‘കിണറ്റിൽ പൂച്ചയുണ്ട്... അതിനെ രക്ഷിക്കാതെ ഞാൻ കയറിവരില്ല... നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ വരില്ല... എനിക്ക് പൂച്ചയെ രക്ഷിക്കണം- വെള്ളമടിച്ച് പൂസായ യുവാവിൻറെ വാശിയിൽ പുലിവാല് പിടിച്ച് അഗ്നിരക്ഷാസേന

കിണറ്റിൽവീണ പൂച്ചയെ രക്ഷിക്കാൻ അമിതമായി മദ്യപിച്ച് ‘പൂസാ’യ യുവാവിൻറെ വാശിയിൽ പുലിവാല് പിടിച്ച് അഗ്നിരക്ഷാസേന. മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ കിണറ്റിലിറങ്ങിയ യുവാവിനെ വലയുപയോഗിച്ച് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. അതിരമ്പുഴ കോട്ടമുറി ഭാഗത്ത്് ഞായറാഴ്ച വൈകുന്നേരം 4.20-നായിരുന്നു സംഭവം. കോട്ടമുറി ഇന്ദിരാപ്രിയദർശിനി കോളനി താമസക്കാരനായ മധു(36)വാണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. റിട്ട.പോലീസുകാരന്റ കിണറ്റിലാണ് പൂച്ച വീണത്. കിണറ്റിലിറങ്ങിയ മധു കുറെസമയംകഴിഞ്ഞും തിരികെ കയറിവരാത്തതിനെതുടർന്ന് സമീപവാസികൾ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
‘കിണറ്റിൽ പൂച്ചയുണ്ട്. അതിനെ രക്ഷിക്കാതെ ഞാൻ കയറിവരില്ല. നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ വരില്ല. എനിക്ക് പൂച്ചയെ രക്ഷിക്കണം’. എന്നായിരുന്നു കിണറ്റിനുള്ളിൽ നിന്ന് മധു പറഞ്ഞുകൊണ്ടിരുന്നത്. ഇതോടെ സഹികെട്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സേനാംഗങ്ങൾ കിണറ്റിനുള്ളിലേക്ക് റോപ്പ് എറിഞ്ഞുകൊടുത്തശേഷം കയറിവരാൻ ആവശ്യപ്പെട്ടുവെങ്കിലും മദ്യലഹരിയിലായിരുന്ന മധു കൂട്ടാക്കിയില്ല. കിണറ്റിനുള്ളിൽ പൂച്ചയെ തപ്പിനടക്കുകയായിരുന്നു ഇയാൾ. തുടർന്ന് തങ്ങൾ കിണറ്റിലേക്കിറങ്ങിവരുമെന്ന് സേനാംഗങ്ങൾ പറഞ്ഞതിനെതുടർന്ന് ഇയാൾ വലയിൽകയറിയപ്പോൾ റോപ്പ് ഉപയോഗിച്ച് വലിച്ച് പുറത്തെത്തിക്കുകയായിരുന്നു. നിരവധി നാട്ടുകാരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്.
അഗ്നിരക്ഷാസേന കോട്ടയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.ഷാബു, എ.സുഭാഷ്, സി.എ.ജോസ്, പി.എസ്. അരുൺ, കെ.എസ്. ഹരീഷ്, എ.ജി.ഗോപകുമാർ, അൻജിത്ത്, സി.ഐ.ബിജു, അജയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha



























