ഫേസ്ബുക്ക് - ട്വിറ്റര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പൊതുതാത്പര്യ ഹര്‍ജി

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 10 ശതമാനത്തോളം വ്യാജമാണെന്നാണ് വിലയിരുത്തല്‍. ഈ അവസരത്തില്‍ സാമൂഹ്യ മാധ്യങ്ങളിലെ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ഡല്‍ഹിയിലെ ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത് . ഇതിലൂടെ വ്യാജ വാര്‍ത്തകള്‍ തടയാന്‍ കഴിയുമെന്നാണ് അശ്വനിയുടെ വാദം.
പ്രതിദിനം നിരവധി വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. അതിനാല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, വെബ് ന്യൂസ് പോര്‍ട്ടലുകള്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധപ്പെടുത്തണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
ആധാറുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും അശ്വനിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. രാജ്യത്ത് നിലവില്‍ 35 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയില്‍ 10 ശതമാനം വ്യാജമാണെന്നും അശ്വനി ഉപാധ്യയ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. രാജ്യത്തെ നിരവധി പ്രമുഖരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ട്. പലപ്പോഴും ഇതില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന സംശയമുണ്ടാകുന്നുണ്ടെന്നും അശ്വനി ഉപാധ്യായ പറഞ്ഞു.
ഏപ്രിൽ 11 മുതൽ ഏഴു ഘട്ടങ്ങളായി ഇന്ത്യയിൽ അരങ്ങേറുന്ന തിരഞ്ഞെടുപ്പിനിടെ ഫെയ്‌സ്ബുക്കിലൂടെയുള്ള ആശയപ്രചാരണത്തിൽ വ്യാജവാർത്തകളും മറ്റും കടന്നെത്താതിരിക്കാൻ 40 പ്രത്യേക സംഘങ്ങളെയാണു ഫെയ്‌സ്ബുക് അധികൃതർ നിയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഫെയ്‌സ്ബുക്കിന്റെ സുരക്ഷാ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 30,000 ത്തോളം പേരും ആവശ്യാനുസരണം ഇതിൽ പങ്കാളികളാകുന്നു.
ഫെയ്‌സ്ബുക്, വാട്‌സാപ്, ഇൻസ്റ്റഗ്രാം എന്നിവയിൽ വ്യാജവാർത്തകൾ ചെറുക്കാൻ ലക്ഷ്യമിട്ടു കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണു സുരക്ഷാനടപടികളിൽ സഹകരിക്കുന്നവരുടെ എണ്ണം 10,000 ൽ നിന്ന് 30,000 പേർ എന്ന തലത്തിലേക്കു ഫെയ്‌സ്ബുക് ഉയർത്തിയത്. വാർത്തകളുടെയും മറ്റും നിഷ്പക്ഷ വിലയിരുത്തലിനായി പുറമേ നിന്നുള്ള ഏഴ് വസ്തുതാപരിശോധനാ സംഘങ്ങളുടെ അധിക സഹകരണവും ഫെയ്‌സ്ബുക് ഇതിനായി വിനിയോഗിക്കുന്നു.
ഫെയ്‌സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗിന്റെ ഓഫിസ് സ്ഥിതി ചെയ്യുന്ന കലിഫോർണിയ മെൻലോ പാർക്കിലെ എംപികെ 21 എന്ന കെട്ടിടത്തിലാണ് ഫെയ്‌സ്ബുക് ‘ഇന്ത്യ വാർ റൂമി’ന്റെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം അയർലൻഡിലെ ഡബ്ലിനിലും സിങ്കപ്പൂരിലും രണ്ടു പ്രത്യേക ഓഫിസുകൾ കൂടി ഇതിനായി പ്രവർത്തിക്കുന്നു.
വ്യത്യസ്ത സമയമേഖലകളിൽ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് ഓഫിസുകളിലൂടെ 24 മണിക്കൂറും ഇന്ത്യയിലെ തിരഞ്ഞെടുപ്പു സംബന്ധമായ സാമൂഹികമാധ്യമങ്ങളിലെ ചലനങ്ങൾ ക്രിയാത്മകമായി വിലയിരുത്തുകയാണു ലക്ഷ്യം. ന്യൂഡൽഹിയിലെ ഫെയ്‌സ്ബുക് ഇന്ത്യ ഓഫിസുമായി സഹകരിച്ചാണ് ഈ മൂന്ന് കേന്ദ്രങ്ങളുടെയും പ്രവർത്തനം.
https://www.facebook.com/Malayalivartha



























