദ്ധ്യമങ്ങളുടെ അടക്കം ശ്രദ്ധ നാഗമ്ബടത്തേയ്ക്ക് തിരിഞ്ഞിരുന്നു. മുപ്പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് പാലം പൊളിക്കാനുള്ള കരാര്‍ തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ കമ്ബനി നേടിയെടുത്തത്, അതും ചെന്നൈ നഗരത്തില്‍ അപകടാവസ്ഥയിലായ പതിനഞ്ച് നില കെട്ടിടം പുഷ്പം പോലെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നിലം പതിപ്പിച്ച കമ്ബനിയാണിത്. കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയവര്‍ പഴയൊരു പാലത്തെ നിസാരമായി പൊളിച്ചുമാറ്റാമെന്ന പ്രതീക്ഷയാണ് കോട്ടയത്ത് പൊലിഞ്ഞത്.
ഇരട്ട സ്‌ഫോടനത്തെയും പാലം അതിജീവിച്ചതോടെ അതിന്റെ കാരണം തേടലായി. ഒടുവില്‍ എത്തിച്ചേര്‍ന്നത് കേരളത്തിന്റെ സ്വന്തം മെട്രോമാന്‍ ഇ. ശ്രീധരനിലായിരുന്നു. 1955ല്‍ നാഗമ്പടത്തെ റയില്‍വേ മേല്‍പാലം പണിയുമ്പോള്‍ ഇ. ശ്രീധരന്‍ കോട്ടയത്ത് റെയില്‍വേയില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു. ഇത് നല്ല കരുത്തുറ്റ പാലമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യരായ കമ്പനിക്ക് രണ്ട് തവണ പാലം പൊളിക്കാന്‍ ശ്രമിച്ചിട്ടും പരാജയമാണ് ഉണ്ടായതെങ്കില്‍ അത് പാലത്തിന്റെ ബലത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കോട്ടയത്തിന്റെ വളര്‍ച്ചയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് നാഗമ്ബടം പാലം. റെയില്‍വേ പാതകള്‍ക്ക് മുകളിലായി മേല്‍പ്പാലം എന്ന ആശയം കേരളത്തില്‍ ഉയര്‍ന്ന സമയത്താണ് നാഗമ്ബടം പാലം നിര്‍മ്മാണം ആരംഭിക്കുന്നത്. റെയില്‍വേ ലെവല്‍ക്രോസിന് മുന്നിലെ ഗതാഗതക്കുരുക്ക് നഗര വികസനത്തിന് തടയിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പരാതികളുടെ കെട്ടറുത്ത് റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കുന്നത്. അന്നത്തെ കോട്ടയം നഗര പിതാവായിരുന്ന എ.വി.ജോര്‍ജ് മുന്‍കൈ എടുത്താണ് റെയില്‍വേയില്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. ഒടുവില്‍ മധുര ഡിവിഷനില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുവാനുള്ള പണിയായുധങ്ങളും തൊഴിലാളികളും എത്തിച്ചേര്‍ന്നത്.
ആധുനിക സാങ്കേതിക വിദ്യകള്‍ അപ്രാപ്യമായ കാലഘട്ടത്തിലും ശരവേഗത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കരിങ്കല്‍ കെട്ടി അപ്രോച്ച് റോഡുകള്‍ പൂര്‍ത്തീകരിച്ചശേഷമാണ് പാലം പണി തുടങ്ങിയതെന്ന പ്രത്യേകതയും നാഗമ്ബടം മേല്‍പ്പാലത്തിനുണ്ട്. 1959ലാണ് നാഗമ്ബടം റെയില്‍വേ മേല്‍പ്പാലം കോട്ടയത്തിന്റെ അടയാളം എന്നനിലയില്‍ തലയുയര്‍ത്തി പണിപൂര്‍ത്തീകരിച്ചത്.
നാഗമ്ബടം പഴയ റെയില്‍വേ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം രണ്ട് തവണ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ മാര്‍ഗത്തിലൂടെ ഇനിയും പാലം തകര്‍ക്കാനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിച്ചു. പഴയ രീതിയില്‍ കട്ടറും, ജെ.സി.ബിയും ഉപയോഗിച്ച് പാലം തകര്‍ക്കാനാണ് തീരുമാനം. എന്നാല്‍, സ്‌ഫോടനത്തില്‍ ബലക്ഷയം വന്ന പാലത്തിനടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് മേല്‍പ്പാലം പൊളിക്കുന്ന ജോലികള്‍ ആരംഭിച്ചത്. റെയില്‍വേ കരാര്‍ നല്‍കിയ തമിഴ്‌നാട്ടിലെ കമ്ബനിയായ ബില്‍ഡിംഗ് ഡീമോളിഷന്‍ ആണ് പാലം പൊളിക്കല്‍ ഏറ്റെടുത്തിരുന്നത്. രണ്ടു മാസം മുന്‍പ് ഇതിനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിയുണ്ടാക്കി വെടിമരുന്നും, ഡിറ്റനേറ്ററും നിറയ്ക്കുകയാണ് ആദ്യം ചെയ്തത്. വെടിമരുന്നും, ഡിറ്റനേറ്ററും ഫ്യൂസ് ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് സ്‌ഫോടനം നടത്താനായിരുന്നു നീക്കം. ഇന്നലെ രാവിലെ 9.30 മുതല്‍ റെയില്‍, റോഡ് ഗതാഗതം നിയന്ത്രിച്ച ശേഷമാണ് അന്തിമഘട്ട ജോലികള്‍ ആരംഭിച്ചത്. 12.15 ന് നടന്ന ആദ്യ ശ്രമം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെട്ടു. 3.30 ന് രണ്ടാംശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
കൂടുതല്‍ അളവില്‍ സ്‌ഫോക വസ്തു നിറച്ചപ്പോഴേയ്ക്കും സമയം അഞ്ച് കഴിഞ്ഞിരുന്നു. 5.10 ന് നടത്തിയ രണ്ടാംശ്രമവും പരാജയപ്പെട്ടു. ആദ്യം പാലത്തിന്റെ കിഴക്കുവശത്തും, രണ്ടാമത്ത് പടിഞ്ഞാറു വശത്തുമാണ് സ്‌ഫോടനം നടത്തിയത്. സിമന്റ് പാളികള്‍ ഇളകിയതല്ലാതെ പാലം പൂര്‍ണമായും തകര്‍ന്നില്ല. ഡിറ്റനേറ്ററും വെടിമരുന്നും ഒരേ സമയം പൊട്ടിത്തെറിച്ച് പാലം പൂര്‍ണമായും തകരുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. ഇതുമായി ബന്ധിപ്പിച്ചിരുന്ന ഫ്യൂസ് കൃത്യ സമയത്ത് പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് സ്‌ഫോടനം ഏല്‍ക്കാതെ പോയത്. വൈകിട്ട് ആറര വരെയാണ് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പാലം പൊളിക്കും മുന്‍പ് റെയില്‍വേയുടെ വൈദ്യുതിലൈനുകള്‍ അഴിച്ചു മാറ്റി, പാളത്തിനു മുകളില്‍ തടിയും സിമന്റ് ചാക്കും നിറച്ച് സുരക്ഷിതമാക്കിയിരുന്നു. ഇതെല്ലാം നീക്കിയ ശേഷം ഏഴോടെ ട്രെയിന്‍ ഗതാഗതം പൂര്‍വസ്ഥിതിയിലാക്കി.
https://www.facebook.com/Malayalivartha



























