അടൂർ പ്രകാശ് കട്ടകലിപ്പിൽ; ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തനിക്ക് ജയ സാധ്യതയില്ലെന്ന മട്ടിൽ കെ. പി സി സി നേതൃത്വം നടത്തുന്ന പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് കട്ടകലിപ്പിൽ

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തനിക്ക് ജയ സാധ്യതയില്ലെന്ന മട്ടിൽ കെ. പി സി സി നേതൃത്വം നടത്തുന്ന പ്രചരണത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് കട്ടകലിപ്പിൽ. തെരഞ്ഞടുപ്പ് കാലത്ത് മാത്രമല്ല തെരഞ്ഞടുപ്പിന് ശേഷവും തന്നെ പാർട്ടി ദ്രോഹിക്കുകയാണെന്നാണ് പ്രകാശിന്റെ പരാതി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 16 മുതൽ 18 വരെ സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാമെന്ന കോൺഗ്രസിന്റെ വിലയിരുത്തൽ പുറത്തു വന്നതിന് പിന്നാലെയാണ് പ്രകാശ് കലിച്ചത് . 20 ലോക്സഭാ മണ്ഡലം കമ്മിറ്റികളിൽ നിന്നും നേതൃത്വത്തിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശകലനം.
ന്യൂനപക്ഷ ഏകീകരണത്തിലും എൽഡിഎഫിനു ചോരാനിടയുള്ള ഭൂരിപക്ഷ വോട്ടുകളിലുമാണു കോൺഗ്രസിന്റെ പ്രതീക്ഷ. പാലക്കാട്, ആറ്റിങ്ങൽ സീറ്റുകളൊഴികെ 18 ലും വിജയസാധ്യതയുണ്ടെന്നാണു നേതൃത്വത്തിന്റെ അനുമാനം. പാലക്കാട്ട് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനക്കുറവുണ്ടായെന്നാണു വിലയിരുത്തൽ. അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് അവസാന ആഴ്ച രണ്ടും കൽപിച്ചു ശ്രമിച്ചെങ്കിലും സിറ്റിങ് എംപി എം.ബി. രാജേഷിനും സിപിഎമ്മിനും മണ്ഡലത്തിലുള്ള സ്വാധീനം മറികടക്കാൻ അതു മതിയാകുമോയെന്നതിൽ ഉറപ്പു പോരാ. ന്യൂനപക്ഷ ഏകീകരണം വൻതോതിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായെങ്കിലേ അവിടെ സാധ്യതയുള്ളൂ.
മറ്റൊരു ഇടതുകോട്ടയായ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വിള്ളലുണ്ടാക്കിയെന്നതിൽ തർക്കമില്ല. അതേസമയം അതു വിജയത്തിലേക്ക് എത്തുമോയെന്നതാണു സംശയം. രണ്ടു കോൺഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാന നേതൃത്വത്തിനു പരാതിയും ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ആരൊക്കെയാണെന്ന് കെ പി സി സി വിശദീകരിച്ചിട്ടില്ല. ഒരാളല്ല ഒന്നിലേറെ നേതാക്കൾ തന്നെ ഉപദ്രവിച്ചതായി പ്രകാശ് നേരത്തെയും പരാതി പറഞ്ഞിട്ടുണ്ട്.
ഇടതിന്റെ ശക്തി ദുർഗങ്ങളായ ആലത്തൂരിലും കാസർകോട്ടും വൻമുന്നേറ്റം നടത്തിയെന്നാണു കോൺഗ്രസ് നിഗമനം. ആലത്തൂരിൽ ഇടതു വോട്ടുകൾ വരെ രമ്യ ഹരിദാസ് നേടിയതായും അവകാശവാദമുണ്ട്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ തീവ്രമായ മത്സരം നടന്നു. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം. ആരിഫ് തുടക്കത്തിൽ നേടിയ വ്യക്തമായ മേൽക്കൈ അവസാനമായപ്പോൾ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ മറികടന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിറ്റിങ് എംപി കെ.സി. വേണുഗോപാൽ എന്നിവർ ആലപ്പുഴയ്ക്കു നൽകിയ ശ്രദ്ധ ഷാനിമോൾക്കു ഗുണം ചെയ്തുവെന്നും.
തീവ്രമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയിൽ സിറ്റിങ് എംപി ആന്റോ ആന്റണി കടന്നു കൂടുമെന്നാണു പ്രതീക്ഷയെങ്കിലും വിവിധ ഘടകങ്ങൾ പ്രവചനാതീതമായ നിലയുണ്ടാക്കിയെന്ന വിശകലനം നേതൃത്വം പൂർണമായും തള്ളുന്നില്ല. തിരുവനന്തപുരത്തും ഇതേ ആകാംക്ഷ ഉണ്ടായെങ്കിലും പോളിങ് ദിനത്തിലെ ന്യൂനപക്ഷ കേന്ദ്രീകരണം ശശി തരൂരിന്റെ ജയമുറപ്പിച്ചുവെന്ന റിപ്പോർട്ടാണുള്ളത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഭൂരിപക്ഷം രണ്ടര ലക്ഷം കവിയുമെന്ന പ്രതീക്ഷയിലുമാണു നേതൃത്വം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ 7 നിയമസഭാ മണ്ഡലം കമ്മിറ്റികൾ കൂടിയാണ് ഈ നിഗമനത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദേശത്തായതിനാൽ തിരഞ്ഞെടുപ്പു വിശകലനത്തിനായി ഔപചാരികമായി നേതൃയോഗം കോൺഗ്രസ് ഉടൻ ചേരില്ല. വോട്ടെടുപ്പിനെക്കുറിച്ചുള്ള സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോർട്ട് നാളെ ഡൽഹിയിലെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനു കൈമാറും.
അടൂർ പ്രകാശ് ഇക്കുറി ആറ്റിങ്ങലിലെ കോൺഗ്രസ് നേതാക്കളെ പൂർണമായും വിശ്വാസത്തിലെടുത്തിരുന്നില്ല. മണ്ഡലത്തിൽ സമാന്തര പ്രവർത്തനമാണ് പ്രകാശ് നടത്തിയത്. ബൂത്തിലും മറ്റും പ്രവർത്തകർക്ക് ആവശ്യമുള്ള പണം നൽകിയത് പോലും അടൂർ പ്രകാശ് നേരിട്ടാണ്. ബിജു രമേശിന്റെ സഹായവും ഇക്കാര്യത്തിൽ പ്രകാശിനുണ്ടായിരുന്നു.
വെള്ളാപ്പള്ളി നടേശൻ തനിക്കൊപ്പമാണെന്നാണ് പ്രകാശിന്റെ വിശ്വാസം. അദ്ദേഹം സമ്പത്തിനെ പിന്തുണച്ചിട്ടില്ല. എക്കാലവും തനിക്കൊപ്പം നിന്ന സമുദായ നേതാവാണ് വെളളാപ്പള്ളി. ആറ്റിങ്ങലിൽ മതിസരിക്കാൻ തനിക്ക് ആതമവിശ്വാസം പകർന്നു നൽകിയത് വെള്ളാപ്പള്ളിയാണ്. കെ പി സി സിയുടേതായി പുറത്തു വരുന്ന കണക്കുകളിലെല്ലാം ആറ്റിങ്ങൽ നഷ്ടമാകുമെന്നാണ് പറയുന്നതെന്നും പ്രകാശ് പറയുന്നു. ഇത് അദ്ദേഹത്തിൽ സൃഷ്ടിച്ചത് കടുത്ത മനപ്രയാസമാണ്. കെപിസിസിയിലെ ചില നേതാക്കൾ തന്നോട് വ്യക്തി പരമായ നീരസം ഉള്ളവരാണെന്നും പ്രകാശ് പറഞ്ഞതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha



























