മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലന്ന് ബന്ധുക്കൾ; എന്നാൽ മഞ്ചിക്കണ്ടി വനത്തിൽ നടന്നത് മാവോവാദികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ്

അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് മുൻപ് മൃതദേഹം തിരിച്ചറിയാൻ അവസരം നൽകുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണു നടപടി.
അട്ടപ്പാടി വനത്തിലെ മഞ്ചിക്കണ്ടിയില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടത് രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന് പാലക്കാട് എസ്.പി ശിവവിക്രം ഐ.പി.എസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ നിന്ന് എ.കെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായും എസ്.പി മാധ്യമങ്ങളോട് വിശദീകരിച്ചു.
എന്നാൽ മഞ്ചിക്കണ്ടി വനത്തിൽ നടന്നത് മാവോവാദികൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകൻ പ്രതികരിച്ചു. പൊലീസിൽ കീഴടങ്ങാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് മാവോവാദികളെ കൊലപ്പെടുത്തിയത്. വനത്തിൽ ഉണ്ടായിരുന്നവർ തണ്ടർബോൾട്ടിനെതിരെ വെടിവെപ്പ് നടത്തിയിട്ടില്ല. ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോവാദികളുള്ള സ്ഥലം കണ്ടുപിടിച്ച് തണ്ടർബോൾട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നും മുരുകൻ വെളിപ്പെടുത്തി.
അഗളിയിൽ നവനീത് ശർമ ഡി.വൈ.എസ്.പിയായിരുന്നപ്പോൾ മാവോയിസ്റ്റുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ശ്രമം നടത്തിയിരുന്നു. ആദിവാസികളെ ദൂതൻമാരായി അയച്ച് ചർച്ച നടത്തുകയും ചെയ്തു. നിയമ സംരക്ഷണവും പുനരധിവാസവും നൽകാൻ തയാറാണെങ്കിൽ കീഴടങ്ങാമെന്ന് മാവോവാദികൾ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇദ്ദേഹം സ്ഥലം മാറിയതോടെ പൊലീസ് വകുപ്പിൽ നിന്നും സഹായം ലഭിച്ചില്ല. നിയമം സംരക്ഷിക്കേണ്ടവർ തന്നെ അവരെ ക്രൂരമായി കൊലപ്പെടുത്തുകയാണുണ്ടായതെന്നും മുരുകൻ ആരോപിച്ചു.
അതേസമയം മഞ്ചിക്കണ്ടി ഊരിനടുത്ത് വനമേഖലയിൽ എത്തിയ മാവേവാദികളെ തണ്ടർബോൾട്ട് സംഘം തമ്പ് വളഞ്ഞ് വെടിവെക്കുകയായിരുന്നുവെന്ന് ആദിവാസി മാതൃസംഘം നേതാവ് ശിവാനി ആരോപിച്ചു. അപ്രതീക്ഷതമായ സംഭവത്തിൽ ദുരൂഹതയുണ്ട്. കീഴടങ്ങാൻ തയാറായ സംഘമാണ് കൊലചെയ്യപ്പെട്ടത്. അവർ പൊലീസിനെതിരെ വെടിവെക്കുമെന്ന് കരുതുന്നില്ല. കൊല്ലപ്പെട്ട മണിവാസകം ആരോഗ്യപ്രശ്നങ്ങളാൽ അവശനായിരുന്നു. കുഞ്ഞുള്ളതിനാൽ കീഴടങ്ങാൻ ശ്രീമതിയും ഭർത്താവും താൽപര്യപ്പെട്ടിരുന്നതായും ശിവാനി പറഞ്ഞു.
മാവോവാദികൾ ആദിവാസി ഊരുകളിലെത്തി ആക്രമണം നടത്തുകയോ ഉപദ്രവിക്കുകയോ ഭൂമി കയ്യേറുകയോ ചെയ്തിട്ടില്ല. ഡി.വൈ.എസ്.പി നവനീത് ശർമ ആദിവാസികൾ മുഖേന മാവോവാദികളുമായി നടത്തിയിരുന്നു. ഇതിെൻറയൊക്കെ ഫലമായാണ് മാവോവാദികൾ ആദിവാസി ഊരുകൾക്ക് സമീപം തമ്പടിച്ച് തുടങ്ങിയത്. പൊലീസ് അവർക്ക് സംരക്ഷണവും പുനഃരധിവാസവും നൽകിയില്ല. തമ്പിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ തണ്ടര്‍ബോള്‍ട്ട് ഏകപക്ഷീയമായാണ് വെടിവെച്ചതെന്നും ശിവാനി ആരോപിച്ചു.
https://www.facebook.com/Malayalivartha



























