സജീവമായി പി ജയരാജന്‍... പഴയതിനേക്കാള്‍ കരുത്തോടെ പി ജയരാജന്‍ കളം നിറഞ്ഞതോടെ ശത്രുത എതിര്‍ചേരികളില്‍ വര്‍ദ്ധിച്ചതായി സൂചന; അപായശ്രമം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്
സിപിഎം നേതാവ് പി ജയരാജന് സീറ്റ് നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ സീറ്റല്ല അവസാന വാക്കെന്ന് പറഞ്ഞ് സിപിഎമ്മിനെതിരായ ആക്രമണങ്ങളെ പി ജയരാജന്‍ നേരിട്ടിറങ്ങി പ്രതിരോധിക്കുകയായിരുന്നു. കണ്ണൂരില്‍ അങ്ങനെ പി ജയരാജന്‍ സജീവമായി വരികയാണ്.
അതേസമയം പി ജയരാജനോടുള്ള ശത്രുത എതിര്‍ചേരകളില്‍ വര്‍ദ്ധിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏതുസമയത്തു വേണമെങ്കിലും ജയരാജന് നേരെ ആക്രമണമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെയാണ് അപായഭീഷണി കൂടിയതെന്നാണ് വിലയിരുത്തല്‍. ഇതിനെ തുടര്‍ന്ന് ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
പി. ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കും. ഇന്റലിജന്‍സിന്റെയും സ്‌പെഷല്‍ ബ്രാഞ്ചിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്. ജയരാജന്‍ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും. വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐജിയുടെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്നു ജയരാജന്‍ അറിയിച്ചതായാണു വിവരം.
പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു ശേഷം ജയരാജനെതിരെ ഭീഷണിയുണ്ടായ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ.
തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ആക്രമണ സാദ്ധ്യത ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് കരുതല്‍ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജനെ അറിയിക്കുകയും ചെയ്തു. ജയരാജന് കൂടുതല്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരമേഖലാ ഐജി അശോക് യാദവ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഐജി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
തലശ്ശേരി പാട്യത്തെ വീട്ടില്‍ കൂടുതല്‍ പൊലീസുകാരെ സുരക്ഷയക്ക് നിയോഗിച്ചെങ്കിലും ജയരാജന്‍ ഇടപെട്ടതിനെ തുടര്‍ന്ന് അവരെ തിരിച്ചു വിളിക്കേണ്ടി വന്നു. നിലവില്‍ രണ്ട് ഗണ്‍മാന്‍മാര്‍ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്.
പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പി. ജയരാജന്റെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരുന്നു. പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ച 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന വരികളാണ് വലിയ വിവാദത്തിന് കാരണമായത്.
ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കുന്നതാണ് ഈ ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപിച്ചു.
അതേസമയം, മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെ പി. ജയരാജനും ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കി. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടതെന്ന് അറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരം അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും പി. ജയരാജന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇങ്ങനെ വിവാദം കത്തുന്നതിനിടെയാണ് ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha