സ്വർണക്കടത്ത് വിവരങ്ങൾ തനിക്ക് അറിയാമായിരുന്നു: വേണ്ട എന്ന് വിലക്കിയിരുന്നു: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ വെട്ടിലാക്കി ഭാര്യയുടെ നിർണായക മൊഴി
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയെ വെട്ടിലാക്കി ഭാര്യയുടെ നിർണായക മൊഴി. ഈ മൊഴിയിൽ നട്ടംതിരിയുകയാണ് അർജുൻ. കേസിൽ വമ്പൻ ട്വിസ്റ്റ്. അർജുൻ ആയങ്കിയുടെ സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നൽകിയിരിക്കുകയാണ് അർജുന്റെ ഭാര്യ. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറഞ്ഞു . മാത്രമല്ല സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നൽകി.
കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിക്കെതിരേ കൂടുതൽ പേർ മൊഴി നൽകിയിരിക്കുകയാണ്. ഇതിൽ അർജുൻ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി നിർണായകമാകും . കേസുമായി ബന്ധപ്പെട്ട് അമലയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ ചോദ്യം ചെയ്യിലിൽ നൽകിയ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തി. തനിക്ക് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അമല മൊഴി നൽകിയിരുന്നത്. ഇതിന് പിന്നാലെ അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ലഭിച്ച ഡയറിൽ നിന്ന് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ അമലക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഈ ചോദ്യം ചെയ്യലിലാണ് അമലയിൽ നിന്നും നിർണായക വിവരങ്ങൾ അറിയാൻ സാധിച്ചത്.
2020 മുതൽ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരങ്ങളും വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്ന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ഡി വൈ എഫ് ഐ നേതാവ് സജേഷിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. അർജുൻ ആയങ്കിക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം അറിയാമായിരുന്നുവെന്നും തന്റെ പേരിലുണ്ടായിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശമടക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ചെയ്തില്ലെന്നും മൊഴിയിലുണ്ട്. കൂടാതെ നേരത്തെ ചോദ്യം ചെയ്ത അജ്മലിന്റെ മൊഴിയും അർജുൻ ആയങ്കിക്കെതിരായിരുന്നു. കൂടാതെ അർജുന്റെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും മൊഴിയിൽ വ്യക്തമാക്കുന്നു. അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വരുമാന മാർഗ്ഗം ഇല്ലെങ്കിലും അർജുൻ ആയങ്കിയിലേക്ക് വലിയ തോതിൽ പണം എത്തിയിരുന്നത് കസ്റ്റംസ് കണ്ടെത്തിയിരുന്നു . അർജുനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യത്തിൽ വേണ്ടുന്ന വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയം . പിന്നീട് ഭാര്യ അമലയേയും ചോദ്യം ചെയ്തെങ്കിലും ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് അന്ന് വിളിച്ചുവരുത്തിയത്.ഇതാണ് നിർണായകമായ വിവരങ്ങൾ ലഭ്യമാകാൻ ഇടയായത്.
https://www.facebook.com/Malayalivartha

























