ഗര്‍ഭിണികളെ വീട്ട് നിരീക്ഷണത്തിലാക്കാൻ അനുമതി ഇല്ല; കൊവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് മാര്‍ഗനിര്‍ദേശമായി
സംസ്ഥാനത്ത് പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് വിശദമായ മാര്‍ഗ നിര്‍ദേശമായി. അതാത് ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കണം വീട്ടില്‍ നിരീക്ഷണ സംവിധാനം ഒരുക്കേണ്ടത്. ജില്ലകളിലെ കോള്‍ സെന്ററുകളും ടെലി മെഡിസിന്‍ , വാഹന സംവിധാനങ്ങളും എല്ലാം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിരിക്കണം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയാണെങ്കില്‍ നിലവിലെ ഡിസ്ചാര്‍ജ് മാനദണ്ഡങ്ങള്‍ ഇവര്‍ക്കും ബാധകം ആയിരിക്കും.
കൊവിഡ് പോസിറ്റീവ് ആയ ആളെ വീട്ടില്‍ നിരീക്ഷണത്തിലാക്കുമ്ബോള്‍ വീട് വരെ വാഹനം വരുമെന്നുള്ള കാര്യം ഉറപ്പു വരുത്തണം. മൊബൈല്‍ ടെലിഫോണ്‍ സൗകര്യവും ഉറപ്പാക്കണമെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ വീട്ടില്‍ ഉണ്ടാകാനോ അവരുമായി ബന്ധം വരനോ പാടില്ല.സ്വന്തം ആരോഗ്യ നിലയെ കുറിച്ച് രോഗി ചാര്‍ട്ട് തയ്യാറാക്കണം. ദിവസവും ടെലി കണ്‍സള്‍ട്ടേഷനും നിര്‍ബന്ധമാണ്. രോഗിയും രോഗിയെ പരിചരിക്കുന്ന ആളും ത്രീ ലയര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
മെഡിക്കല്‍ ഓഫീസറോ പ്രദേശിക ആരോഗ്യ വകുപ്പ് അധികൃതരോ രോഗിയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കണം. ആരോഗ്യ സ്ഥിതി ഗുരുതരമാകുന്ന തരത്തില്‍ മറ്റ് അസുഖങ്ങള്‍ കൊവിഡ് രോഗിക്ക് ഉണ്ടാകാന്‍ പാടില്ല. ഗര്‍ഭിണികളെ വീട്ട് നിരീക്ഷണത്തിലാക്കാനും അനുമതി ഇല്ല. വീട്ട് നിരീക്ഷണത്തില്‍ കഴിയുന്ന കൊവിഡ് പോസിറ്റീവ് ആയ ആള്‍ക്ക് മാനസിക ആരോഗ്യം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 12 വയസില്‍ താഴെ ഉള്ളവര്‍ ആണെങ്കില്‍ ആരോഗ്യമുള്ള മുതിര്‍ന്ന ഒരാള്‍ കുട്ടിക്കൊപ്പം റൂം നിരീക്ഷണത്തില്‍ കഴിയണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha