സി.പി.ഐ.എം ദേശീയ പാര്‍ട്ടിയായി തുടരുന്നത് വാജ്‌പേയിയുടെ ഔദാര്യം; സി.പി.ഐ.എം ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കുന്നത് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് കാരണമാണെന്ന പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

സി.പി.ഐ.എം ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കുന്നത് മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് കാരണമാണെന്ന പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വാജ്‌പേയ് നിയമത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് ദേശീയ പാര്‍ട്ടിയായി തുടരുന്നത്. ഇതിനായി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വാജ്പേയിയെ പോയി കാണുകയായിരുന്നെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
നാലു സംസ്ഥാനങ്ങളില്‍നിന്നായി ആറു ശതമാനം വോട്ടു കിട്ടണം എന്നതായിരുന്നു ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡം. 2009ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അത്രയും വോട്ടുകള്‍ ലഭിച്ചില്ല. അവര്‍ക്കു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രി എബി വാജ്പേയിയെ കാണുകയായിരുന്നു. ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം. അന്നു വാജ്പേയ് സി.പി.ഐ.എം നേതാക്കളെ പുറംകാലുകൊണ്ടു തട്ടുകയല്ല ചെയ്തതെന്നും മൂന്നു സംസ്ഥാനങ്ങളില്‍നിന്നു രണ്ടു ശതമാനം സീറ്റ് നേടിയാല്‍ ദേശീയ പാര്‍ട്ടിയായി പരിഗണിക്കപ്പെടാമെന്ന നിയമ ഭേദഗതി കൊണ്ടുവന്നെന്നും പിള്ള പറഞ്ഞു.
ഈ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ പാര്‍ട്ടിയായി സി.പി.ഐ.എം തുടരുമെന്ന് ആ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് സി.പി.ഐ.എമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും പിള്ള പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായ കള്ള വോട്ട് നടന്നിട്ടുണ്ടെന്നും ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബി.ജെ.പി നിലപാടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം ആറ്റിങ്ങലിലെ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും താന്‍ മാപ്പു പറഞ്ഞ് രണ്ടുതവണ ടീക്കറാം മീണയെ വിളിച്ചുവെന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ആറ്റിങ്ങൽ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. വിവാദ പ്രസംഗത്തിന്‍റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
താന്‍ രണ്ട് തവണ മാപ്പ് പറഞ്ഞിട്ടില്ല, ജിവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ടിക്കാറാം മീണയെ ഫോണില്‍ വിളിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്ക് നേരെ വഴിവിട്ട ചില വാക്കുകള്‍ ചിലരില്‍ നിന്ന് ഉണ്ടായ സാഹചര്യത്തില്‍ ഇത് തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഈ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബി.ജെ.പി ഇല്ലെന്നും സുഗമമായി തെരഞ്ഞെടുപ്പ് നടക്കണമെന്നും പറഞ്ഞതിനെ മാപ്പ് പറഞ്ഞതായി ചിത്രീകരിച്ചതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശ്രീധരന്‍പിള്ള രണ്ടു തവണ തന്നോട് ഫോണില്‍ മാപ്പ് ചോദിച്ചതാണെന്നും പക്ഷെ പുറത്ത് പോയി വിഡ്ഢിത്തരം പറയുകയാണെന്നും ടിക്കാറാം മീണ പ്രതികരിച്ചിരുന്നു. ഇരട്ടത്താപ്പ് സ്വീകരിക്കുന്ന ശ്രീധരന്‍ പിള്ളയെ എങ്ങനെയാണ് വിശ്വസിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha



























