റേഷന്‍ കട ഇനി പഴയ റേഷന്‍ കടയല്ല ; പിന്നെയോ? ഒരു മിനി ബാങ്കാണ്..റേഷന്‍ കടകളില്‍ ഇനി അരിയും പലവ്യഞ്ജനങ്ങളും മാതമല്ല ബാങ്കിങ് സേവനങ്ങളും ലഭിക്കും
റേഷന്‍ കട ഇനി പഴയ റേഷന്‍ കടയല്ല. പിന്നെയോ? ഒരു മിനി ബാങ്കാണ്. സാധാരണക്കാര്‍ക്ക് റേഷന്‍ കടകളിലൂടെ ബാങ്കിങ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാറിന്റെ സജീവ പരിഗണനയിൽ
റേഷന്‍ കടകളില്‍ ഇനി അരിയും പലവ്യഞ്ജനങ്ങളും മാതമല്ല ബാങ്കിങ് സേവനങ്ങളും ലഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നടപ്പാക്കും. എസ്ബിഐ, എച്ച്ഡിഎഫ്സി, കൊടാക് മഹീന്ദ്ര, ഫിനോ പേമെന്റ്സ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാകും സേവനങ്ങൾ. ഈ ബാങ്കുകളുമായി ഉടന്‍ ധാരണയിലെത്തും. ഇപോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാര്‍ അധിഷ്ഠിതമായാകും സേവനം...ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയും നടപടി ക്രമങ്ങളും ആരംഭിച്ചു.
റേഷന്‍ കടകള്‍ വഴി ബാങ്കിങ് സേവനം നടപ്പാക്കുന്നതിനെപ്പറ്റി വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം പബ്ലിക് ഓഫീസ് കോമ്ബൗണ്ടിലുള്ള ലാന്‍ഡ് റവന്യൂ ഹാളില്‍ യോഗം ചേരും. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍, താലൂക്ക്‌സിറ്റി റേഷനിങ് ഓഫീസര്‍മാര്‍, റേഷന്‍ സംഘടനാ പ്രതിനിധികള്‍ എന്നിവരാണ് പങ്കെടുക്കുക.
ഇ-പോസ് മെഷീനുമായി ബന്ധപ്പെടുത്തി ആധാർ അധിഷ്ഠിതമായാകും സേവനം. ഫോൺ റീച്ചാർജിങ്ങിനും വിവിധ ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ സൗകര്യവുമൊരുക്കും. നിക്ഷേപം സ്വീകരിക്കൽ ഉൾപ്പെടെയുളള ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എക്കൗണ്ട് തുറക്കല്‍, പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍ എന്നിങ്ങനെ ഇരുപതോളം ബാങ്കിങ് സേവനങ്ങള്‍ ഇത്തരത്തില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
അതേസമയം, എത്രരൂപ വരെ കൈകാര്യം ചെയ്യാന്‍ കഴിയും, കൂട്ടത്തോടെ ആളുകള്‍ പണം പിന്‍വലിക്കാനെത്തിയാല്‍ നല്‍കാനാകുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഇനിയും മറുപടി കണ്ടെത്തേണ്ടതുണ്ട്.
റേഷന്‍ കാര്‍ഡ് പ്രകാരം ഇ-പോസ് മെഷീന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉടന്‍ തന്നെ കാര്‍ഡ് ഉടമയുടെ ഫോണിലേയ്ക്ക് എസ് എം എസ് വരും. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ സന്ദേശം ലഭിക്കുന്നതിന് സമാനമാണ് പുതിയ രീതി. ഏതൊക്കെ സാധനങ്ങള്‍ വാങ്ങിയെന്ന വിവരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കാര്‍ഡിന്റെ നമ്പര്‍, ഉപഭോക്താവിന്റെ പേര്, വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍, അളവ്, വാങ്ങിയ തീയതി എന്നിവ സന്ദേശമായി ഉടന്‍ ലഭിക്കും. ഓരോ മാസവും ഉപഭോക്താവിന് ലഭിക്കുന്ന സാധനങ്ങളുടെ വിവരവും ലഭിക്കും. അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവയുടെ ഓരോ മാസത്തെ വിവരങ്ങളും എസ്എംഎസില്‍ ഉണ്ടാകും.
പുതിയ റേഷന്‍കാര്‍ഡ് അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുള്ളവര്‍ക്കാണ് സന്ദേശം ലഭിക്കുന്നത്. കാര്‍ഡ് ഉടമകളുടെ ഫോട്ടോ എടുക്കുന്ന സമയത്ത് നമ്പര്‍ കമ്പ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്തിരുന്നു. റേഷന്‍ കരിഞ്ചന്ത സാധ്യത തടഞ്ഞ് റേഷന്‍ വിതരണം സുതാര്യമാക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ മാസം തോറും ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് എസ്എംഎസ് വഴി ലഭിച്ചിരുന്നത്.
സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിലെ ഐടി സെല്ലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ സര്‍വീസ് ഡെലിവറി ഗേറ്റ്‌വേ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. സംസ്ഥാനത്തെ 14,355 റേഷന്‍കടകളും ബയോമെട്രിക് സംവിധാനത്തിലാക്കുകയും ഇ-പോസ് മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം സുതാര്യമാക്കുകയും ചെയ്തത് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. കൂടാതെ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ആരംഭിച്ച ഓണ്‍ലൈന്‍ സമ്പ്രദായവും ശ്രദ്ധേയമായിരുന്നു.
സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാമെന്ന മാറ്റത്തിന് തൊട്ടുപിന്നാലെയാണ് കടകള്‍ക്ക് ഏകീകൃത രൂപം കൊണ്ടുവന്നതും. പൊതുവിതരണ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ എത്തിയോ എന്നറിയാന്‍ ഓണ്‍ലൈന്‍ ട്രാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതും റേഷന്‍ വിതരണത്തിലെ നേട്ടമായി മാറി. പൊതു വിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിന് സോഷ്യല്‍ ഓഡിറ്റിംഗ് ഉള്‍പ്പടെയുള്ള നടപടികളും സര്‍ക്കാര്‍ പരിഗണനയിലുണ്ട്
2016 മുതൽ തന്നെ റേഷൻ കടകൾ വഴി ബാങ്ക് ഇടപാടുകൾ നടത്താനുള്ള ശുപാർശകൾ ഉണ്ടായിരുന്നു .. ഇതിനായി ഭക്ഷ്യവകുപ്പും കാനറാ ബാങ്കും തമ്മില്‍ ധാരണ ആയതാണ് .. ബാങ്കിങ് ഇടപാട് നടത്തുന്ന റേഷൻകടയുടമകൾക്കു നൽകുന്ന പ്രതിഫലവും കാനറ ബാങ്ക് നിശ്ചയിച്ചിട്ടുണ്ട്... മാസം 100 ഇടപാടുകള്‍ നടന്നാല്‍ കടയുടമയ്ക്ക് 2500 രൂപ കിട്ടും. 100 മുതല്‍ 200 വരെ ഇടപാടുകള്‍ക്ക് 5000 രൂപയും ലഭിക്കും. ഇടപാടുകളുടെ എണ്ണം വര്ധിക്കുന്നതനുസരിച്ചു പ്രതിഫലവും കൂടും. താല്‍ക്കാലിക നിക്ഷേപം സ്ഥിര നിക്ഷേപം പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള മാസവിഹിതം എന്നിങ്ങനെ വിവിധ സേവനങ്ങള്‍ക്കും പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha