തലയൂരാൻ സർക്കാർ ; പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും സർക്കാർ നീക്കം ചെയ്ത അഡ്വ. രാജേഷിനെതിരെ സർക്കാർ കേസെടുക്കാൻ ആലോചിക്കുന്നു

പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും സർക്കാർ നീക്കം ചെയ്ത അഡ്വ. രാജേഷിനെതിരെ സർക്കാർ കേസെടുക്കാൻ ആലോചിക്കുന്നു. രാജേഷിന്റെ തലയിൽ വാളയാർ പിടിപ്പുകേട് ചാരി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം. രാജേഷിനെ മാത്രമാണ് സർക്കാർ പ്രതി സ്ഥാനത്ത് നിർത്തിയിരിക്കുന്നത്.
ശിശുക്ഷേമ സമിതി അധ്യക്ഷൻ മനുഷ്യാവകാശങ്ങളും ബാലാവകാശങ്ങളും ലംഘിക്കരുതെന്നാണ് നിയമം. ഇക്കാര്യം വ്യക്തമാക്കി അധ്യക്ഷനാകുന്ന വ്യക്തി സർക്കാരിൽ സത്യവാങ്മൂലം നൽകണം. രാജേഷ് ഇപ്രകാരം സത്യവാങ്മൂലം നൽകിയിട്ടുണ്ട്. എന്നാൽ സത്യവാങ്മൂലത്തിൽ പറഞ്ഞതിന് വിരുദ്ധമായി വാളയാർ പോസ്കോ കേസിലെ ഇരകളുടെ കേസ് രാജേഷ് വാദിച്ചിരുന്നു. എന്നാൽ ഇക്കാര്യം സത്യവാങ്മൂലത്തിൽ രാജേഷ് മറച്ചുവയ്ക്കുകയാണ് ചെയ്തത്. ഇത് ഗുരുതര കൃത്യവിലോപമാണ്.
സർക്കാരിന്റെ ഉന്നതമായ ഒരു തസ്തികയിൽ നിയമിക്കപ്പെട്ടയാൾ ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലം സമർപ്പിച്ചത് യഥാർത്ഥ വസ്തുതകൾ മറച്ചു വച്ച് സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ്. വാളയാർ പോലൊരു പ്രമാദമായ കേസിൽ പ്രതികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ വ്യക്തി ഇത്തരത്തിൽ നിയമിക്കപ്പെട്ടത് സർക്കാരിന് വലിയ നാണക്കേടുണ്ടാക്കി. സർക്കാരിലെ ഉന്നതർ ഇക്കാര്യം നേരത്തെ മനസിലാക്കിയിരുന്നില്ല എന്നാണ് വിവരം.
ചെയർമാൻ സ്ഥാനം ഏറ്റതിന് ശേഷവും കേസിലെ മൂന്നാം പ്രതിയുടെ വക്കാലത്ത് രാജേഷ് തന്നെയാണ് തുടർന്നത്. മേയിൽ കോടതി കേസ് പരിഗണിച്ചപ്പോൾ തനിക്ക് ശിശുക്ഷേമ സമിതി യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ അവധി നൽകണമെന്നാണ് രാജേഷ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് അധ്യക്ഷനായ ശേഷവും രാജേഷ് വക്കാലത്ത് തുടരുന്നുണ്ടെന്ന കാര്യം പുറത്തായത്. ഇക്കാര്യം പലരും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും പരാതികൾ നൽകുകയും ചെയ്തെങ്കിലും സർക്കാർ അതെല്ലാം അവഗണിച്ചു. സി പി എമ്മിൽ രാജേഷിനുള്ള സ്വാധീനമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് രാജേഷിന് നിയമമന്ത്രി എ.കെ. ബാലനുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു.
വാളയാറിൽ രണ്ട് പെൺകുട്ടികൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച കേസിൽ സർക്കാർ പുനരന്വേഷണം നടത്തും. കേസിൽ അപ്പീൽ പോകാൻ തീരുമാനിച്ചെങ്കിലും അത് വേണ്ടത്ര പ്രയോജനം ചെയ്യില്ലെന്ന പ്രോസിക്യൂഷൻ സയറകടറുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. സംഭവം സർക്കാരിന്റെ ഇമേജ് ഇല്ലാതാക്കിയതായി മുഖ്യമന്ത്രി കരുതുന്നു. അദ്ദേഹം ഇക്കാര്യം പ്രോസിക്യൂഷൻ സയറക്ടറെ അറിയിക്കുകയും ചെയ്തു. രാജേഷും സംഘവും എത്ര ഉന്നതരായാലും കേസിൽ നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായതാണ് വിവരം.
എന്നാൽ ഇത്രയധികം ഉപദേശകരുള്ള മുഖ്യമന്ത്രിയെ ഇക്കാര്യം ആരും ഉപദേശിക്കാത്തത് എന്തു കൊണ്ടാണെന്ന് പല സി പി എം നേതാക്കളും ചോദിക്കുന്നത്. നിയമ പ്രശനങ്ങളിൽ സർക്കാരിനെ ഉപദേശിക്കേണ്ടത് നിയമ വിദഗദധനായ ഡോ. ജയകുമാറാണ്. എന്നാൽ അദ്ദേഹം ഉൾപ്പെടെ ആരും യഥാർത്ഥ വസ്തുത മുഖ്യമന്ത്രിയെ അറിയിച്ചില്ല. അപ്പീൽ കൊടുക്കാതിരുന്നാൽ അത് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്ന ചിന്തയിലാണ് സർക്കാർ. ഉപതെരഞ്ഞടുപ്പ് ഫലത്തിൽതിളങ്ങി നിന്ന സർക്കാരിന്റെ എല്ലാ യശസും ഇല്ലാതായി.
അർധ ജുഡിഷ്യൽ സ്ഥാപനമായ ശിശുക്ഷമ സമിതി യുടെ തലപ്പത്ത് നിയമിക്കപ്പെട്ടവരെല്ലാം സിപിഎം നേതാക്കളാണ്. ഇവരുടെ മുൻകാല ചരിത്രം സർക്കാർ പരിശോധിക്കും. ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കെതിരെ വ്യാപകമായ പരാതികളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ബിരുദാനന്തര ബിരുദവും ബാലാവകാശത്തിൽ പ്രവ്യത്തി പരിചയവുമാണ് അധ്യക്ഷനാവാനുള്ള യോഗ്യത. എന്നാൽ ഇടതു സർക്കാർ ഇതിൽ ഏതെങ്കിലും ഒൻ മതിയെന്ന തരത്തിൽ നിയമ ഭേദഗതി വരുത്തി. ഇത്തരത്തിലാണ് രാജേഷും സമിതി അധ്യക്ഷനായത് .
https://www.facebook.com/Malayalivartha



























