ജാഗ്രതക്കുറവ് കൊണ്ടെത്തിക്കുന്നത്... വാളയാര്‍ പീഡന കേസില്‍ വീഴ്ച പരിഹരിച്ച് ശക്തമായ നടപടിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍; പ്രാദേശിക നേതൃത്വം കാണിച്ച ബുദ്ധിശൂന്യത വിനയായത് സര്‍ക്കാരിന്; സിബിഐയെ വിളിച്ചെങ്കിലും പ്രശ്‌നം അവസാനിപ്പിക്കാന്‍ നീക്കം

വാളയാര്‍ അട്ടപ്പള്ളം പീഡനക്കേസ് സിബിഐ അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയിട്ടും വാളയാര്‍ സംഭവം ഭരണപക്ഷത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരുന്നു. യുഡിഎഫും ബിജെപിയും ഇത് വലിയ ആയുധമാക്കിയതോടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ സിബിഐ അന്വേണം നടത്താനുള്ള ശ്രമത്തിലാണ്. പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുകളാണ് പ്രശ്‌നം വഷളാക്കിയതെന്നും സിപിഎം കരുതുന്നുണ്ട്.
അതേമയം തെളിവില്ലെന്നു പറഞ്ഞു പ്രതികളെ വിട്ടയയ്ക്കാന്‍ കാരണം പ്രോസിക്യൂഷന്റെ ജാഗ്രതക്കുറവാണെന്ന ആക്ഷേപം ശരിവച്ചു സര്‍ക്കാരും രംഗത്തെത്തി. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തെ വീഴ്ച അന്വേഷിക്കുമെന്നു പറഞ്ഞ നിയമ മന്ത്രി എ.കെ. ബാലന്‍ അപ്പീല്‍ നല്‍കാനുള്ള നടപടി തുടങ്ങിയതായി അറിയിച്ചു. പ്രോസിക്യൂഷന്റെ വീഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജിയും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയതെന്ന് അന്വേഷിക്കണമെന്നാണു സിപിഎം ജില്ലാ കമ്മിറ്റിയുടെ പക്ഷം.
സര്‍ക്കാരിനു വേണ്ടി വാദിച്ച സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ജാഗ്രതക്കുറവ് പൊലീസ് പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. പ്രമാദമായ കേസായതിനാല്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.
വേണ്ടത്ര തെളിവുകളോ സാക്ഷികളോ രേഖകളോ ഇല്ലാത്ത സാഹചര്യത്തില്‍ വിചാരണ തുടങ്ങും മുന്‍പു പുനരന്വേഷണത്തിനു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കാമായിരുന്നു. അത് ഉണ്ടായില്ല.
വേണ്ടത്ര രേഖകളും തെളിവുകളും ഉറപ്പാക്കാനുള്ള ശ്രമം ഉണ്ടായില്ല.
കേസ് അന്വേഷിക്കുന്ന പൊലീസ് സംഘവും പ്രോസിക്യൂഷനും തമ്മില്‍ കൃത്യമായ ആശയവിനിമയം ഉണ്ടായില്ല. പ്രോസിക്യൂഷനെ സഹായിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം നല്‍കാമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചെങ്കിലും അതു വേണ്ടെന്നായിരുന്നു പ്രോസിക്യൂട്ടറുടെ നിലപാട്. പൊലീസ് കൊണ്ടുവന്ന ഇരുപത്തഞ്ചോളം സാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയില്ല. സാഹചര്യത്തെളിവുകള്‍ നിര്‍ണായകമായ കേസില്‍ ഓരോ സാക്ഷിയും പ്രധാനമായിരുന്നു.
അതേസമയം വാളയാര്‍ പീഡനക്കേസില്‍ വിചാരണയ്ക്കു തൊട്ടുമുന്‍പു പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ തയാറായില്ലെന്നാണു കുട്ടികളുടെ ബന്ധുക്കളുടെ ആരോപണം. സാക്ഷികളായ പലരെയും ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ഇതു കാരണമായി. വിചാരണയ്ക്കു തൊട്ടുമുന്‍പു ജാമ്യം നല്‍കിയാല്‍ കേസില്‍ അട്ടിമറിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അപേക്ഷ വന്നപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല.
ഇതോടെ പ്രതികള്‍ക്കു ജാമ്യം കിട്ടി. എന്നാല്‍ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരിട്ടു ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി അനുകൂല വിധി നേടിയെടുത്തു. ഇതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒരു പ്രതിയെ വാളയാര്‍ പൊലീസാണു പിടികൂടി ഹാജരാക്കിയത്.
വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലും കോടതിയില്‍നിന്നു നീതി നേടിക്കൊടുക്കുന്നതിലും വീഴ്ചയുണ്ടായെന്ന ആരോപണം പരിശോധിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്. പോക്‌സോ കേസുകളുടെ നടത്തിപ്പും നടപടികളും നിരീക്ഷിക്കാനും പരിശോധിക്കാനും കമ്മിഷനുള്ള അധികാരത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
തുടര്‍ നടപടികള്‍ക്കു നിര്‍ദേശം നല്‍കാന്‍ കമ്മിഷനും അധികാരമുണ്ട്. വാളയാര്‍ കേസില്‍ പ്രതികളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമായാണു കാണുന്നതെന്നു കമ്മിഷന്‍ അധ്യക്ഷന്‍പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കംമുതല്‍ പൊലീസിനു വീഴ്ച സംഭവിച്ചെന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കപ്പെടേണ്ടതാണ്. വാളയാര്‍ കേസ് വിധി പകര്‍പ്പ് പരിശോധിച്ചശേഷം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha



























