അന്ന് രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..എന്താണ് സംഭവിച്ചതെന്ന് അറിയില്ല..മോള്.. ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങിയിരുന്നു... ഇനി അവൾ എന്തു പറയാൻ...’ നെഞ്ച് പിടഞ്ഞ് ആദിഷയുടെ മുത്തച്ഛൻ

നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ കൊലപാതകത്തിന്റെ നടുക്കത്തിലാണ് ആദിഷയുടെ മുത്തച്ഛൻ. ‘എപ്പോഴും അവൾ ഇവിടെ ഓടിക്കളിച്ച് ചിരിച്ചൊക്കെ നടക്കും. അന്നു രാവിലെയും എന്റെ കണ്ണിന് മുന്നിൽ ഒാടിനടന്ന കൊച്ചാ..ഞാൻ അപ്പോൾ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞ് എന്റെ മുന്നിലുണ്ടായിരുന്നു. അപ്പോഴാണ് ഉറക്കാനാണെന്ന് പറഞ്ഞ് അവൾ കുഞ്ഞിനെ എടുത്തു കൊണ്ടുപോയത്. പിന്നെ കേൾക്കുന്നത് കുഞ്ഞ് ആശുപത്രിലാണെന്നാണ്.. എന്താണ് സംഭവിച്ചതെന്ന് അറിയില്ല..മോള്.. ചില വാക്കുകളൊക്കെ പറഞ്ഞ് തുടങ്ങിയിരുന്നു... ഇനി അവൾ എന്തു പറയാൻ...’ നെഞ്ച് പിടഞ്ഞ് ആദിഷയുടെ മുത്തച്ഛൻ ബൈജു പറയുന്നു.
കുഞ്ഞു കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ചെയ്തതാണെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നുമാണ് കുട്ടിയുടെ അമ്മ ആതിര മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം, അബദ്ധം പറ്റിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമമാണെന്നും, വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം.
ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കില്‍ എന്തെങ്കിലും പാടുകള്‍ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞ് മരിച്ചതിനു ശേഷവും സങ്കടമില്ലാതെയാണ് ആതിര നിന്നതെന്നു നാട്ടുകാര്‍ പറയുന്നു. മരണം സ്ഥിരീകരിച്ച ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നു മാറാനുള്ള ആതിരയുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞതാണ്. കുഞ്ഞിന്റെ സംസ്‌കാര സമയം വരെ പൊലീസ് നിരീഷണത്തിലായിരുന്ന ആതിരയെ പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ആതിരയും അയല്‍വാസികളും ചേര്‍ന്ന്, കിടപ്പുമുറിയില്‍ ചലനമറ്റു കിടന്ന കുട്ടിയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടി മരിച്ച നിലയിലായിരുന്നു. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസ് വിശദമായ അന്വേഷണം നടത്തി. ആതിരയിലേക്കായിരുന്നു പൊലീസിന്റെ ഒരു കണ്ണ്. ഇന്നലെ ആലപ്പുഴ മെഡി. ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പരിശോധനയില്‍ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുട്ടിയുടെ സംസ്‌കാര ചടങ്ങിനുശേഷം പൊലീസ് ഷാരോണിനെയും ആതിരയെയും ഷാരോണിന്റെ അച്ഛനമ്മമാരായ ബൈജുവിനെയും പ്രിയയെയും സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ആതിര കുറ്റം സമ്മതിക്കുകയായിരുന്നു. തുണി കഴുകാന്‍ പോയതിനിടെ കുട്ടി നിലവിളിച്ചെന്നും കൈകൊണ്ട് മുഖം പൊത്തിയപ്പോള്‍ മരണം സംഭവിച്ചെന്നുമാണ് ആതിര ആദ്യം പൊലീസിനോടു പറഞ്ഞത്. പക്ഷേ, ഇതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു
കുട്ടിയെ അമ്മ നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന് ഭര്‍തൃമാതാവ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചുണ്ടിലുള്ള ചെറിയ മുറിവല്ലാതെ കുഞ്ഞിന്റെ ദേഹത്ത് വേറെ മുറിവുകളൊന്നുമില്ല. പക്ഷേ, കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴും മര്‍ദ്ദിച്ചതായി പരാതിയുണ്ടായിരുന്നു. അന്ന് പട്ടണക്കാട് പൊലീസില്‍ ഭര്‍തൃമാതാവ് പരാതി നല്‍കിയിരുന്നു. പക്ഷേ അന്നത് കേസാക്കിയില്ല. വിഷയം പൊലീസ് ഇരുകൂട്ടരെയും വിളിച്ച് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി. 2018 മാര്‍ച്ച് 28-നായിരുന്നു പരാതി.
എട്ടുമാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നിരുന്നു ഈ കുഞ്ഞിന്. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല.
തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു. ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
https://www.facebook.com/Malayalivartha



























