ഇനിയല്ലേ പുതിയ കളികള്‍... കുത്ത് കേസ് പ്രതികളും പി.എസ്.സിയെ തോല്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി ഇറങ്ങിയപ്പോള്‍ പ്രതിഷേധിക്കാന്‍ ആരുമില്ല; പരീക്ഷാ തട്ടിപ്പില്‍ അടി കൊണ്ടവരും ജലപീരങ്കിയേറ്റവരും ചാനല്‍ ചര്‍ച്ച നയിച്ചവരും ഒളിവില്‍

എത്ര വേഗമാ മലയാളികള്‍ എല്ലാം മറക്കുന്നത്. യൂണിവേഴ്‌സിറ്റി കുത്തുകേസിലും തുടര്‍ന്നുണ്ടായ പി.എസ്.സി മാര്‍ക്ക് തട്ടിപ്പിലും പ്രതിഷേധിച്ച് എത്ര ലാത്തിച്ചാര്‍ജുകളും ജലപീരങ്കിയേറും ചാനല്‍ ചര്‍ച്ചകളുമാ നമ്മള്‍ ഏറ്റുവാങ്ങിയത്. എല്ലാത്തിനും നേതൃത്വം നല്‍കുന്നുവെന്ന മട്ടില്‍ രമേശ് ചെന്നിത്തലയുടെ സമയാസമയങ്ങളിലുള്ള ഉശിരന്‍ പത്രസമ്മേളനവും. മാര്‍ക്ക് തട്ടിപ്പ് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ ചാരി ഉപതെരഞ്ഞെടുപ്പുവരെ കൊണ്ടുപോയി. അതിനിടയ്ക്ക് ഇന്റര്‍വ്യൂവില്‍ ഏറെ പിന്നിലായ ചെന്നിത്തലയുടെ പ്രിയ പുത്രന്‍ റാങ്കില്‍ ഒന്നാം സ്ഥാനത്ത് വന്നതും ചര്‍ച്ചയായി. സ്വന്തം കാര്യം വരുമ്പോള്‍ അത് മറക്കുക എന്നത് നമ്മുടെ ശീലമായതിനാല്‍ മുഖം രക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് വരെ ജലീല്‍ വിഷയം പിടിച്ചുനിര്‍ത്തി. തെരഞ്ഞെടുപ്പിന് ശേഷം പാവം പിള്ളേര്‍ ഒന്നോ രണ്ടോ മാര്‍ക്ക് നേടി ജയിച്ചെങ്കില്‍ ജയിച്ചോട്ടെ എന്നായി. വെറുതേ അതിന്റെ പുറകേ പോയി കുട്ടി സഖാക്കള്‍ തന്റെ മകന്റെ മാര്‍ക്ക് ചരിത്രവും അന്നത്തെ കോള്‍ ലിസ്റ്റും പരിശോധിക്കേണ്ട. മറക്കുന്നതാണ് നല്ലതെന്ന സാരോപദേശവും കിട്ടി. ദേ പുതിയ വിഷയമായി വാളയാര്‍ പീഡനം. മതി ധാരാളം മതി. മാര്‍ക്കില്‍ ക്ലച്ച് പിടിക്കാത്തത് വാളയാറില്‍ ഏറ്റു.
അതിനിടയ്ക്ക് ആരാരുമറിയാതെ യൂണിവേഴ്‌സിറ്റിി കോളേജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും റിമാന്‍ഡിലായിരുന്ന ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പ്രതികള്‍ അറസ്റ്രിലായി 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നല്‍കാത്തതിനാലാണ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. കൊള്ളാം സബാഷ്. എങ്കിലും തത്ക്കാലം വാളയാര്‍ മതി, നേതാക്കള്‍ക്കും ചാനലുകാര്‍ക്കും. ഇതോടെ ജയിലില്‍ നിന്നും ഇറങ്ങിയ കുട്ടി നേതാക്കള്‍ക്ക് വലിയ മാനസിക സ്വീകരണമാണ് കിട്ടിയത്.
ഏറെ വിവാദമായതായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ്. കോളേജ് കാന്റീനില്‍ കൊട്ടി പാടിയതിന് അഖിലിന്റെ സുഹൃത്തിനെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പ്രതികള്‍ അഖിലിനെ കുത്തിവീഴ്ത്തിയത്.പൊലീസ് നടത്തിയ തുടര്‍ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് മോഷ്ടിച്ച കേസില്‍ ശിവരഞ്ജിത്തും നസീമും പ്രതികളായത്.
പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്രബിള്‍ ടെസ്റ്രില്‍ ഇരുവര്‍ക്കും ഉയര്‍ന്ന റാങ്ക് ഉള്ളതായും കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ പുറത്തുനിന്നുള്ളവരുടെ സഹായത്താല്‍ പരീക്ഷാ ക്രമക്കേടിലൂടെയാണ് ഉന്നത റാങ്ക് നേടിയതെന്ന് കണ്ടെത്തി. ശിവരഞ്ജിത്തിന്റെ ബി.എസ്‌സി ബിരുദവും പരീക്ഷയും സംശയത്തിന്റെ നിഴലിലാണ്. നാല് തവണയാണ് ശിവരഞ്ജിത്ത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത്. ഇതില്‍ 2014 ജനുവരിയില്‍ ആദ്യതവണ പരീക്ഷ എഴുതിയപ്പോള്‍ ആറ് വിഷയങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയത് മൂന്ന് തവണയും. മിക്ക വിഷയങ്ങള്‍ക്കും തോറ്റ് പലതവണ പരീക്ഷ എഴുതി കഷ്ടിച്ച് വിജയിച്ച ശിവരഞ്ജിത്ത്, പക്ഷേ അഞ്ചും ആറും സെമസ്റ്റര്‍ പരീക്ഷകളില്‍ നേടിയ മാര്‍ക്കാണ് സംശയത്തിനിടയാക്കിയത്.
അതേസമയം സര്‍ക്കാര്‍ പി.എസ്.സി പരീക്ഷാതട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ലോക്കല്‍ പൊലീസും പരീക്ഷാതട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചും കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ കാര്യമായി ശ്രമിച്ചില്ല. പൊലീസിന്റെ വീഴ്ച കാരണമാണ് ഇപ്പോള്‍ പ്രതികള്‍ ജയില്‍ മോചിതരായത്. പക്ഷെ ഇവിടെ ചോദിക്കാനും പറയാനും ഒന്നു പ്രതിഷേധിക്കാനും അന്ന് തല്ല് കൊണ്ടവനോ ജലപീരങ്കിയേറ്റ് കുളിച്ചവനോ വെളുക്കെ പ്രസംഗിച്ചവരോ ചാനല്‍ ചര്‍ച്ചക്കാരോ ആരുമില്ല. കുത്തു കൊണ്ടവനും മറന്നു കിട്ടിയവനും മറന്നു. പിന്നെ നമ്മളെന്തിന് മറക്കാതിരിക്കണം.
https://www.facebook.com/Malayalivartha



























