അമ്മയെ കാണാതെ കരഞ്ഞ് കുഞ്ഞ് ധ്രുവ് ; ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി ഉത്ര കുഞ്ഞിനെ കണ്ടു ; നടക്കാൻ കഴിയാത്തതിനാൽ മകനെ കണ്ടത് കാർ വീടിനു പുറത്ത് നിർത്തി ; പാമ്പിനെ ആദ്യം കണ്ടതും സൂരജ്
തന്റെ അമ്മയുടെ ചൂടിനായി , ആ സ്നേഹ ലാളനകൾക്കായി കൊതിക്കുകയാണ് കുഞ്ഞു ധ്രുവ്. അതുകൊണ്ടുതന്നെ അവൻ തിരയുന്നത് തന്റെ അമ്മയെ ആണ്..മരണം എന്തെന്ന് പോലും തിരിച്ചറിയാത്ത ആ കുഞ്ഞിന് ഇനി അച്ഛനും അമ്മയും ഇല്ല.അച്ഛന്റെ ക്രൂരത,സ്വാർത്ഥത നഷ്ടമാക്കിയത് ആ കുരുന്നിന്റെ കൂടി ജീവിതമാണ് . വീട്ടിൽ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകൻ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും. സാധാരണ മാസത്തിൽ 2 തവണയാണ് ഉത്ര അഞ്ചലിലെ വീട്ടിലെത്തുന്നത്. രണ്ടോ മൂന്നോ ദിവസം വീട്ടിൽ നിന്ന ശേഷമാണ് അടൂരിലേക്കു മടങ്ങുന്നത്. മിക്കവാറും സൂരജ് ഉത്രയെ കൊണ്ടാക്കി ജോലി ആവശ്യത്തിനായി പോവുകയാണു ചെയ്യുന്നത്.
മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ ധ്രുവ് സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടർന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാൽ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല. ഇതിനിടയിൽ ഏപ്രിൽ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാൾ. ആ സമയത്തു സൂരജ് വീട്ടിലേക്കു പോയി മകന്റെ പിറന്നാൾ കേക്ക് മുറിക്കുകയായിരുന്നു.
പിന്നീട് 52–ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി ഉത്ര സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടു. നടക്കാൻ കഴിയാത്തതിനാൽ കാർ വീടിനു പുറത്തു നിർത്തിയാണു മകനെ കണ്ടത്. ആഴ്ചയിൽ രണ്ടുതവണ മുറിവിൽ മരുന്നു വയ്ക്കുന്നതിനായി പോകുമ്പോഴും മകനെ കണ്ടിരുന്നു. അവസാനമായി അമ്മയെ കാണാൻ ധ്രുവ് ഉത്രയുടെ വീട്ടിലെത്തിയപ്പോഴേക്കും ആ അമ്മ മറ്റൊരു ലോകത്ത് എത്തിയിരുന്നു.
ഉത്രയുടെ വീട്ടിലെ താഴത്തെ നിലയിലുള്ളത് ഒരു കിടപ്പുമുറി മാത്രമാണ്. സാധാരണ ഉത്രയും സൂരജും അഞ്ചലിലെ വീട്ടിലെത്തിയാൽ താമസിക്കുന്നതു മുകൾ നിലയിലെ കിടപ്പുമുറിയിലാണ്. എന്നാൽ, ചികിത്സയ്ക്കു ശേഷമെത്തിയപ്പോൾ നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ താഴത്തെ നിലയിലെ എസി മുറിയിലായിരുന്നു ഉത്ര കിടന്നിരുന്നത്. ഉത്ര കിടന്നിരുന്ന മുറിയോടു ചേർന്ന് ശുചിമുറിയും ഒരു ഡ്രസിങ് മുറിയുമാണുള്ളത്.
രാത്രി ഉത്രയെ കടിച്ച പാമ്പിനെ അന്വേഷിച്ച് ആശുപത്രിയിൽ നിന്ന് എത്തിയത് സൂരജും ഉത്രയുടെ സഹോദരൻ വിഷുവുമാണ്. സൂരജാണ് ആദ്യം മുറിയിലേക്കു കയറി പാമ്പിനെ തപ്പിയതെന്നു വിഷു പറയുന്നു. ആദ്യം രണ്ടു കട്ടിലുകൾക്കും അടിയിൽ നോക്കിയതിനു ശേഷം സൂരജ് ഡ്രസിങ് മുറിയിലേക്കു കയറി. അവിടെയുണ്ടായിരുന്ന അലമാരയുടെ അടിയിൽ കിടക്കുന്ന പാമ്പിനെ ആദ്യം കണ്ടതും സൂരജ് തന്നെ.
ആദ്യം പാമ്പുകടിയേറ്റ ചികിത്സയെ തുടർന്നു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഉത്ര. പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിച്ചിരുന്നതു വീട്ടുകാരുടെ സഹായത്തോടെ. പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന ഉത്ര വാക്കറിന്റെ സഹായത്താൽ നടന്നു തുടങ്ങിയത് അവളുടെ മരണത്തിന് 2 ദിവസം മുൻപ് 5നാണ്. ആ അവസാന ദിവസവും ഉത്ര വാക്കറിൽ മുറിക്കുള്ളിൽ അൽപം നടന്നിരുന്നു. മകൻ ധ്രുവ് സൂരജിന്റെ അടൂരുള്ള വീട്ടിലായതിനാൽ ദിവസം കൂടുതൽ സമയവും മകനെ വിഡിയോ കോൾ വിളിക്കുന്ന പതിവുണ്ടായിരുന്നു ഉത്രയ്ക്ക്. അന്നും അങ്ങനെ തന്നെയായിരുന്നത്രെ ..പക്ഷെ പിനീട് ആ മകനെത്തേടി അമ്മയുടെ വിളി എത്തിയില്ല..
https://www.facebook.com/Malayalivartha