സ്വയ രക്ഷക്കായി തണ്ടർബോൾട്ട് തിരിച്ചു വെടിവച്ചു; മാവോയിസ്റ്റുകളെ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം; ഒരു സ്ത്രീയടക്കമുള്ള നാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

വാളയാറിലെ സഹോദരിമാരുടെ മരണത്തിന് പിന്നാലെ അഗളിയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയും മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയാകുകയാണ്. അട്ടപ്പാടിയിലെ മേലേ മഞ്ചക്കട്ടിക്കടുത്ത് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ ഒരു സ്ത്രീയടക്കമുള്ള നാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ ന്യായീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തണ്ടർബോൾട്ടിന്റെ പട്രോളിംഗിനിടെ മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ചതെന്നും സ്വയരക്ഷയ്ക്കാണ് തണ്ടർബോൾട്ട് സംഘം തിരിച്ചുവെടിവച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
സംഭവം സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി. നടന്നത് ഏറ്റുമുട്ടല്‍ അല്ലെന്നും കൊലപാതകമാണോയെന്ന് സംശയിക്കുന്നതായുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. രണ്ടാം ദിവസം നിയമസഭയെ പ്രക്ഷുബ്ദ്ധമാക്കിയ ചര്‍ച്ചയില്‍ ആക്ഷേപം ഉന്നയിച്ചത് ലീഗ് എംഎല്‍എ ഷംസുദ്ദീന്‍ ആയിരുന്നു. കാണുന്ന മാത്രയില്‍ വെടിവെച്ചു കൊല്ലുന്നതാണോ ഇടതുസര്‍ക്കാരിന്റെ നയം എന്നു ചോദിച്ച ഷംസുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആക്ഷേപം ഉണ്ടെന്നും പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒരു വശത്ത് മാത്രമാണ് മുറിവേറ്റിട്ടുള്ളത് സംശയാസ്പദമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു
എന്നാല്‍ തണ്ടര്‍ബോള്‍ട്ട് നടപടിയെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വിദേശ നിർമ്മിത എ.കെ 47 തോക്കുകൾ അടക്കം മാവോയിസ്റ്റുകളുടെ കൈയിലുണ്ട്. ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. മനുഷ്യ ജീവൻ നഷ്ടപ്പെടുന്നത് ദുഖകരമായ കാര്യമാണ്. ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ മാവോയിസ്റ്റുകൾ ദുർബലപ്പെടുത്തുന്നുണ്ടെന്നും മാവോയിസ്റ്റുകളെ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിൽ പൊലീസ് വീഴ്ചയുണ്ടോ എന്ന കാര്യം പരിശോധിക്കും. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
അതേസമയം, മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണം സർക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രോഗബാധിതരായവരെ പിടികൂടി കൊലപ്പെടുത്തുകയാണെന്നും ബന്ധുക്കളെ ഉപയോഗിച്ച് കെണിവയ്ക്കുന്നുണ്ടെന്നും പിന്നിലൂടെ വെടിവച്ചുവീഴ്‌ത്തുകയാണെന്നുമുള്ള ആരോപണങ്ങളുമാണ് ഉയരുന്നത്. ഇതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറായിരുന്നെന്ന് വെളിപ്പെടുത്തൽ. ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദിവാസികളെ ദൂതന്മാരാക്കി അഗളി മുൻ എ.എസ്.പിയുമായി ചർച്ചകൾ നടത്തിയിരുന്നുന്നെന്നും മുരുകൻ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപടികള്‍ തുടങ്ങും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉള്‍വനത്തിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഞ്ചിക്കണ്ടി ആദിവാസി ഊരിലെത്തിച്ചത്. പ്രത്യേക സുരക്ഷയൊരുക്കിയാണ് മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട മേഖലയില്‍ രണ്ടുപേര്‍ കൂടിയുണ്ടെന്ന സംശയത്തില്‍ അട്ടപ്പാടി വനത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























