'സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്'; സ്വപ്ന സുരേഷ് മന്ത്രി ജലീലിനെ വിളിച്ചത് 16 തവണ, ഒരു കോളിന്റെ ദൈര്‍ഘ്യം 26 മിനിറ്റ്; ദേശീയ മാദ്ധ്യമം
മന്ത്രി കെ.ടി ജലീല്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷുമായി 16 തവണ ഫോണില്‍ സംസാരിച്ചതായി ദേശീയ മാദ്ധ്യമമായ 'ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതില്‍ ഒരു കോളിന്റെ ദൈര്‍ഘ്യം 26 മിനിറ്റായിരുന്നുവെന്നും മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോൺ വിളികള്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് എന്നീ മാസങ്ങളിലാണ് ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചതെന്നുംമാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
'സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്' എന്ന തലക്കെട്ട് നല്‍കിയാണ് മാദ്ധ്യമം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയുടെ താന്‍ ഫോണില്‍ ബന്ധപ്പെട്ടതായി മന്ത്രി ജലീല്‍ സമ്മതിക്കുന്നുണ്ടെങ്കിലും കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹം പറയുന്നതെന്നും മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കോള്‍ ലിസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മാദ്ധ്യമം പറയുന്നുണ്ട്.
കോള്‍ വിവരങ്ങള്‍ സംബന്ധിച്ച കാര്യമാണ് നിലവില്‍ എന്‍.ഐ.എ പരിശോധിച്ചുവരികയാണ്. സ്വപ്നയുമായി ഫോണിലൂടെ താന്‍ സംസാരിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍ മാദ്ധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. റംസാന്‍ കാലത്തുള്ള ഭക്ഷ്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനായാണ് അവര്‍ തന്നെ വിളിച്ചതെന്നും സ്വപ്ന തന്നെ ഫോണില്‍ വിളിക്കുമെന്ന് കോണ്‍സില്‍ ജനറല്‍ നേരത്തെ തനിക്ക് ഫോണില്‍ മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'റംസാൻ കാലത്ത് സാധാരണ ഭക്ഷ്യ കിറ്റ് കൊടുക്കാറുണ്ട്. കഴിഞ്ഞ മേയ് 27ന് യു.എ.ഇ കോൺസുൽ ജനറലിന്റെ ഔദ്യോഗിക ഫോണിൽ നിന്ന് എനിക്കൊരു സന്ദേശം വന്നു. ഞങ്ങളുടെ അടുത്ത് ഭക്ഷണ കിറ്റുകളുണ്ട്. എവിടെയെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അറിയിക്കണം. എങ്ങനെയാണ് ഇത് അറേഞ്ച് ചെയ്യുക എന്ന് ചോദിച്ചു. തുടർന്നാണ് സ്വപ്ന നിങ്ങളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എനിക്ക് മെസേജ് ചെയ്തത്. കോൺസുൽ ജനറൽ പറഞ്ഞത് അനുസരിച്ചാണ് അവരുമായി ബന്ധപ്പെടുന്നത്.ആയിരത്തോളം ഭക്ഷണ കിറ്റുകൾ കിട്ടുകയും, വിതരണം ചെയ്യുകയും ചെയ്തു. യു.എഇ കോൺസുലേറ്റാണ് പണം കൺസ്യൂമർ ഫെഡിന് ട്രാൻസ്ഫർ ചെയ്തത്' മന്ത്രി പറഞ്ഞു.
ജൂൺ മാസത്തിൽ ഒമ്പത് തവണയാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. കൂടാതെ പ്രതികൾ പലതവണ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് അറിഞ്ഞിരുന്നില്ലെന്നും, സരിത്ത് ഓഫീസിൽ വന്നിട്ടുണ്ടെന്നും നാസർ പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്തത്.
നേരത്തെ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു. ശിവശങ്കറുമായി കേസിലെ പ്രതികള്‍ക്കുണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നോ അതോ സ്വര്‍ണക്കടത്തുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha