ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് തർക്കം നിലനിന്നതിന് പിന്നാലെ ഭതൃ വീട്ടിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ്; ഭര്‍ത്താവും വീട്ടുകാരും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ; തുണി ഇസ്തിരി ഇടുന്നതിനിടയില്‍ ഇസ്തിരിപ്പെട്ടി ദേഹത്ത് വച്ച് പൊള്ളിച്ചു; ജോലിക്കായി കോച്ചിങ് ക്ലാസില്‍ പോകാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും അമ്മ
പൊലീസുകാരന്റെ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മകളുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാക്കി കേസ് ഒതുക്കാനുള്ള ശ്രമം തടഞ്ഞ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയും ബാലരാമപുരം സ്വദേശിയുമായ അഞ്ജുവിനെയാണ് ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയിൽ കഴിഞ്ഞ 5ന് കണ്ടെത്തിയത്.
2016 നവംബര്‍ 11നായിരുന്നു ബാലരാമപുരം പരുത്തിച്ചക്കോണം ഏആര്‍ ഹൗസില്‍ രാധാകൃഷ്ണന്റെ മകള്‍ ബിടെക് ബിരുദധാരി അഞ്ജുവും സുരേഷ്കുമാറുമായുള്ള വിവാഹം. ഭര്‍ത്താവ് സുരേഷ്കുമാറിനും അയാളുടെ രക്ഷിതാക്കള്‍ക്കും ഒപ്പമായിരുന്നു താമസം. തുടക്കം മുതല്‍ ഭര്‍ത്താവും വീട്ടുകാരും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി അഞ്ജുവിന്റെ അമ്മ അനിത പരാതിയില്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ തുണി ഇസ്തിരി ഇടുന്നതിനിടയില്‍ ഇസ്തിരിപ്പെട്ടി ദേഹത്തു വച്ച് പൊള്ളിച്ച സംഭവമുണ്ടായി.
ജോലിക്കായി കോച്ചിങ് ക്ലാസില്‍ പോകാന്‍പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നും അനിത കുറ്റപ്പെടുത്തുന്നു. കെഎപി പാലക്കാട് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ സുരേഷ്കുമാര്‍ ഡപ്യൂട്ടേഷനില്‍ അടുത്തിടയായി നിയമസഭാ സമുച്ചയത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് വിഭാഗത്തിലാണ്. ആ സ്വാധീനത്തില്‍, പൊലീസ് എടുത്ത മൊഴിയില്‍ പോലും കൃത്രിമം നടന്നുവെന്നും ലോക്കല്‍ പൊലീസില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും അതിനാലാണ് അന്വഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറണെന്ന് അഭ്യര്‍ഥിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha