കേബിള്‍ ടിവി തൊഴിലാളിയുടെ അപകടമരണം ഇരിട്ടിയെ കണ്ണീരിലാഴ്ത്തി, കേബിള്‍ ജോലിക്കിടയില്‍ മുടയിരഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി
കേബിള്‍ ജോലിക്കിടയില്‍ ഇന്നലെ മുടയിരഞ്ഞിപ്പുഴയില്‍ കാണാതായ പാടിക്കല്‍ ജോമറ്റിന്റെ മൃതദേഹം കണ്ടെത്തി. 3 മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഴയും വെയിലും നോക്കാതെ കേബിള്‍ കണക്ഷന്‍ തകരാറുകള്‍ പരിഹരിക്കാന്‍ ഓടിനടന്നിരുന്ന യുവാവിന്റെ മരണം അങ്ങാടിക്കടവ് ഗ്രാമത്തെ ദുഖത്തിലാക്കി. ദുരന്തം അറിഞ്ഞയുടന്‍ പ്രദേശത്തേക്ക് നൂറുകണക്കിന് ആളുകളാണ് കോവിഡ് കാലം പോലും മറന്ന് എത്തിയത്. ജീവനോടെ കണ്ടെത്തണമെന്ന പ്രാര്‍ഥനയിലായിരുന്നു എല്ലാവരും.
വലിയ കയര്‍ അരയില്‍ കെട്ടി ഒരു വശം കരയില്‍ നിക്കുന്നയാളുടെ കയ്യില്‍ കൊടുത്താണ് ജോമറ്റ് പുഴയില്‍ ഇറങ്ങിയത്. പെട്ടെന്ന് ഒഴുക്കില്‍ വലിഞ്ഞുപോകുകയായിരുന്നു. തിരച്ചിലില്‍ 400 മീറ്ററോളം താഴോട്ട് ഒഴുകി ചെക്ക് ഡാമും മറികടന്ന് ആഴത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ചെക്ക് ഡാമിന്റെ ഒരു വശത്തും കയര്‍ കുടുങ്ങിയിരുന്നു.
അരയില്‍ കയര്‍ കൊണ്ട് വട്ടം കെട്ടിയത് ഊര്‍ന്നു പോയി കാലില്‍ കുടുക്കായതാവാം ദുരന്തകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുറത്തെടുക്കുമ്പോള്‍ പ്ലാസ്റ്റിക് കയര്‍ കെട്ട് ഇരുകാലുകളിലും ചേര്‍ന്ന് മുറുകിയ നിലയിലായിരുന്നു. ജോമറ്റിന് നീന്തല്‍ അറിയാമായിരുന്നെന്ന് സൂഹൃത്തുക്കളും കേബിള്‍ അധികൃതരും പറഞ്ഞു.
അസി.സ്റ്റേഷന്‍ ഓഫിസര്‍മാരായ ടി.മോഹനന്‍, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഇരിട്ടി അഗ്‌നിരക്ഷാ നിലയം പ്രവര്‍ത്തകരും ക്യാപ്റ്റന്‍ അനീഷ് കീഴ്പ്പള്ളിയുടെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വൊളണ്ടിയര്‍മാരും ക്യാപ്റ്റന്‍ മുജീവ് കുഞ്ഞിക്കണ്ടിയുടെ നേതൃത്വത്തില്‍ ഒരുമ റെസ്‌ക്യൂ ടീം അംഗങ്ങളും അയ്യന്‍കുന്ന് പഞ്ചായത്ത് അംഗം സണ്ണി ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പുഴയിലെ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് തിരച്ചില്‍ നടത്തിയത്. കവിഞ്ഞ് ഒഴുകുന്ന ചെക്ക് ഡാമിന് മുകളില്‍ ഇരുവശത്തും കൂറ്റന്‍ വടം കെട്ടിനിന്നും ലൈഫ് ജാക്കറ്റ് ഇട്ട് വെള്ളത്തില്‍ ഇറങ്ങിയുമായിരുന്നു തിരച്ചില്‍.
മേഖലയില്‍ കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ പുഴകള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള എല്ലാ തരം വൈദ്യുതീകരണ ജോലികളും ഇരിട്ടി സബ് ഡിവിഷനില്‍ നിര്‍ത്തിവയ്ക്കാന്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി.ബിജു നിര്‍ദേശിച്ചു. വൈദ്യുതി തകരാര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പ്രകൃതിക്ഷോഭ ഭീഷണി കാലഘട്ടത്തിനു ശേഷം പരിഹരിച്ചാല്‍ മതി.
https://www.facebook.com/Malayalivartha