കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം പതിച്ചത് 30അടിയോളം താഴെ : ദുരന്തത്തിൽ അപകട സംഖ്യ കുറഞ്ഞത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രം
കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന അപകടം രാത്രിയോടെ പുറത്തു വന്നതും നാം ഏവരും ചങ്കിൽ കൈ വച്ചു പോയി. ക്യാപ്ട്ടനടക്കമുള്ളവർ അപകടത്തിൽ ജീവൻ നഷ്ടമായി. എന്നിരുന്നാലും 30അടിയോളം താഴ്ച്ചയിലേക്ക് നിലംപതിച്ച ആ വിമാനം വലിയൊരു ദുരന്തമാകാതിരുന്നത് വിമാനത്തിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ്. റൺവേയിൽനിന്ന് തെന്നി താഴേക്കുപതിച്ച വിമാനം മൂന്നുകഷണമായാണ് മുറിഞ്ഞുപോയത്. മധ്യഭാഗത്തുള്ളവരും പിൻഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്‌ബെൽറ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറക്കുകയായിരുന്നു. പിൻഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടർ ഉപയോഗിച്ച് വിമാനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച് കുറച്ചുകഴിഞ്ഞപ്പോൾ രക്ഷപ്പെട്ട ചില യാത്രക്കാർ ടെർമിനലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്താവളത്തിലെ നൂറ്റമ്പതോളം ടാക്‌സിഡ്രൈവർമാർ രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. ടാക്സികളെല്ലാം റൺവേയിൽക്കൂടിയാണ് കടത്തിവിട്ടിരുന്നത്
കഴിഞ്ഞ ഒൻപതുവർഷത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിലുണ്ടായത് നാല് അപകടങ്ങലാണ് എന്നാൽ ഒന്നിലും അളപായമോ പരിക്കോ ഉണ്ടായിട്ടില്ല. ഇവയിൽ രണ്ട് അപകടങ്ങൾ താരതമ്യേന ചെറിയവയുമായിരുന്നു. 2012 ഏപ്രിൽ 30-ന് കരിപ്പൂരിൽനിന്ന് പറന്നുയർന്ന കോഴിക്കോട്-ദുബായ് വിമാനത്തിൽ പക്ഷിയിടിച്ച് വലത്തെ എൻജിൻ തകർന്നു. എന്നാൽ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
2017 ഓഗസ്റ്റ് നാലിന് ചെന്നൈയിൽനിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ അരികിൽ വിളക്കുകൾ തകർത്ത് വന്നിറങ്ങിയെങ്കിലും ദുരന്തം ഒഴിവായി. മഴമൂലമുള്ള വെളിച്ചക്കുറവും മിനുസവുമാണ് അന്ന് അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. 2019 ജൂൺ 21-ന് അബുദാബി കോഴിക്കോട് വിമാനം റൺവേയിൽനിന്ന് തെന്നിമാറി ലാൻഡിങ് ലൈറ്റിൽ ഇടിച്ചിരുന്നു.
2019 ഡിസംബർ 24-ന് ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയർപൊട്ടി അപകടമുണ്ടായി. ടേണിങ് പാഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അപകടം. ഇക്കുറിയും അളപായമോ പരിക്കോ ഉണ്ടായില്ല. എന്നാൽ ഇന്നലത്തെ അപകടം വലിയ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha