സഹോദരീ ഭർത്താവിനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവ്; ഒളിച്ചോടിയതല്ല, ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകിയും നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തട്ടികൊണ്ട് പോയതാണെന്ന് 28കാരി:- കൊല്ലം മാടൻനട ഒളിച്ചോട്ട കേസിൽ ട്വിസ്റ്റ്

കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സഹോദരീ ഭർത്താവിനൊടൊപ്പം ഒളിച്ചോടിയ കേസിൽ അറസ്റ്റിലായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. കൊല്ലം മാടൻനടയിൽ സഹോദരി ഭർത്താവിനോടൊപ്പം യുവതി ഒളിച്ചോടിയ കേസിലാണ് നിർണായ വഴിത്തിരിവ് ഉണ്ടായത്. സഹോദരി ഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും ഒളിച്ചോടിയതല്ലെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം 22 ന് തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് മുണ്ടയ്ക്കൽ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് പിറകിൽ ലക്ഷ്മി നിവാസിൽ താമസിക്കുന്ന 28 വയസുള്ള യുവതിയെയും ഇവരുടെ സഹോദരീ ഭർത്താവ് ചാല രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന സൻജിത്തിനെയും ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞിരുന്നത് ഇങ്ങനെ...
മാടൻനടയ്ക്കടുത്തുള്ള ഭർതൃഗൃഹത്തിൽ നിന്ന് കഴിഞ്ഞ 22-ാം തീയതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണ് യുവതി ആദ്യം എത്തിയത്. ഇവിടെനിന്ന് കാമുകനും സഹോദരി ഭർത്താവുമായ സൻജിത്തുമായി മുങ്ങുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നൽകി.തുടർന്ന് വെസ്റ്റ് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ പേരു മാറ്റി ട്രെയിനിൽ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു.
രാത്രിയിൽ റെയിൽവെ പൊലീസിൽനിന്നാണ് വെസ്റ്റ് പൊലീസിനു വിവരം ലഭിച്ചത്. റെയിൽവെ പൊലീസിൽനിന്നും ലഭിച്ച ഫോട്ടോ കണ്ട് പൊലീസ് ഇവരെ തിരിച്ചറിഞ്ഞു. കൊല്ലം എസിപിയുടെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി. രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് ഇരവിപുരം പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന യുവതി കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇതിന് ശേഷം കൊല്ലം വെസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയാണ് കേസില്‍ വീണ്ടും അന്വേഷണത്തിലെത്തിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരി ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതല്ലെന്നും സഹോദരി ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതാണെന്നുമാണ് യുവതിയുടെ പുതിയ മൊഴിയും പരാതിയും.
ഇതുപ്രകാരം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിരുവനന്തപുരത്ത് ഹോട്ടലിൽ വച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി. സഹോദരി ഭര്‍ത്താവിനെ ഭയന്നാണ് മധുരയില്‍ നിന്ന് അറസ്റ്റിലായ സമയത്ത് ഇക്കാര്യം പൊലീസിനോട് പറയാതിരുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സൻജിത്തിന് രണ്ടു കുട്ടികളും യുവതിയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് രണ്ടു പേർക്കും എതിരെ കേസെടുത്തിരുന്നത്.
https://www.facebook.com/Malayalivartha























