'കഴിഞ്ഞ ആഴ്ച അൽപ്പം ദൂരെയുള്ള പാകിസ്താനി മാർക്കറ്റിൽ നിന്നും വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യിൽകരുതുന്നത് നല്ലതായിരിക്കുമെന്ന് 'അമ്മ പറഞ്ഞു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!ഡോ. അപർണ സൗപർണിക എഴുതിയ കുറിപ്പ് വൈറലാകുന്നു
പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മുൻകേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി അടക്കമുള്ളവർ മലപ്പുറത്തിനെതിരായി പ്രചാരണം ഏറ്റുപിടിച്ചതോടെ വിഷയം ദേശീയ തലത്തിലും വളരെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. നിരവധിപേരാണ് ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ മഞ്ചേരി സ്വദേശിനിയായ വനിത ഡോക്ടറെയഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
രാവിലെ മകനെയുംകൊണ്ട് പുറത്തുപോകാനായി ബുള്ളറ്റ്പ്രൂഫ് നാനോയിൽ കയറിയപ്പോളേക്കും ‘അമ്മ ഒരു Barret M82 കൊണ്ടുവന്നുതന്നു. വണ്ടിയിൽ എപ്പോളും ഒരു AK47 ഉണ്ടാകുമെങ്കിലും കഴിഞ്ഞ ആഴ്ച അൽപ്പം ദൂരെയുള്ള പാകിസ്താനി മാർക്കറ്റിൽ നിന്നും വാങ്ങിയ ഈ പുതിയ തോക്കുകൂടെ കയ്യിൽകരുതുന്നത് നല്ലതായിരിക്കുമെന്ന് 'അമ്മ പറഞ്ഞു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!
ഹിന്ദുക്കളായതുകൊണ്ട് ഇവിടെ ഭൂമിവാങ്ങാൻപറ്റാത്തതു കാരണം ആകാശത്തിൽ കുടികെട്ടിയ ഞങ്ങൾക്ക് വണ്ടി റോഡിലേക്കിറക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. പക്ഷെ ഇപ്പോൾ അതൊക്കെ ശീലമായിരിക്കുന്നു... കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
നിരക്ഷരരും ബാലികാവധുക്കളുമൊക്കെയായ ഒരുകൂട്ടം ജനത തിങ്ങിപ്പാർക്കുന്ന ചേരിക്കടുത്തുള്ള പഴയ കെട്ടിടത്തിൽ ഐ.എസ് റിക്രൂട്ട്മെൻറ് സെൻറർ എന്ന തിളങ്ങുന്ന ബോർഡ് തൂങ്ങിയിരുന്നു . ഭയമുണ്ടെങ്കിലും ഇതൊന്നും പുതുമയായിരുന്നില്ല. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ഇവിടെ അധികം സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് അൽപ്പം അകലെ രഹസ്യമായി നടത്തിവന്നിരുന്ന ഭഗവത്‌ഗീത ക്ലാസ്സിലേക്കായിരുന്നു മകനെ കൊണ്ടുപോകേണ്ടിയിരുന്നത്. എല്ലാ കവലകളിലും എന്നപോലെ ഉണ്ടായിരുന്ന തീവ്രവാദ കോച്ചിങ് ക്ലാസ്സുകൾക്ക് പകരം കേരളത്തിലോ ഇന്ത്യയിലോ ഉള്ളതുപോലത്തെ സ്കൂളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!
പോകുന്ന വഴിയിൽ കാട്ടിലേക്കുള്ള തിരിവിൽ ആൾക്കൂട്ടവും ബഹളവും ഉണ്ടായിരുന്നു. ഗൾഫിൽനിന്നും വരുന്ന പൈസകൊണ്ട് തിന്നു എല്ലിനിടയിൽ കുത്തുമ്പോൾ, വെറുതെയിരുന്ന് മടുത്ത ഞങ്ങൾ ആനകളെയും മറ്റു മൃഗങ്ങളെയും ക്രൂരമായി കൊല്ലാറുണ്ടെന്നത് രാജ്യത്തെ പ്രമുഖ മൃഗസ്നേഹികൾക്കുവരെ അറിയാമായിരുന്നു. വ്യക്തിപരമായി ഞാനും ഇതൊക്കെ ആസ്വദിച്ചിരുന്നു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ജില്ലതിർത്തിയിൽ വെടിവെപ്പില്ലാത്ത സമയങ്ങളിൽ തീവ്രവാദികൾ ഫുട്ബാൾ കളിക്കുകയും, വീഡിയോ ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുകയും, ജനസംഖ്യ വർദ്ധനവിൽ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. ഞാൻ ഇവരെക്കുറിച്ച് വെറുതെ അഭിമാനം കൊള്ളാറുണ്ടായിരുന്നു. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ !!!
ഇവിടെ ഭീതിജനകമായ അന്തരീക്ഷമാണെങ്കിലും മറ്റുജില്ലക്കാരും മൊത്തം ഇന്ത്യ തന്നെയും സമാധാനത്തിൽ ആണെന്നുള്ളതും അവർ ഞങ്ങളെ ഓർത്തു വ്യാകുലപ്പെടാറുണ്ട് എന്നുള്ളതും അൽപ്പമൊന്നുമല്ല ആശ്വാസമാകാറുള്ളത്. കാരണം ഞങ്ങൾ മലപ്പുറത്തുകാരാണല്ലോ!!!!
https://www.facebook.com/Malayalivartha