ഒരാള്‍ സ്‌റ്റേഷനിലേക്ക് കയറി വരികയാണ്, അഞ്ഞൂറുരൂപ ഒരു കൈയിലുണ്ട്, മറുകയ്യില്‍ ഒന്നുരണ്ട് മരുന്നുകള്‍... പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ്

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ നിയന്ത്രണങ്ങളും കടുക്കുകയാണ്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍. ശനിയും ഞായറും സംസ്ഥാനത്ത് ലോക്ഡൗണിന് തുല്യമാണ്. അതോടൊപ്പം പ്രാദേശികതലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പാണ് വൈറലാകുന്നത്. ' സാറേ... എന്റെ പട്ടി കുറച്ചുമുമ്ബ് കുഴഞ്ഞുവീണു. എണീക്കുന്നില്ല. അതിന് മരുന്ന് വാങ്ങാനിറങ്ങിയതാണ് ഞാന്‍. ' അയാളുടെ സ്വരം വിറച്ചു. 'ചേട്ടന്‍ പേടിക്കണ്ട. അതിന് പെട്ടെന്ന് മരുന്ന് കൊണ്ടുപോയി കൊടുക്ക്. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ഫൈനൊന്നും അടക്കേണ്ടതില്ല.'
എറണാകുളം ജില്ലയില്‍ ജോലി ചെയ്യുന്ന സുനില്‍ ജലീല്‍ എന്ന ഉദ്യോഗസ്ഥന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്‌റ്റേഷനില്‍ എസ്.ഐ രശീത് ബുക്ക് കണക്ക് എഴുതി ഏല്‍പ്പിക്കുകയാണ്.
അഞ്ഞൂറിന്റെ ഗുണിതങ്ങളേയുള്ളൂ. കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് അനുസരിച്ച് മിനിമം ഫൈന്‍ 500 ആണ്. എണ്ണിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം തന്നതില്‍ 30 രൂപ കുറവുണ്ട്. ഞാന്‍ എണ്ണം നിര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം പോക്കറ്റില്‍ നിന്ന് ഒരുപിടി ചില്ലറയെടുത്ത് മേശമേല്‍ വെച്ചു.
'കഷ്ടമാണ്... പക്ഷേ എന്തു ചെയ്യാനാണ്. '
ഏതോ ഒരു പാവപ്പെട്ടവന്‍ കയ്യില്‍ കാശില്ലാതെ തപ്പിപ്പെറുക്കിയിട്ട തുട്ടുകളും ഒന്നുരണ്ടെണ്ണം എസ്.ഐ തന്നെ തികയ്ക്കാന്‍ ഇട്ടതും ആണ്.
ശരിയാണ്. ഞങ്ങള്‍ക്ക് നിങ്ങളുടെയൊക്കെ ദാരിദ്ര്യവും പ്രയാസങ്ങളും മനസ്സിലാകായ്കയല്ല. പക്ഷേ കാര്യത്തിന്റെ ഗൗരവം നിങ്ങള്‍ക്കിതു വരെ മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നിങ്ങളിങ്ങനെ പുറത്തിറങ്ങി നടക്കില്ലല്ലോ.
അതായത് നിങ്ങടെ ആവശ്യം മറ്റുള്ളവര്‍ക്ക് അനാവശ്യമായിരിക്കും. ഒന്നൂടെ ഉറപ്പിച്ചിട്ട് നിവൃത്തിയില്ലെങ്കില്‍ മാത്രം പുറത്തിറങ്ങുക. രാഷ്ട്രീയം, ഇലക്ഷന്‍ പ്രചാരണം അതൊക്കെ എന്തോ ആകട്ടെ. ആ പേരും പറഞ്ഞ് ഒരു കൊലയാളിയെ സ്വന്തം വീട്ടില്‍ വലിച്ചു കൊണ്ടുപോയി കയറ്റരുത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു മണിയോടെ ഒരു കോള്‍ വന്നു. ക്വാറന്റൈനിലുള്ള കുടുംബമാണ്. 63 വയസ്സുള്ള അമ്മയ്ക്ക് ശ്വാസംമുട്ടല്‍. വഷളായാല്‍ എന്തു ചെയ്യുമെന്നായിരുന്നു അവരുടെ ചോദ്യം.
ഞങ്ങള്‍ എറണാകുളത്തെ മിക്ക ഹോസ്പിറ്റലുകളിലും വിളിച്ചുചോദിച്ചു. എങ്ങും മുറികള്‍ ഒഴിവില്ല. ആ അറിവ് ഭീകരമായി തോന്നി. ജനറല്‍ ഹോസ്പിറ്റലില്‍ ബെഡുണ്ട്. ആലുവയിലെ ഒരാശുപത്രിയിലും ഒഴിവുണ്ട്. എത്ര ഭീതിദമാണ് ആശുപത്രികള്‍ നിറയുക എന്നത്.
വിഷയത്തിലേക്ക് തിരികെ വരാം. ആവശ്യങ്ങള്‍ നിരവധിയുണ്ടാകും. പക്ഷേ അതൊക്കെ കോവിഡ് സാധ്യതയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്ര അത്യാവശ്യമാണോയെന്ന് സ്വയം വിലയിരുത്തുക.
പോലീസുകാരോടും പറയാനുണ്ട്. ആളുകളെ കേള്‍ക്കണം. അവര്‍ക്ക് പറയാനുള്ളതിന്റെ ജെനൂയിനിറ്റി മനസ്സിലാക്കണം. നമ്മുടെ ഡ്യൂട്ടിയുടെ സ്‌ട്രെസ്സ് അതിന് തടസ്സമാവരുത്.
ഒരാള്‍ കയറി വരികയാണ്. അഞ്ഞൂറുരൂപ ഒരു കൈയിലുണ്ട്. മറുകയ്യില്‍ ഒന്നുരണ്ട് മരുന്നുകള്‍. മുഖത്ത് നിറയെ വേവലാതികളുടെ ചുളിവുകള്‍.
'എന്താണ് ചേട്ടാ.. ഫൈനടക്കാനാണോ.?'
' പട്രോളിംഗ് വന്ന പോലീസുകാര്‍ റോഡില്‍ വെച്ച് പിടിച്ച് സ്‌റ്റേഷനില്‍ പോയി ഫൈനടക്കാന്‍ പറഞ്ഞിരുന്നു...'
' ചേട്ടന് അറിയാവുന്നതല്ലേ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന്.'
' സാറേ... എന്റെ പട്ടി കുറച്ചുമുമ്ബ് കുഴഞ്ഞുവീണു. എണീക്കുന്നില്ല. അതിന് മരുന്ന് വാങ്ങാനിറങ്ങിയതാണ് ഞാന്‍. ' അയാളുടെ സ്വരം വിറച്ചു.
ഞാനയാളെ ഒന്നുകൂടി നോക്കി. പെറ്റുകളെ മക്കളെപ്പോലെ വളര്‍ത്തുന്ന ഒരുപാടുപേരെ എനിക്കറിയാം. പ്രത്യേകിച്ച് ഡോഗ്‌സ്... മക്കളെപ്പോലുള്ള കുറച്ച് പട്ടികളെയും നേരിട്ടറിയാം. സ്വന്തം കുഞ്ഞിന് ഒരസുഖം വന്നാല്‍ ഓടിയിറങ്ങുന്ന ഒരച്ഛനെ എനിക്കയാളില്‍ കാണാനാവുന്നുണ്ടായിരുന്നു.
'ചേട്ടന്‍ പേടിക്കണ്ട. അതിന് പെട്ടെന്ന് മരുന്ന് കൊണ്ടുപോയി കൊടുക്ക്. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ ഫൈനൊന്നും അടക്കേണ്ടതില്ല.'
അയാള്‍ അവിശ്വസനീയതയോടെ എന്നെ നോക്കി. പിന്നെ മെല്ലെ പുഞ്ചിരിച്ച് ഇറങ്ങിപ്പോയി. എനിക്കയാളെ മനസ്സിലാവുന്നുണ്ടായിരുന്നു. അയാള്‍ക്ക് എന്നെ മനസ്സിലായിരിക്കുമോ.?
https://www.facebook.com/Malayalivartha

























