മന്ത്രി രാജനെയും ജയാതിലകിനെയും സഹായിക്കാന്‍ പിണറായി തയ്യാറല്ല: കാരണം

മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം കൈമാറിയ അണ്ടര്‍ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് ചട്ടിയിലാവും.
ജയാതിലക് ഐഎഎസ് ഇറക്കിയ ഉത്തരവിനാണ് ഇത്തരമൊരു അവസ്ഥ വന്നു ചേരാന്‍ പോകുന്നത്. ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി ഉത്തരവിറക്കരുതെന്ന് അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ നിയമോപദേശം അനുസരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സി പി ഐയുടെ വാക്കുകള്‍ അദ്ദേഹം പൂര്‍ണമായും അനുസരിച്ചു.
എന്നാല്‍ സി പി ഐ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ സി പി എമ്മിന്റെ സഹായം തീരെ ലഭിക്കില്ലെന്നാണ് കിട്ടുന്ന സൂചനകള്‍. ശാലിനിക്കെതിരായ നടപടി നിയമപരമായ റിവ്യൂവിന് വിധേയമാകാന്‍ സാധ്യതയുണ്ടെന്ന ഉപദേശം ജലതിലകിന് നല്‍കിയത് സി പി എം ഭരിക്കുന്ന നിയമവകുപ്പാണ്.
ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി, വിവരാവകാശത്തിനുള്ള മറുപടി എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തട്ടു കിട്ടാന്‍ സാധ്യതയുണ്ടെന്നും നിയമവകുപ്പ് കരുതുന്നു. ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മന്ത്രി രാജനും സെക്രട്ടറി ജയതിലകും ചേര്‍ന്ന് ഏറ്റെടുക്കേണ്ടി വരും.കാരണം ഇവരെ സി പി എം സഹായിക്കില്ല.
''ഈ സാഹചര്യത്തില്‍ എന്റെ കാഴ്ചപ്പാടില്‍ ഉദ്യോഗസ്ഥ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹയല്ലെന്നും അതിനാല്‍ ഞാന്‍ ഗുഡ് സര്‍വീസ് എന്‍ട്രി ഞാന്‍ റദ്ദാക്കുന്നുവെന്നു'മാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗവര്‍ണറുടെ പേരില്‍ ഇറക്കുന്ന ഉത്തരവില്‍ ഒരു ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശത്തില്‍ നടപടി എടുത്തതായി പരാമര്‍ശിക്കാനാവില്ലെന്നും ഇത് നിയമ വിരുദ്ധമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പുതിയ ഉത്തരവ് ഇറക്കിയത്
ഉത്തരവിലെ ഞാന്‍ എന്ന പരാമര്‍ശം ഒഴിവാക്കി ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കാന്‍ സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിച്ചിരിക്കുന്നു എന്നാണ് പുതിയ ഉത്തരവ്. അതോടൊപ്പം ഒ.ജി ശാലിനി ഗുഡ് സര്‍വീസ് എന്‍ട്രിക്ക് യോഗ്യയല്ലെന്ന തന്റെ കാഴ്ചപ്പാടും ജയതിലക് പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് സെക്രട്ടേറിയറ്റില്‍ ഉണ്ടായിരിക്കുന്നത്. പ്രതികാര നടപടിയുടെ ഭാഗമായി ഉത്തരവിറക്കിയ ജയാതിലകിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ പ്രതിഷേധം തുടരാണ് സെക്രട്ടറിയേറ്റിലെ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥക്കെതിരേ നടപടി സ്വീകരിച്ചത് വിവരാവകാശ ലംഘനം ആണെന്നും ഇതിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ പ്രാണകുമാര്‍ വിവരാവകാശ കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
വിവരാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ മുന്‍ ചീഫ് സെക്രട്ടറിയായതിനാല്‍ എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് ആരും കരുതുന്നില്ല. വിവരാവകാശ കമ്മീഷനില്‍ ഇപ്പോള്‍ നിലവിലുള്ള എല്ലാ കമ്മീഷണര്‍മാരും ഇടതുപക്ഷ അനുഭാവികളാണ്.എല്ലാവരെയും നിയമിച്ചത് ഇടതു സര്‍ക്കാരാണ്.
അതേ സമയം വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി നല്‍കിയ ഒരു ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി എങ്ങനെ റദ്ദാക്കുമെന്ന ചോദ്യം ഉയരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ അങ്കലാപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. സത്യസന്ധമായി ജോലി നിര്‍വഹിച്ച ഒരാള്‍ക്ക് അവരുടെ ഔദ്യോഗിക ജീവിതത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാരുടെ പിന്തുണ ലഭിക്കുന്നതായാണ് സെക്രട്ടറിയേറ്റില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ജീവനക്കാരെ പിണക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥന്റെ ഇടപെടലില്‍ ഇടതു സര്‍വീസ് സംഘടനകള്‍ക്ക് അമര്‍ഷമുണ്ട്.
ശാലിനി നേരിട്ട് ഹൈക്കോടതിയെ സമീപിക്കില്ല.എന്നാല്‍ പ്രതിപക്ഷ സംഘടന ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.അത് ശാലിനിക്ക് വേണ്ടിയായിരിക്കില്ല അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത് പകരം വിവരാവകാശ നിയമത്തിന്റെ കടയ്ക്കല്‍ സര്‍ക്കാര്‍ വയ്ക്കുന്ന കത്തിക്ക് എതിരെയായിരിക്കും. ഒരു ഫയലിനെ കുറിച്ച് വിവരാവകാശം വന്നാല്‍ അത് നല്‍കേണ്ടത് വിവരാവകാശ ഓഫീസറുടെ ഉത്തവാദിത്വമാണ്. അത് യഥാ സമയം നല്‍കാതിരിക്കുന്നത് നിയമവിരുദ്ധമാണ്.
വിവരാവകാശ നിയമത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് വിവരാവകാശ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.വിവരാവകാശ നിയമത്തെ തിരസ്‌കരിച്ചതിന്റെ ക്രെഡിറ്റ് എടുക്കാന്‍ സി പി എം തയ്യാറല്ല. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ലഹള മൂത്ത് കലാപമാകാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha























