14.7 കോടി രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം
14.7 കോടി രൂപയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര തട്ടിപ്പ് കേസിൽ സീനിയർ ബാങ്ക് മാനേജരടക്കം 6 പ്രതികൾ ജൂലൈ 7 ന് ഹാജരാകാൻ തിരുവനന്തപുരം സി ബി ഐ കോടതി അന്ത്യശാസനം നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 230 പ്രകാരം പ്രോസിക്യൂഷൻ സാക്ഷി വിസ്താര വിചാരണ തീയതികൾ ഷെഡ്യൂൾ ചെയ്യുന്നതിലേക്കായാണ് എല്ലാ പ്രതികളും ഹാജരാകാൻ അന്ത്യശാസനം നൽകിയത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 273 പ്രകാരം വിചാരണയിലുടനീളമുള്ള തെളിവെടുപ്പ് പ്രതികളുടെ സാന്നിധ്യത്തിൽ നടത്തണമെന്നതിനാലാണ് വിചാരണയിൽ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാനായുള്ള കോടതി ഉത്തവ്.
കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികളായ സൗരാഷ്ട്ര ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ സീനിയർ മാനേജർ ജി.എസ്.നാരായൺ , ഡെപ്യൂട്ടി മാനേജർ എം.ബി.ചന്ദ്രശേഖരൻ, അസിസ്റ്റന്റ് മാനേജർ വിജയകുമാർ. പി.നായർ, സ്വകാര്യ കമ്പനി ഉടമകളായ രാജ് കുമാർ. എം. ഡാൽമിയ, ഗുരുദത്ത .ജെ.ഖവാൽക്കർ, രാജേന്ദ്ര കുമാർ ഉമേദ്മൽ ഭൻസാലി എന്നിവരാണ് ഹാജരാകേണ്ടത്. വിചാരണക്ക് മുന്നോടിയായി ഇവർക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. തങ്ങൾക്കെതിരായ സി ബി ഐ കേസ് അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം കോടതി കുറ്റം ചുമത്തിയത്.
2006-07 കാലയളവിലാണ് കേസിനാസ്പദമായ ബാങ്ക് തട്ടിപ്പ് നടന്നത്. പ്രതികൾ ഗൂഡാലോചന നടത്തി വ്യാജപേരുകളിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കറന്റ് അക്കൗണ്ട് തുറന്ന ശേഷം 4 മുതൽ 6 വരെ പ്രതികൾക്ക് മാനേജരുടെ സാമ്പത്തിക അധികാര പരിധിക്ക് അതീതമായ തുകയായ 13.19 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് അനുവദിക്കുകയും 7.44 കോടി രൂപയുടെ ചെക്കുകൾ ,ബില്ലുകൾ എന്നിവ ഡിസ്കൗണ്ട് ചെയ്തു നൽകുകയും ചെയ്തു. ആയതിലേക്ക് വ്യാജ കമ്പനിയുടെ പേരിൽ ബാങ്ക് ഗ്യാരന്റിയും ലെറ്റർ ഓഫ് ക്രെഡിറ്റും അനുവദിച്ചതായി കോടതി തയ്യാറാക്കിയ കുറ്റ പത്രത്തിൽ പറയുന്നു. ബെൻസാരി അലുമിനിയം കമ്പനി, രാജാ മെറ്റൽസ് കമ്പനി, ഡി. സി മെറ്റൽസ് കമ്പനിഎന്നീ പേരുകളിലുള്ള കമ്പനികളുടെ പേരിലാണ് അഴിമതി നടത്തിയത്. ആൾമാറാട്ടം നടത്തി പലരുടെയും പേരിൽ വ്യാജ ഒപ്പിട്ടാണ് തുകകൾ മാറിയെടുത്തത്.
എച്ച് ഡി എഫ് സി യുടെ അന്ധേരി ബ്രാഞ്ച് മുംബൈ ബ്രാഞ്ച് , രത്നാകർ ബാങ്ക്എന്നിവ വഴിയാണ് തുകകൾ വകമാറ്റിയും വ്യതിചലിപ്പിച്ചും മാറ്റിയെടുത്തത്. ഡെബിറ്റ് വൗച്ചറുകളിൽ വ്യാജ രേഖപ്പെടുത്തലുകൾ വരുത്തി. നിയമവിരുദ്ധമായി വിദേശ പണം കൈമാറ്റത്തിലൂടെ 6,071 യു എസ് ഡോളർ കൈമാറിയതായും
കുറ്റപത്രത്തിലുണ്ട്. പ്രതികളുടെ കൃത്യം മൂലം ബാങ്കിന് 14.7 കോടി രൂപയുടെയും 6,071 യു.എസ് ഡോളറിന്റെയും അന്യായ സാമ്പത്തിക നഷ്ടം ഉണ്ടായതായും തുല്യ തുകയ്ക്കുള്ള നിയമവിരുദ്ധ സാമ്പത്തിക നേട്ടം 4 മുതൽ 6 വരെയുള്ള പ്രതികൾക്ക് ഉണ്ടായതായും കുറ്റപത്രത്തിലുണ്ട്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായി കൃത്യത്തിന് പരസ്പരം ഉത്സാഹികളായും സഹായികളായും നിന്ന് ഭാഗഭാക്കുകളായി പ്രവർത്തിച്ചതായും ഉള്ള കുറ്റപത്രമാണ് പ്രതികളെ വായിച്ചു കേൾപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി ( ക്രിമിനൽ ഗൂഡാലോചന ) , 409 ( പൊതു സേവകർ ചെയ്യുന്ന ട്രസ്റ്റ് ലംഘനം ) , 419 ( ആൾമാറാട്ടം വഴി ചതിക്കൽ ) , 420 ( വഞ്ചന ) , 467 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 468 (മൂല്യമുള്ള ഈട്, ഉറപ്പു പത്രം എന്നിവ വ്യാജമായി നിർമ്മിക്കൽ ) , 471 ( വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ ) , 477- എ ( കണക്കുകളുടെ വ്യാജീകരണം ) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 13 (2) , 13 (1) സി , ഡി ( യാതൊരു പൊതു താൽപര്യവും കൂടാതെ പൊതുസേവകർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷികളെ നിയമവിരുദ്ധമായി സഹായിച്ച് ബാങ്കിന് നഷ്ടം വരുത്തൽ ) എന്നീ കുറ്റങ്ങൾ ആണ് കോടതി വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയത്.
https://www.facebook.com/Malayalivartha