കോവിഡ് പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചു...! എല്ലാവർക്കും വാക്സിൻ പ്രായോഗികമാണോ? ജനങ്ങൾ അത് മനസ്സിലാക്കി..

കോവിഡ് പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം കനത്ത നടപടി സ്വീകരിച്ചുവെന്നാണ് സർക്കാരിന്റെ അവകാശവാദം. അതിനു പിന്നിലുള്ള വീഴ്ചകൾ കൂടി നമ്മൾ കാണാതിരുന്നുകൂടാ. സംസ്ഥാനത്ത് കോവിഡ് പരിശോധന കാര്യക്ഷമമായി നടത്തുന്നതിൽ പരാജയപ്പെട്ടതിനെതിരെ ഡോക്ടർമാർ രംഗത്തു വന്നതോടെ സർക്കാർ ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്.
സർക്കാർ ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടർമാരും അംഗമായ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ വിമർശനം വലിയ ചർച്ചയായി. ആദ്യഘട്ടത്തിൽ ഒട്ടേറെ പ്രവാസികൾ രോഗബാധിതരായി മരിച്ച സ്ഥിതിയുണ്ടായി. വന്ദേ ഭാരതം മിഷൻ കേന്ദ്ര സർക്കാർ കൊണ്ടു വരുന്നതുവരെ കേരളത്തിൽ പ്രവാസികളെ കാലുകുത്താൻ അനുവദിക്കാത്ത നടപടികളാണു സംസ്ഥാനം സ്വീകരിച്ചത്. തുടർന്നും കാര്യങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്.
രാജ്യത്ത് ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്താണു കേരളം. ഇത് കോവിഡ് പോലുള്ള മഹാമാരിയുടെ വ്യാപനം ദ്രുതഗതിയിലാക്കാൻ സാധ്യത ഏറെയാണ്. കർണാടകയോ മഹാരാഷ്ട്രയോ സ്വീകരിക്കുന്നതുപോലുള്ള മുൻകരുതലായിരുന്നില്ല കേരളത്തിനു വേണ്ടിയിരുന്നത്. അതു മനസ്സിലാക്കി പ്രവർത്തിക്കാൻ കഴിഞ്ഞില്ല. അതിനിടയിലാണു രണ്ടു തിരഞ്ഞെടുപ്പുകൾ വന്നത്.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾതന്നെ കോവിഡ് വ്യാപനത്തിന്റെ സാധ്യത മുന്നിൽക്കണ്ട് നടപടി സ്വീകരിക്കണമായിരുന്നു. ഇപ്പോൾ രോഗം പിടിച്ചു നിർത്താനാകാത്ത വിധത്തിൽ പതിന്മടങ്ങു വർധിക്കുന്ന സ്ഥിതിയാണ്.
ഐസിഎംആർ പോലുള്ള സ്ഥാപനങ്ങൾ നൽകിയ മുൻകരുതലുകൾ അവഗണിച്ചാണ് തിരഞ്ഞെടുപ്പുകാലത്തു സർക്കാരും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു പോയത്. മാസ്ക് ധരിക്കുകയെന്നതോ സാമൂഹിക അകലമെന്ന ചെറിയ നിയന്ത്രണങ്ങൾ പോലും പൊതുജനങ്ങളും അവഗണിച്ചു. അതിനെ നിയന്ത്രിക്കാനോ പ്രതിരോധ നടപടികൾ ഒരുക്കാനോ സംസ്ഥാന സർക്കാർ ശ്രദ്ധിച്ചില്ല. ഒരുതരം നിസ്സംഗതയാണു വച്ചു പുലർത്തിയത്.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഒരു ഘട്ടത്തിൽ രംഗത്തുനിന്നു മാറുകയും ചില വ്യക്തികളുടെ പിടിവാശിക്കനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു പോവുകയും ചെയ്തു. ഇതൊക്കെയാണ് ഇത്തരം ഗുരുതരമായ സ്ഥിതിവിശേഷത്തിൽ കൊണ്ടു ചെന്നെത്തിച്ചത്. കേരളത്തിലെ നാലു പൊതുമേഖലാ സ്ഥാപനങ്ങൾ ആവശ്യത്തിനുള്ള ഓക്സിജൻ പോലും ഉൽപാദിപ്പിക്കുന്നില്ലെന്ന അറിവും ഇക്കാലത്തുണ്ടായി.
അതുപോലും നേരത്തേ മനസ്സിലാക്കാനോ അവരെ പ്രവർത്തിപ്പിക്കാനോ സർക്കാരിനു കഴിഞ്ഞില്ല. പൊതുജനങ്ങൾ സ്വയം പ്രതിരോധം തീർക്കേണ്ട അവസ്ഥയാണിപ്പോൾ. സർക്കാരുകൾ താങ്ങാവുമെന്ന ധാരണ മാറ്റിവച്ച് സ്വന്തം ആരോഗ്യം സംരക്ഷിക്കാനുള്ള കരുതലാണ് സ്വീകരിക്കേണ്ടത്. അതിനു പണം കൊടുത്തെങ്കിലും വാക്സീൻ സ്വീകരിക്കാൻ തയാറാകണം.
ഇതോടൊപ്പം ഉയർന്നു വരുന്ന ചോദ്യമാണ് എല്ലാവർക്കും കോവിഡ് വാക്സീൻ സൗജന്യമായി നൽകുകയെന്നത് എത്രമാത്രം പ്രായോഗികമാണ് എന്നത്. കോവിഡ് മരുന്നു വാങ്ങാൻ ശേഷിയുള്ളവർക്ക് പൊതുഖജനാവിൽ നിന്നു പണം നൽകി വാക്സിനേഷൻ നൽകണോ എന്ന ചർച്ച പൊതു ഇടങ്ങളിൽ സജീവമാണ്.
സൗജന്യമായി കോവിഡ് വാക്സീൻ ലഭിച്ചവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 22 ലക്ഷം രൂപ അയച്ചുവെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വാക്സീൻ ഇക്കോണമിയുടെ ജനപ്രിയതയും ആവശ്യകതയും സജീവ ചർച്ചയിൽ വരുമ്പോൾ കോവിഡ് പ്രതിരോധ വാക്സീൻ സൗജന്യമാക്കുകയല്ല, എല്ലാവരിലേക്കും എത്തിക്കാനുള്ള നടപടിയാണു വേണ്ടതെന്ന് നമ്മൾ മനസ്സിലാക്കണം.
ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡിന്റെ രണ്ടാംഘട്ട വ്യാപന സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നതിലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലും കേരള സർക്കാർ പരാജയപ്പെട്ടു. ഇതിന്റെ പേരിലുള്ള ഒരു ലോക്ഡൗൺ കൂടി ഏറ്റുവാങ്ങാൻ കേരളത്തിനു കഴിയില്ല.
അത് ഒഴിവാക്കണമെങ്കിൽ എല്ലാവരിലേക്കും വാക്സീൻ എത്തിക്കാൻ നടപടി ഉണ്ടാകണം. സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് സൗജന്യമായും അല്ലാത്ത വിഭാഗങ്ങളിൽ നിന്നു വില ഈടാക്കിയുമാണു വാക്സീൻ നൽകേണ്ടത്. സൗജന്യത്തിന്റെ പേരിൽ കേന്ദ്ര സർക്കാരുമായി തർക്കിച്ചു നിൽക്കാൻ സമയമില്ലെന്ന് നാം മനസ്സിലാക്കണം.
https://www.facebook.com/Malayalivartha























