വരിഞ്ഞുകെട്ടിയ ഇൻസുലേഷൻ ടേപ് മുഖത്തെ മാംസത്തിലേക്കു താഴ്‌ന്നിറങ്ങി രണ്ടാഴ്ചയോളം പട്ടിണിയിൽ; മിണ്ടാപ്രാണിയോട് കൊടും ക്രൂരത !
പാലക്കാട് സ്ഫോടക വസ്തു വായിലിരുന്ന് പൊട്ടി ആന ചരിഞ്ഞ സംഭവത്തിൽ ദേശീയതലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് ഗർഭിണിയായ കാട്ടാന വായിൽ മുറിവേറ്റ് ചരിഞ്ഞത്. തേങ്ങക്കുള്ളിൽ ചകിരിയോടുകൂടി വെച്ച പന്നിപ്പടക്കം കടിച്ചതോടെയാണ് ആനക്ക് ഗുരുതര പരിക്കേറ്റതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 23ന് തിരുവിഴാംകുന്ന് വനമേഖലയിൽ കണ്ട ആന 25ന് അവശനിലയിൽ അമ്പലപ്പാറ തെയ്യംകുണ്ടിൽ വെള്ളിയാർ പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു. 27നാണ് ആന ചരിഞ്ഞത്. പോസ്റ്റ് മോർട്ടത്തിലാണ് ആന ഒരു മാസം ഗർഭിണിയാണെന്ന് അറിയുന്നത്. മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത ഈ അടുത്ത ദിവസങ്ങളായി ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിലും മറ്റും നമുക്ക് കാണാൻ സാധിക്കുന്നത്. നിരവധിപേരാണ് അപലപിച്ചുകൊണ്ട് രംഗത്ത് എത്തിയത്. വിഷയം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിട്ടുമുണ്ട്.
ഈ സംഭവത്തിനു പിന്നാലെ വീണ്ടും മനുഷ്യന്റെ ക്രൂരതയുടെ മുഖം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന മറ്റൊരു കാഴ്ചക്ക് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ഇവിടെ മിണ്ടാപ്രാണിയായ ഒരു നായയോടാണ് മനുഷ്യൻ തന്റെ ക്രൂരതയുടെ മുഖം തുറന്നു കാട്ടിയിരിക്കുന്നത്. വായ ഇൻസുലേഷൻ ടേപ്പുകൊണ്ടു വരിഞ്ഞുകെട്ടിയതു കാരണം നായ ഭക്ഷണം കഴിക്കാതെ നടന്നതു രണ്ടാഴ്ചയോളമാണ്.
ടേപ് മുഖത്തെ മാംസത്തിലേക്കു താഴ്‌ന്നുപോയ അവസ്ഥയിലായിരുന്നു ആ മിണ്ടാപ്രാണി. ഒടുവിൽ അതിൽനിന്നു മോചിതനായപ്പോൾ ആർത്തിയോടെ രണ്ടു കുപ്പി വെള്ളം കുടിച്ചു. അതിനു ശേഷം അവനാവും വിധം കരഞ്ഞു.
തൃശൂർ നഗര പരിസരത്ത് ഒല്ലൂർ ജംക്‌ഷനു സമീപമാണ് ഈ നായയെ കണ്ടെത്തിയത്. ആദ്യ ദിവസങ്ങളിൽ നായ പരക്കം പായുകയായിരുന്നു. പിന്നീടു കാണാതായി. വീണ്ടും കണ്ടെത്തിയപ്പോഴേക്കും അവശനായിരുന്നു. മൃഗസംരക്ഷണ രംഗത്തെ സന്നദ്ധ സംഘടനയായ പോസ് (പീപ്പിൾ ഫോർ അനിമൽ വെൽഫെയർ സർവീസ്) പ്രവർത്തകരാണ് നായയെ രക്ഷിച്ചത്.
ആരോഗ്യവാനായ നായയുടെ താടിയെല്ലു രണ്ടും ചേർത്തു മൂക്കിനു തൊട്ടുമുകളിലാണു ടേപ് ചുറ്റിയിരുന്നത്. ഭക്ഷണം കഴിക്കാനോ ശബ്ദമുണ്ടാക്കാനോ പറ്റില്ല. ടേപ് മുറുക്കിച്ചുറ്റിയതിനാൽ മാംസത്തിലേക്കു താഴ്ന്നു മുഖത്തെ എല്ലു പുറത്തു വന്നിട്ടുണ്ട്.
വൈദ്യ സഹായത്തിനു ശേഷം പോസിന്റെ കോളങ്കാട്ടുകര സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റിയ നായ് സുഖമായിരിക്കുന്നു. തെരുവുനായ്ക്കുട്ടികളെ വാക്സിൻ നൽകി സുരക്ഷിതരാക്കി വളർത്താൻ കൊടുക്കുന്ന സംഘടന കൂടിയാണു പോസ്. കിരൺ ശേഖർ, ഗോവിന്ദ് അജിത് എന്നിവരാണ് നാട്ടുകാരുടെ സന്ദേശം കിട്ടിയെത്തി നായയെ രക്ഷിച്ചത്.
അതേസമയം സ്ഫോടക വസ്തു നിറച്ച തേങ്ങ കഴിച്ച് ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ വർഗീയ പ്രചപണവുമായി മുൻ കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. ആന ചരിഞ്ഞത് പാലക്കാടായിട്ടും മലപ്പുറത്താണ് സംഭവം എന്ന നടന്നത് എന്ന തരത്തിലായിരുന്നു പ്രചരണം. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും അവർ ആരോപിച്ചിരുന്നു. ഗർഭിണിയായ ആനയ്ക്ക് യഥാസമയം ചികിത്സ ഒരുക്കുന്നതിൽ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിമർശനം ശക്തമാണ്. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചപ്പോൾ നിരവധി തവണ പരാതി പെട്ടിരുന്നു. എന്നാൽ ആനയ്ക്ക് ചികിത്സ ലഭ്യമാക്കാതെ വനമേഖലയിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചിരുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. അതേസമയം വനംവകുപ്പ് ആരോപണം തള്ളി രംഗത്തെത്തി. സംഭവം അറിഞ്ഞപ്പോൾ തന്നെ മൃഗഡോക്ടറുടെ ഉൾപ്പെടെ സേവനം തേടിയിരുന്നുവെന്ന് വകുപ്പ് വ്യക്തമാക്കി.
സമാനരീതിയിൽ ഹിമാചല്‍പ്രദേശില്‍ ഗോതമ്ബ് പൊടിയില്‍ പൊതിഞ്ഞ പടക്കം കഴിച്ച ഗര്‍ഭിണിയായ പശുവിന്‍റെ വായ തകര്‍ന്ന് ഗുരുതരപരിക്ക്. മെയ് 26 ന് ബിലാസ്പുരിലെ ജന്‍ഡുതയിലായിരുന്നു സംഭവം. പടക്കം ഒളിപ്പിച്ച ഗോതമ്ബ് പൊടി കഴിച്ചതിനെ തുടര്‍ന്ന് പശുവിന്‍റെ വായ പൊട്ടിത്തെറിക്കുകയായിരുന്നു. വായില്‍നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന പശുവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പശുവിന്‍റെ ഉടമസ്ഥന്‍ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പശു എട്ടുമാസം ഗര്‍ഭിണിയാണെന്ന് ഉടമസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് ദിവാകര്‍ ശര്‍മ പറഞ്ഞു.
സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വന്യമൃഗങ്ങളെ തുരത്തുന്നതിനായി ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ സ്ഫോടക വസ്തു നിറച്ചുനല്‍കുന്നത് പ്രദേശത്ത് വ്യപകമാണെന്നും എന്നാല്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നത് വളര്‍ത്തു മൃഗങ്ങളായിരിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha