ആനയെ പടക്കം വച്ച് കൊന്ന പ്രതികളെ രക്ഷിക്കാൻ സർവ്വ സന്നാഹത്തോടെ ആളൂർ; പാലക്കാട് തിരുവിഴാംകുന്ന അമ്പല പാറയിൽ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണെ റിമാന്റ് ചെയ്തു; ഇനി തിങ്കളാഴ്ച കോടതിയിൽ
പാലക്കാട് തിരുവിഴാംകുന്ന അമ്പല പാറയിൽ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വിൽസണെ റിമാന്റ് ചെയ്തു. സ്ഫോടക വസ്തുക്കൾ നിറച്ച് കെണിയൊരുക്കിയെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. കുപ്രസിദ്ധമായ നിരവധി കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂര്‍. മലയാളി സമൂഹത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസിലും ജിഷാ കൊലക്കേസിലും പ്രതികള്‍ക്കായി ഹാജരായത് ആളൂരായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും ജോളിക്കും വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിലും ആളുർ ഇടപെട്ടിരിക്കുകയാണ്.
ആളൂരിന് വേണ്ടി ജൂനിയർ വക്കിൽ അഡ്വ.ഷിജിൻ ആണ് ഹാജാരായത് പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ കൊടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആണ് കേസ് വാദത്തിനു വച്ചിരിക്കുന്നത്. മൂന്ന് പേരാണ് ഹാജരായത്. ഇപ്പോൾ പ്രതി വിൽസണെ റിമാന്റ് ചെയ്തു.
ഇന്നലെയായിരുന്നു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ മുഖ്യ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തിരുവിഴാംകുന്ന് ഒതുക്കുംപാറ എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായാണ് വനംവകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. മുൻപും ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിൽസൺ തേങ്ങയിൽ പന്നിപ്പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം. എന്നാല്‍, സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയായിരുന്നു. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.
സംഭവത്തില്‍ അറസ്റ്റിലായ പ്രതി വില്‍സനെ എസ്റ്റേറ്റിലെത്തിച്ച് അന്വേഷണ സംഘം ഇന്നലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. എസ്റ്റേറ്റിന് പുറത്ത് വനത്തിനകത്ത് പന്നിപ്പടക്കം വെച്ചയിടത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. തേങ്ങയ്ക്കകത്ത് സ്‌ഫോടകവസ്തുകള്‍ നിറച്ചാണ് മൃഗങ്ങളെ വേട്ടയാടാറുള്ളതെന്നു വില്‍സന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇത്തരം നടപടികള്‍ക്കായി സ്‌ഫോടക വസ്തുക്കള്‍ എത്തിക്കുന്നതും സജ്ജീകരിക്കുന്നതും ഒന്നും രണ്ടു പ്രതികളാണ്. ഇവര്‍ക്ക് താന്‍ സഹായങ്ങള്‍ ചെയ്ത് നല്കാറുണ്ടെന്നും വില്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്.
സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ ആനയടക്കം വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കൃഷിയിടങ്ങളിൽ നിന്ന് ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്നത് പതിവാണ്. ഇങ്ങനെയാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.
പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.
കൃത്യം നടത്തിയതിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മെയ് 12ന് പടക്കം പൊട്ടി ആനക്ക് പരുക്കേറ്റ വിവരം ഒന്നും രണ്ടും പ്രതികള്‍ അറിഞ്ഞിരുന്നു. പിന്നേയും ദിവസങ്ങളോളം പലയിടങ്ങളിലായി അലഞ്ഞ ശേഷമാണ് ആന ചരിഞ്ഞത്. മുഖ്യ പ്രതികള്‍ നേരത്തെ മൃഗവേട്ട നടത്തിയതായും മാംസം വില്‍പന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നാം പ്രതി വില്‍സനെതിരെ വന്യ ജീവി സംരക്ഷണ നിയമം സെക്ഷന്‍ ഒന്‍പത്/ അമ്പത്തി ഒന്നു പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. പ്രതിയെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മുഖ്യ പ്രതികള്‍ ഒളിവില്‍ താമസിക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയതയാണ് സൂചന.
https://www.facebook.com/Malayalivartha