കോവിഡ് രോഗികളിൽ ഗുരുതരാവസ്ഥ സൃഷ്ടിച്ച് ഹൈപോക്സിയ; ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടന്ന് നിലച്ചു പോകുന്ന പ്രതിഭാസം; കോവിഡ് ആശുപത്രികളിൽ ഈ ശാരീരികാവസ്ഥ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേരളം
ഇതുവരെയും ആർക്കും പിടിതരാതെ ഒളിഞ്ഞും തെളിഞ്ഞും നടക്കുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ലോകരാജ്യങ്ങളെല്ലാം തന്നെ കോവിഡ് പ്രതിരോധത്തിന്റെ പുതിയ സാധ്യതകളിലേക്കുള്ള അന്വേഷണത്തിലും.
ശരീരകോശങ്ങളിൽ ഓക്സിജൻ പെട്ടന്ന് നിലച്ചു പോകുന്നത് മൂലമുള്ള ‘ഹൈപോക്സിയ’ കോവിഡ് രോഗികളിൽ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ചികിത്സാ-നിരീക്ഷണരീതികൾ പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരളം . കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും അപ്രതീക്ഷിതമായ ഗുരുതരാവസ്ഥയിലാക്കുന്ന ഈ ശാരീരികവസ്ഥ മുൻകൂട്ടി തിരിച്ചറിയാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തെ കോവിഡ് ആശുപത്രികളിൽ അടിയന്തരമായി ഏർപ്പെടുത്താനാണ് നിലവിലെ ആലോചന . ആദ്യ രണ്ടുഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ളവരെയും കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കും.
ശ്വസനപ്രക്രിയയിൽ ശരീരത്തിൽ ലഭിക്കുന്ന ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ് എന്നിവയുടെ വിനിമയം കൃത്യമായി നിരീക്ഷിച്ചാണ് ഹൈപോക്സിയയിലേക്ക് ശാരീരികാവസ്ഥ മാറുന്നുണ്ടോയെന്ന് മനസ്സിലാക്കുന്നത്. പൾസ് ഓക്സിമീറ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 32 കോവിഡ് ആശുപത്രികളിലായി 1112 കിടക്കകളുണ്ട്. എന്നാൽ, ആകെയുള്ളത് 595 പൾസ് ഓക്സിമീറ്റുകളാണ്. 517 എണ്ണം കുറവ്.
എല്ലാ രോഗികളെ യും ഹൈപോക്സിയ നിരീക്ഷണത്തിന് വിധേമാക്കേണ്ടതിനാൽ അടിയന്തരമായി 600 പൾസ് ഓക്സിമീറ്ററുകൾ വാങ്ങാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു യൂനിറ്റിന് 34048 വില നിശ്ചയിച്ച് 2.04 കോടി (2,04,28,800) അനുവദിക്കുകയും ചെയ്തു. 220 കോവിഡ് മരണങ്ങളുണ്ടായ തമിഴ്നാട്ടിലാണ് ഹൈപോക്സിയ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് നിരീക്ഷണ-ചികിത്സ സംവിധാനങ്ങളിൽ തമിഴ്നാട് മാറ്റം വരുത്തി. ഹൈപോക്സിയ സംബന്ധിച്ച് കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം സർക്കുലറും അയച്ചു.
ഓക്സിജൻറെ യും കാർബൺ ഡയോക്സൈഡിൻറെയും വിനിമയം തടസ്സപ്പെടുത്തുന്നതരത്തിൽ ശ്വാസകോശത്തെ വരിഞ്ഞുമുറുക്കുന്നതാണ് കോവിഡിൻറെ ആക്രമണ സ്വഭാവം. ശ്വാസകോശ അറകളെല്ലാം ഓക്സിജൻ കൈമാറ്റത്തിന് സാധ്യമാകാത്ത നിലയുണ്ടാകുന്നതാണ് കോവിഡ് ബാധ അപകടാവസ്ഥയിലേക്ക് നയിക്കുന്നതിന്റെ കാരണം .ഇത് മുൻകൂട്ടി തിരിച്ചറിയുന്നതിനായാണ് സംസ്ഥാനവും ചികിത്സാ-നിരീക്ഷണരീതികൾ പരിഷ്കരിക്കുന്നത്.
https://www.facebook.com/Malayalivartha