സൂരജിന് കുട്ടിക്കാലത്തേ വനൃമൃഗങ്ങളോട് കമ്പം; ടൈഹങ്ങൾക്കു കൊലപാതകത്തിൽ പങ്കില്ലെന്ന് അമ്മയുടെയും സഹോദരിയുടെയും വെളിപ്പെടുത്തൽ ; വെളിപ്പെടുത്തൽ വിശ്വസിക്കാതെ പോലീസ്
സൂരജിന് കുട്ടിക്കാലത്തേ വന്യമൃഗങ്ങളോട് കമ്പമുണ്ടായിരുന്നുവെന്നും, അതിനാൽ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നതിൽ സംശയം തോന്നിയില്ലെന്നും അമ്മയും സഹോദരിയും അന്വേഷണ സംഘത്തോട് മൊഴി നൽകി. ഉത്രയെ പാമ്പ് കടിച്ചത് അറിഞ്ഞെങ്കിലും, കടിപ്പിച്ചതാണെന്ന് അറിയില്ലായിരുന്നുവെന്നാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് വെളിപ്പെടുത്തിയത്.
പത്തുമണിക്കൂർ നീണ്ട പൊലീസിന്റെ ചോദ്യം ചെയ്യലിൽ എല്ലാ ചോദ്യങ്ങൾക്കും ഇവർ ഉത്തരം നൽകിയെങ്കിലും ഇവരുടെ വെളിപ്പെടുത്തലുകൾ അതേപടി വിശ്വസിക്കാൻ പൊലീസ് തയ്യാറല്ല. കസ്റ്റഡിയിലുള്ള സൂരജിനെയും,സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളെയും വിളിച്ചുവരുത്തി അമ്മയുടെയും സഹോദരിയുടെയും മൊഴികളിൽ വ്യക്തത വരുത്തും.കൊലപാതകത്തിൽ എന്തെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്ന് കണ്ടാൽ ഇവരെ കേസിൽ പ്രതിയാക്കാൻ തന്നെയാണ് നീക്കം. വ്യക്തമായ തെളിവില്ലാതെ ഇവരെ പ്രതിയാക്കിയാൽ അത് കേസിന് പ്രതികൂലമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഉത്രയുമായി പല തവണ പ്രശ്‌നങ്ങളും വഴക്കുമുണ്ടായതായി അന്വേഷണസംഘത്തോട് ഇവർ സമ്മതിച്ച സാഹചര്യത്തിൽ ഗാർഹിക പീഡന നിയമപ്രകാരം ഇരുവർക്കുമെതിരെ നടപടി കൈക്കൊള്ളാൻ പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് ഉടൻ വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭ്യമായാൽ അനന്തര നടപടികൾ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.ഉത്രയുടെ വീട്ടുകാർ സൂരജിന് നൽകിയ മുഴുവൻ സ്വർണങ്ങളെക്കുറിച്ചും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്ന് അമ്മയും സഹോദരിയും പൊലീസിനോട് കരഞ്ഞു പറഞ്ഞു. എന്നാൽ അന്വേഷണ സംഘം ഇക്കാര്യങ്ങൾ പൂർണമായും വിശ്വസിച്ചിട്ടില്ല. തെളിവുകൾ സമാഹരിച്ച ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സൂരജ് മാത്രമാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പിതാവ് സുരേന്ദ്രപ്പണിക്കരെ ഇന്നലെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രണ്ടാംപ്രതി പാമ്പ് പിടിത്തക്കാരൻ ചിറക്കര സുരേഷിനെ നേരത്തെ തന്നെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഉത്രയുടെ പിതാവ് സൂരജിന് നൽകിയ സ്വർണാഭരണങ്ങളിൽ മൂന്നു പവൻ അമ്മയും
സഹോദരിയും പൊലീസിന് മുന്നിൽ ഹാജരാക്കി.നേരത്തെ കണ്ടെത്തിയതിന്റെ ബാക്കി സ്വർണത്തെ സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.സൂരജിന്റെ അച്ഛന് ആട്ടോറിക്ഷ വാങ്ങാനായി 21 പവൻ പണയം വച്ചു. 15 പവൻ സ്വർണം വിറ്റതിന്റെ തെളിവുകളും ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി സൂരജ് പൊലീസ് കസ്റ്റഡിയിൽ തുടരും. പിന്നാലെ സൂരജിനേയും സുരേഷിനെയും വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങും.
https://www.facebook.com/Malayalivartha