വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി സ്ഥിരീകരണം; 'ഓപ്പണ്‍ വോട്ട്' സംവിധാനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്താൻ കളക്ടർമാർക്കു ടിക്കാറാം മീണയുടെ നിർദ്ദേശം

കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഉൾപ്പെടുന്ന ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചു പ്രാഥമിക റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോ ദൃശ്യങ്ങളും മറ്റു തെരഞ്ഞെടുപ്പു രേഖകകളും പരിശോധിച്ചതിൽ കള്ളവോട്ട് നടന്നതായാണു വ്യക്തമാകുന്നതെന്നെന്നു ജില്ലാ കളക്ടർമാരും അസിസറ്റന്റ് റിട്ടേണിംഗ് ഓഫസർമാരും സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാൻ വരണാധികാരികളായ കാസർഗോഡ്, കണ്ണൂർ ജില്ലാ കളക്ടർമാർക്കു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദേശം നൽകി.
പരിശോധിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എത്രപേർ കള്ളവോട്ട് ചെയ്തു, ആരൊക്കെയാണ് കള്ളവോട്ട് ചെയ്തത്, തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ഏതൊക്കെ ഉദ്യോഗസ്ഥരുടെ പിന്തുണ ഇവർക്കു ലഭിച്ചു, ബൂത്തിനകത്ത് ഉദ്യോഗസ്ഥരല്ലാതെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടന്നു വോട്ടർമാരെ സ്വാധീനിച്ചോ, കള്ളവോട്ടിന് ഇവരുടെ പിന്തുണ ലഭിച്ചോ എന്നിവ അ ടക്കമുള്ള വിഷയങ്ങളാണു പരിശോധിക്കാൻ സിഇഒ നിർദേശിച്ചിട്ടുള്ളത്. വിശദ അന്വേഷണ റിപ്പോർട്ട് രണ്ടു കളക്ടർമാരും സമർപ്പിക്കുന്ന മുറയ്ക്കു ക്രിമിനൽ കേസ് അടക്കമുള്ള കടുത്ത നടപടികളിലേക്കു തെരഞ്ഞെടുപ്പു കമ്മീഷൻ നീങ്ങും. റീ പോളിംഗ് അടക്കമുള്ള തെരഞ്ഞെടുപ്പു നടപടികളും തുടങ്ങും. വിശദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു.
അതേസമയം, സിപിഎം നേതാക്കൾ പറഞ്ഞതു പോലെ ഓപ്പണ്‍ വോട്ട് എന്ന സംവിധാനം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ ഇല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഓപ്പണ്‍ വോട്ട് എന്നതിനെക്കുറിച്ച് ഒരിടത്തും പറയുന്നില്ലെന്നും വരാണാധികാരികളുടെ പ്രാഥമിക റിപ്പോർട്ടിലുമുണ്ട്.
https://www.facebook.com/Malayalivartha



























