ചെലപ്പം ശരിയാകോ... ഒരിക്കലും പ്രതീക്ഷിക്കാതെ ബീഹാറില്‍ എന്‍ഡിഎയ്ക്ക് തുടര്‍ ഭരണം; 75 സീറ്റുകള്‍ നേടി ബിജെപി നിതീഷ് കുമാറിനുമേല്‍ ആധിപത്യം സ്ഥാപിച്ചു; ഇനി മോദിയെ വെല്ലുവിളിക്കാന്‍ നിതീഷ്‌കുമാറുമില്ല; ബീഹാര്‍ പിടിച്ചതോടെ അടുത്ത ലക്ഷ്യം കമ്മ്യൂണിസ്റ്റ് കേരളവും, ബംഗാളും

ചെലപ്പം ശരിയാകും ചെലപ്പം ശരിയാകില്ല. ശരിയായില്ലെങ്കിലും കുയപ്പമില്ല. ഞങ്ങള്‍ക്ക് വെഷമമില്ല എന്ന് ഒരു കൊച്ചു പയ്യന്‍ പറഞ്ഞത് പോലെയാണ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കാര്യം. നോക്കണേ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും ബീഹാറില്‍ എന്‍ഡിഎ തകര്‍ന്നടിയുമെന്നാണ് പറഞ്ഞത്. എന്നാല്‍ 125 സീറ്റോടെ അധികാരം നിലനിര്‍ത്തിയിരിക്കുകയാണ്. ബിജെപിയാകട്ടെ 74 സീറ്റുകള്‍ നേടി എന്‍ഡിഎയില്‍ മുന്നിലെത്തി.
മോദിയെ ഇടയ്ക്ക് സമ്മര്‍ദത്തിലാക്കിയ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ഐക്യ ജനതാദള്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. അവര്‍ക്ക് വെറും 42 സീറ്റേ നേടാനായുള്ളൂ. എന്‍.ഡി.എ ഭരണം നിലനിറുത്തിയതോടെ നിതീഷ് കുമാര്‍ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാന്‍ വഴിയൊരുങ്ങി. നിതീഷിന്റെ പാര്‍ട്ടിയേക്കാള്‍ 30 ലേറെ സീറ്റ് നേടിയെങ്കിലും ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാനിടയില്ല.
രാജ്യത്തെയാകെ ഒരു പകല്‍ മുഴുവനും പുലരും വരെയും ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിറുത്തിയ വോട്ടെണ്ണലിനൊടുവില്‍ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ എന്‍.ഡി.എ കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഉറപ്പാക്കി ഭരണം നിലനിറുത്തിയത്. 125 സീറ്റാണ് എന്‍.ഡി.എ നേടിയത്. 243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ മതി.
മഹാമുന്നണി 110 സീറ്റുകളിലൊതുങ്ങി. എന്നാല്‍ 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി എറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 74 സീറ്റുകളോടെ തൊട്ടു പിന്നിലെത്തി.
അധികാരത്തിനായി എങ്ങോട്ടും ചാടാന്‍ മടിയില്ലാത്ത നിതീഷ് മുഖ്യമന്ത്രിക്കസേര കിട്ടുമെന്നായാല്‍ തേജസ്വിക്കൊപ്പം ചേരാനും മടിക്കില്ല. അതിനാല്‍, നിതീഷിനെ അടുത്ത അഞ്ചു കൊല്ലം കൂടി മുഖ്യമന്ത്രിയായിരുത്തി 2025ല്‍ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന നിലയില്‍ ബീഹാറില്‍ പാര്‍ട്ടിക്കോട്ട ഉയര്‍ത്താനാവും ബി.ജെ.പിയുടെ പദ്ധതി.ലീഡ് നില മാറിമറിഞ്ഞ സീറ്റുകളില്‍ റീകൗണ്ടിംഗ് വേണ്ടിവന്നു. നിരവധി സീറ്റുകളില്‍ ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം ആയിരം വോട്ടുകളില്‍ താഴെയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലായതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്.
കഴിഞ്ഞ നിയമസഭയില്‍ 81 സീറ്റുമായി ആര്‍.ജെ. ഡിയായിരുന്നു വലിയ ഒറ്റക്കക്ഷി. മഹാസഖ്യത്തില്‍ ഘടകകക്ഷിയായ കോണ്‍ഗ്രസിന് 19ല്‍ ഒതുങ്ങി. എട്ട് സീറ്റ് നഷ്ടമായി. സഖ്യത്തിന്റെ ഭാഗമായ ഇടതുപാര്‍ട്ടികള്‍ വന്‍ നേട്ടമുണ്ടാക്കി. സി.പി.ഐ (എം.എല്‍) 12 സീറ്റിലും സി.പി.എമ്മും സി.പി.ഐയും രണ്ടുവീതം സീറ്റിലും ജയിച്ചു.
എന്‍.ഡി.എയില്‍ ബി.ജെ.പിയാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ 53 സീറ്റായിരുന്നു. ഭരണവിരുദ്ധ വികാരം നേരിട്ട ഐക്യദളിന് സിറ്റിംഗ് സീറ്റുകള്‍ അടക്കം 28 സീറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ തവണ 70 സീറ്റുണ്ടായിരുന്നു. 30 സീറ്റുകളിലെങ്കിലും ജെ.ഡി.യുവിന്റെ പരാജയം ഉറപ്പാക്കിയ രാഷ്ട്രീയക്കളി നടത്തിയ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിക്കു ഒരു സീറ്റുമാത്രമാണ് കിട്ടിയത്. മഹാമുന്നണിയുടെ വോട്ടു ഭിന്നിപ്പിച്ച അസദുദ്ദീന്‍ ഓവൈസിയുടെ ഐ.ഐ.എം.ഐ.എം അഞ്ചിടത്ത് ജയിച്ചു.
മൂന്നു ഘട്ടങ്ങളിലായി നടന്ന പോളിംഗില്‍ 4.11 കോടി പേരാണ് വോട്ടു ചെയ്തത്.
അതേസമയം ഒരിക്കലും നടക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയ ബീഹാര്‍ വീണ്ടും കൈപ്പിടിയിലൊതുങ്ങിയതോടെ മോദിയുടേയും അമിത് ഷായുടേയും അടുത്ത ലക്ഷ്യം കേരളവും ബംഗാളുമാണ്. ബംഗാള്‍ അവര്‍ക്ക് കുറേക്കൂടി ഈസിയാണ്. എന്നാല്‍ കേരളം ബാലികേറാ മലയാണ്. അതേസമയം ഇടത് വലത് പാര്‍ട്ടികള്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായതോടെ ജനം മാറി ചിന്തിച്ചാല്‍ എന്ത് ചെയ്യും. ആ പയ്യന്‍ പറഞ്ഞത് പോലെ ചെലപ്പം ശരിയായാല്‍ കുഴപ്പമാകോ?
"
https://www.facebook.com/Malayalivartha