സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫ നജീമും കോടതിയിൽ ഹാജരായില്ല.. സി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡി വി ഡികൾ തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയതിനാൽ പകർപ്പെടുത്തില്ലെന്ന് പോലീസ്! ഡി വി ഡി തൊണ്ടിയല്ലെന്നും രേഖയാണെന്നും കോടതി.. നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം: ഫോൺ മുക്കിയത് വഫയോ പോലീസോ?

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും വ്യാഴാഴ്ചയും കോടതിയിൽ ഹാജരായില്ല. അപകട സമയത്തെ സി സി ടി വി ഫൂട്ടേജ് ദ്യശ്യങ്ങൾ പകർത്തിയ 2 ഡിവിഡികളുടെ അസ്സൽ തൊണ്ടിമുതലായി കോടതിയിൽ ഹാജരാക്കിയതിനാൽ പ്രതികൾക്ക് നൽകാനായുള്ള പകർപ്പെടുത്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ഡി വി ഡി പകർപ്പ് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എം. ഒ.നമ്പർ 30 ഉം 33 ഉം നമ്പരായി പോലീസ് സമർപ്പിച്ച 2 ഡി വി ഡികൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടിരുന്നു. അതേ സമയം ഒരു കേസിലെ തൊണ്ടിയെന്താണെന്നും ഡോക്യുമെൻ്റ് (രേഖ) എന്താണെന്നും 2019 ൽ ഹൈക്കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എ . അനീസ ചൂണ്ടിക്കാട്ടി. അത് പ്രകാരം ഡിവിഡി രേഖയാണെന്നും പകർപ്പിന് പ്രതികൾക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ ല്യു മാറ്റം വരുത്താതെ വേണം പകർപ്പെടുക്കാകാനെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയിൽ വച്ച് ദ്യശ്യങ്ങൾ കണ്ട ശേഷം മാത്രമേ പകർപ്പ് നൽകാനാവു. അല്ലാത്തപക്ഷം വിചാരണ വേളയിൽ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികൾ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹാഷ് വാല്യു മാറ്റം വരുത്താതെ പകർപ്പ് എടുക്കണമെന്ന നിർദ്ദേശത്തോടെ ഫോറൻസിക് ലാബിലേക്കയച്ച് പകർപ്പ് ലഭ്യമാക്കാൻ നിർദേശിച്ച് ഉത്തരവുണ്ടാകണമെന്ന് സർക്കാർ അഭിഭാഷക ബോധിപ്പിച്ചു. ഇരുഭാഗവും കേട്ട കോടതി പകർപ്പെടുക്കാനുള്ള നടപടിക്രമങ്ങൾ ഡിസംബർ 15 ന് ബോധിപ്പിക്കാൻ ഉത്തരവിട്ടു.
കേസ് സെഷൻസ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെയാണ് പുതിയ ഹർജിയുമായി ശ്രീറാമിൻ്റെ അഭിഭാഷകൻ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 9 മാസം കഴിഞ്ഞുള്ള ഹർജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചു.
രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയിൽ ജാമ്യക്കാർ സഹിതം കീഴടങ്ങി ജാമ്യാപേക്ഷ സമർപ്പിച്ച് ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തിൽ ജാമ്യം എടുത്തിരുന്നു. ആ ജാമ്യ ബോണ്ട് ഇയാൾ കിടന്ന ആശുപത്രിയിൽ നിന്നും തിര്യെ കോടതിയിൽ എത്തിയതിനാൽ വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുൻ ജാമ്യ ബോണ്ടിൽ തുടരാൻ നിർദേശിച്ച കോടതി ഇരുവരോടും 27 ന് ഹാജരാകാൻ ഉത്തരവിട്ടു. കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകർപ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്ട്രേട്ട് എ. അനീസ രൂക്ഷമായി വിമർശിച്ചു. വാഹന അപകടം സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കിട്ടിയില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് അതേയെന്ന് പ്രതികൾ മറുപടി നൽകി.2 പ്രതികളും തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
കുറ്റപത്രത്തിൻ്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24 ന് നൽകിയിരുന്നു. കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിൻ്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.
2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1.01 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.
https://www.facebook.com/Malayalivartha