പായിപ്പാട് സംഭവം; കേരളത്തിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത് രണ്ടുപേർ
കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികൾ കൂട്ടമായി സംഘടിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പ്രതിഷേധിച്ചതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന് ഇന്നലെ തന്നെ വ്യക്കതമാക്കിയതാണെന്നും രണ്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാർ തീരുമാനം. ഇതിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കായി 5178 ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥ കേരളത്തില്‍ ഉണ്ടാകില്ല. അവര്‍ ആവശ്യപ്പെട്ട തരത്തിലുള്ള ഭക്ഷണം തയ്യാറാക്കാന്‍ ആട്ട, ഉള്ളി, ഉരുളക്കിഴങ്ങ്, ദാല്‍ എന്നിവ നല്‍കുന്നുണ്ട്. എന്നാല്‍ നാട്ടില്‍ പോകണമെന്നതാണ് അവരുടെ ആവശ്യം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആർക്കും ഇപ്പോള്‍ പോകാനാകില്ല. എവിടെയാണോ അവിടെ തന്നെ തുടരാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha