കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യകളില്‍ ഞെട്ടി വിറച്ച് കണ്ണൂരിലെ നാട്ടുകാരും പോലീസും. കണ്ണൂരിൽ അടുത്തടുത്ത പ്രദേശങ്ങളിലാണ് പെൺകുട്ടികൾ ആത്‍മഹത്യ ചെയ്യുന്നത് .തലശ്ശേരിയില്‍ ആദ്യം, കഴിഞ്ഞയാഴ്ച ചക്കരക്കല്ലില്‍ രണ്ട് പേര്‍, ഇന്നലെ ധര്‍മ്മടത്ത് ഒരാള്‍ എന്നിങ്ങനെയാണ് കുട്ടികൾ സ്വയം അവസാനിപ്പിച്ചത്

കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യകളില്‍ ഞെട്ടി വിറച്ച് കണ്ണൂരിലെ നാട്ടുകാരും പോലീസും. കണ്ണൂരിൽ അടുത്തടുത്ത പ്രദേശങ്ങളിലാണ് പെൺകുട്ടികൾ ആത്‍മഹത്യ ചെയ്യുന്നത് .തലശ്ശേരിയില്‍ ആദ്യം, കഴിഞ്ഞയാഴ്ച ചക്കരക്കല്ലില്‍ രണ്ട് പേര്‍, ഇന്നലെ ധര്‍മ്മടത്ത് ഒരാള്‍ എന്നിങ്ങനെയാണ് കുട്ടികൾ സ്വയം അവസാനിപ്പിച്ചത്
ആത്‌മഹത്യകൾ എല്ലാം തന്നെ വളരെ നിസ്സാരകാര്യങ്ങൾക്കാണ് എന്നതാണ് ഏറെ പ്രധാനം .. പെണ്‍മക്കള്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്ന സംഭവം പരമ്പരയായതോടെ ആകെ പേടിച്ചുപോയിരിക്കുകയാണ് മാതാപിതാക്കൾ ..മിക്ക അച്ഛനമ്മമാരും ഇപ്പോൾ രാത്രിയില്‍ മക്കളുടെ മുറിയില്‍ ഉറങ്ങാതെ കാവലിരിക്കുകയാണ്.... അതേസമയം കൗമാരക്കാരായ പെണ്‍കുട്ടികളുടെ ആത്മഹത്യാ വാര്‍ത്തകള്‍ തുടര്‍ച്ചയായി ഞെട്ടിക്കാന്‍ തുടങ്ങിയതോടെ ഒരേ മേഖലയില്‍ തുടരുന്ന ആത്മഹത്യകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടായിരിക്കുമെന്ന സംശയത്തിലാണ് ജനങ്ങള്‍.
അടുത്ത ദിവസങ്ങളിലായി നാല് മരണങ്ങള്‍ സംഭവിച്ചു. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പും ആത്മഹത്യകള്‍ നടന്നിരുന്നു. ഇപ്പോൾ കുട്ടികളുടെ പെരുമാറ്റത്തിലുളള ചെറിയ മാറ്റങ്ങള്‍ പോലും രക്ഷിതാക്കളെ അസ്വസ്ഥരാക്കുന്നു. ആഴ്ചകള്‍ക്കു മുന്‍പ് മേഖലയില്‍ രണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തുടര്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്ന് പ്രചാരണമുണ്ട്. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലീസും മടിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആത്മഹത്യകളെ കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ പുറത്തുപോകുന്നതും അന്വേഷണം നടക്കുന്നതായുളള സൂചനകള്‍ പുറത്തുവരുന്നതും പോലീസിനെയും സമ്മര്‍ദത്തിലാക്കുകയാണ്. ഇതിന്റെ പേരില്‍ കൂടുതല്‍ ആത്മഹത്യകള്‍ക്ക് സാധ്യതയുണ്ടെന്ന സൂചനയാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ കരുതലോടെയാണ് നീക്കങ്ങള്‍.
കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ കഴിഞ്ഞ ദിവസം രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് ഇന്നലെ ധര്‍മ്മടം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂടി തൂങ്ങി മരിച്ചത്. പതിവ് പോലെ ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ ഇന്നലെ പുലര്‍ച്ചെയാണ് മുറിക്കകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് ചക്കരക്കല്ലില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ശനിയാഴ്ച ക്ലാസ് ഉച്ചയോടെ കഴിഞ്ഞ് ഇതില്‍ ഒരുപെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതായിരുന്നു മറ്റേ കുട്ടി. മുറിയില്‍ കയറി വാതിലടച്ച ഇരുവരും സന്ധ്യയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ആത്മഹത്യയുമായി ബന്ധപ്പെട്ട ചില സൂചനകളുള്ള കത്ത് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഏതാനും ദിവസം മുന്‍പാണ് തലശ്ശേരി പോലീസ് സ്‌േറ്റഷന്‍ പരിധിയില്‍ തിരുവങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ ആത്മഹത്യക്ക് കാരണം തേടി പോലീസ് അന്വേഷണം ജാഗ്രതയാക്കുന്നതിനിടയിലാണ് ഇന്നലെ വീണ്ടും ഒരു ആത്മഹത്യ കൂടി വന്നത്. ചക്കരക്കല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആത്മഹത്യകളില്‍ ചിലരെ ചോദ്യം ചെയ്‌തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണില്‍ പെണ്‍കുട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലും പെണ്‍കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങള്‍ക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.സ്‌കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്.
എന്‍എസ്എസ് വൊളന്റിയര്‍മാരായ ഇരുവരും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. വീട്ടില്‍ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഇരുവര്‍ക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കളില്‍ നിന്ന് പോലീസിന് വ്യക്തമായത്. വിദ്യാര്‍ഥിനികളുടെ ആത്മഹത്യയെത്തുടര്‍ന്നു സൈബര്‍ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് മരണകാരണമെന്നു പ്രചരണമുണ്ടായിരുന്നു.പക്ഷെ ഇത് സത്യമല്ലെന്നാണ് പോലീസ് പറയുന്നത്
ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്ലസ്ടു പ്രായ പരിധിക്കകത്ത് വരുന്ന നിരവധി കുട്ടികള്‍ നടത്തിയ ആശയവിനിമയങ്ങള്‍ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ആത്മഹത്യാ സംഭവങ്ങളുമായി ബന്ധപ്പെട്ട് 30 ലേറെ പേരെയാണ് പോലീസ് ഇതിനകം ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് അറിയുന്നത്. നിരവധി മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലാണുള്ളത്.നിലവില്‍ ചക്കരക്കല്‍, ധര്‍മ്മടം പോലീസുകള്‍ അന്വേഷണം നടത്തുന്നുണ്ട്. .
കുട്ടികളുടെ മനസ്സിലുണ്ടാകുന്ന ഇത്തരം അബദ്ധ ചിന്തകളും അരക്ഷിതാവസ്ഥയും മാറ്റുന്നതിന് രക്ഷിതാക്കളും അധ്യാപകരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് ഉപദേശകരും വഴികാട്ടിയും ആയെത്തുന്നത് മിക്കപ്പോഴും ഇന്റർനെറ്റും മൊബൈൽ ഫോണും സുഹൃത്തുക്കളും ആണ്. അതുകൊണ്ടു തന്നെ കൗമാരക്കാരിൽ അച്ഛനമ്മമാർക്കോ അധ്യാപകർക്കോ സ്വാധീനമില്ലാതെ ആകുന്നു. ഒരു പരിധി വരെ എങ്കിലും ഇത്തരം അവസ്ഥയ്ക്ക് കാരണം ഇതാണ് . കുട്ടികൾക്ക് എന്ത് പ്രശ്നവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സ്നേഹവും നൽകാൻ അച്ഛനമ്മമാരും അധ്യാപകരും ബാധ്യസ്ഥരാണ്
രാത്രി ഏറെ വൈകിയും മൊബൈലിലും ഇന്റർനെറ്റിലും കുട്ടികൾ സമയം ചെലവഴിക്കുന്നുണ്ടെങ്കിൽ അവർ അകപ്പെട്ടിട്ടുള്ളത് മോശം കൂട്ടുകെട്ടുകളിലല്ല എന്നത് രക്ഷിതാക്കൾ ഉറപ്പു വരുത്തണം .. മക്കൾ ഗ്രൂപ് സ്റ്റഡിയുടെ പേരിൽ ഒത്തുചേരുന്ന ഗ്രൂപ്പിനെകുറിച്ച് തീർച്ചയായും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം . ഇന്റർനെറ്റും സൗകര്യങ്ങളും കുട്ടികൾക്ക് വെച്ചുനീട്ടുന്നതോടൊപ്പം അവയിലെ ചതിക്കുഴികളും സ്നേഹത്തോടെ കുട്ടികളെ പറഞ്ഞ മനസ്സിലാക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്...
ബാല്യത്തിനും യൗവനത്തിനുമിടയില്‍ കൗമാരത്തിലാണ് മാനസികവും ശാരീരികവുമായ വികാസം പ്രാപിക്കുന്ന ഈ ഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ ബോധവത്കരണങ്ങള്‍ ആവശ്യമാണെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























