വാളയാര്‍ കേസ് എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചില്ല എന്നതാണ് അന്വേഷിക്കേണ്ടതെന്ന് , വിധി വായിച്ച ശേഷം ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പൊട്ടിത്തെറിക്കുന്നു

വാളയാര്‍ കേസ് എന്തുകൊണ്ട് പൊലീസ് അന്വേഷിച്ചില്ല എന്നതാണ് അന്വേഷിക്കേണ്ടതെന്ന് , വിധി വായിച്ച ശേഷം ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പൊട്ടിത്തെറിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസാണ് പോലീസ് അന്വേഷിച്ചതും കോടതി വിചാരണ നടത്തിയതും. അതില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാനുള്ള തീവ്രമായ ഒരു ശ്രമവും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്ത് നിന്ന് ഉണ്ടായില്ല. വീഴ്ചകളാണ് മുഴുവന്‍. ക്രിമിനലുകളായ പൊലീസുകാരാണ് ഈ കേസ് അന്വേഷിച്ചതെന്നു തോന്നും. വെറും അപ്പീല്‍ കൊണ്ടൊന്നും കാര്യമുണ്ടാവില്ല.
പെണ്‍കുട്ടികളെ 'കൊന്ന കേസ്' ഇതുവരെ ആരും അന്വേഷിച്ചില്ല. അതെന്തുകൊണ്ടന്വേഷിച്ചില്ല. അതാണ് ഇനി അന്വേഷിക്കേണ്ടത്. അതുകഴിഞ്ഞു കൊന്നതും. അതിനുള്ള ശക്തമായ പുതിയ തെളിവ് സംഘടിപ്പിക്കണം. ശക്തമായ മൊഴികള്‍ വേണം. അത് സംഘടിപ്പാക്കാം. ഭയപ്പെടേണ്ട സാഹചര്യമില്ല( ഡബിള്‍ ജെപ്പാഡി). ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുമ്പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്രമകരമാണ്. പക്ഷെ, അത് ക്രിമിനല്‍ ലോയില്‍ അസാധ്യമായ ഒന്നല്ല. ശ്രമിക്കും, ശ്രമിക്കും, ശ്രമിക്കും. ഇല്ലെങ്കില്‍ ഒരു ജനത ആ രണ്ടു കുഞ്ഞുങ്ങളുടെ മുന്‍പില്‍ തോറ്റുപോകും എന്നാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്. പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന്, സി.പി.എം പ്രാദേശിക നേതാക്കള്‍ ഇറക്കിക്കൊണ്ട് പോവുകയായിരുന്നെന്ന് കൊല്ലപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. അതുപോലെ അവരുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തയ്യാറായില്ല.
മൂത്ത പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെയും മൊഴി രേഖപ്പെടുത്തിയില്ല. പ്രദേശവാസിയായും സാക്ഷിയുമായ അബുവിനെ കോടതിയില്‍ വിസ്തരിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായ രാജേഷ് വക്കാലത്ത് ഏറ്റെടുത്തിരുന്നു. അതിനെതിരെ ശാലിനി എന്ന സാമൂഹ്യപ്രവര്‍ത്തക പരാതി നല്‍കിയപ്പോള്‍ അയാള്‍വക്കാലത്തൊഴിഞ്ഞു, ഇനി നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നാണ് ഡിവൈ.എസ്.പി ചോദിച്ചത്. പെണ്‍കുട്ടികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘവും കോടതിയും പാടെ അവഗണിച്ചെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകും. ആദ്യം മരിച്ച പെണ്‍കുട്ടി നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷെ, അത് ആത്മഹത്യയാക്കി ഒതുക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ നിന്ന് മനസ്സിലാക്കാം.
പ്രതികളില്‍ ഒരാളെ കണ്ട് മൂത്ത കുട്ടി ഒളിച്ചിരുന്നെന്ന് കൂട്ടുകാരികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അവര്‍ കാര്യം തിരക്കിയപ്പോള്‍ അയാളെന്നെ ഉപദ്രിവിക്കാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും പൊലീസ് കടുത്ത അനാസ്ഥകാട്ടി. ഇളയ പെണ്‍കുട്ടി കട്ടിലില്‍ കയറി കഴുത്തി കയറിട്ട് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് പറയന്നത്. എന്നാല്‍ ആ പ്രായത്തിലുള്ള പെണ്‍കുട്ടിക്ക് അങ്ങനെ ചെയ്യാനാവില്ലെന്ന് നാട്ടുകാരും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്്ടറും പറയുന്നു. രണ്ടാമത്തെ കുട്ടിയും നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയായെന്ന് , ശരീര ഭാഗത്തിന്റെ ഫോട്ടോ സഹിതം ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതൊന്നും കോടതിക്ക് മുന്നിലെത്തിയില്ലേ? ഒന്‍പത് വയസുള്ള കുട്ടിക്ക് ഇത് ചെയ്യാനാകില്ലെന്നും പരാതി കൊടുക്കുമെന്ന ഭയത്തെ തുടര്‍ന്ന് തൂക്കി കൊന്നതാകാമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഹരീഷ് വാസുദേവന്റെ പോസ്റ്റ്.
https://www.facebook.com/Malayalivartha



























