കൈകാര്യം ചെയ്തത് മുപ്പത്തയ്യായിരം കേസുകള്‍: സ്വയം സുരക്ഷയ്ക്ക് വേണ്ടി അതും ചെയ്തു: ഡിക്ടറ്റീവ് ആയത് അപ്രതീക്ഷിതമായി: കൊച്ചിക്കാരി ആഗ്‌നെസിന്റെ ഡിക്ടറ്റീവ് പ്രൊഫഷനിലെ തീപാറും പോരാട്ടങ്ങളുടെ കഥ

സര്‍ ആര്‍തര്‍ കോണിന്റെ ഡിക്റ്ററ്റീവ് ഷേര്‍ലക്ക് ഹോംസിനെ എല്ലാവര്‍ക്കുമറിയാം അല്ലെ..... വാക്കുകളിലൂടെ ഷെര്‍ലക് ഹോംസിന്റെ വലിയൊരു ചിത്രം നമ്മുടെ മനസ്സുകളില്‍ ഇതിനോടകം കുടിയേറി കഴിഞ്ഞിരിക്കുന്നു. അത് കഴിഞ്ഞാല്‍ പിന്നെ സിനിമകളിലെ ഡിറ്റക്റ്റീവ്കളെയും നമുക്കറിയാം.
ഡീറ്റെക്റ്റീവ് എന്ന വാക്ക് കേള്‍ക്കുക്കുമ്പോള്‍ നമ്മുടെ പലരുടെയും മനസ്സില്‍ ഓടിയെത്തുന്നത് നീണ്ട പൊക്കമുള്ള കോട്ടണിഞ്ഞ് തലയില്‍ തൊപ്പി വെച്ച് ചുണ്ടത്ത് ഒരു പുകയും വിട്ടിരിക്കുന്ന ഒരു രൂപമാണ്. എന്നാല്‍ ഇവിടെ ഇതാ റിയല്‍ ലൈഫില്‍ ഒരു ഡിറ്റക്ടീവിനെ കൂടി നാം പരിചയപ്പെടാന്‍ പോവുകയാണ്.പക്ഷേ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് ഒരു ഡിക്റ്ററ്റീവ്പെണ്‍പുലിയാണ്.
പൊലീസ് യൂണിഫോമിന്റെ പരിരക്ഷയോ അകമ്പടികളോ ഇല്ലാതെ, ഓരോ കേസുകള്‍ക്ക് പിന്നാലെ
ആ കേസിന്റെ ആഴങ്ങള്‍ തേടി അതില്‍ മറഞ്ഞിരിക്കുന്ന കുറ്റവാളിയെ കണ്ടുപിടിക്കാന്‍ വളരെയധികം കിണഞ്ഞു പരിശ്രമിക്കുന്ന വരാണ് അവര്‍ .
ഡിക്ടറ്റീവ് എന്ന പ്രൊഫഷനില്‍ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച ഒരു പെണ്‍ പുലിയാണ് ആഗ്‌നസ്. കൊച്ചിയുടെ സ്വന്തം പുലിക്കുട്ടിയാണ് ആഗ്‌നസ്. നഗരത്തില്‍ ഐവാച്ച് എന്ന ഏജന്‍സിയുമായി, കാല്‍നൂറ്റാണ്ടിലേറെയായി ആഗ്‌നസ് കേസുകള്‍ക്കു പിന്നാലെയുണ്ട്. എങ്ങനെ ഈ ഒരു പ്രൊഫഷനില്‍ താന്‍ എത്തി എന്നതിന് പറ്റി പറയുമ്പോള്‍ ആഗ്‌നെസിന് നൂറ് നാവാണ്.
ചെന്നൈയിലേക്ക് ക്രിമിനോളജി പഠിക്കാന്‍ പോയതായിരുന്നു ആഗ്‌നസ്. ആ ബാച്ചില്‍ പെണ്‍കുട്ടികള്‍ തീരെ കുറവായിരുന്നു. പഠനം അവസാനിക്കാറായപ്പോഴായിരുന്നു ഡിറ്റക്ടീവ് ഏജന്‍സിയിലേക്ക് ഒരു പുതുമുഖത്തെ വേണമെന്ന പത്രപ്പരസ്യം ആഗ്‌നെസിന്റെ കണ്ണില്‍ ഉടക്കിയത്. എന്നാല്‍ പിന്നെ അപേക്ഷിക്കാമെന്ന് ആഗ്‌നസ് കരുതി. തിരഞ്ഞെടുക്കപ്പെടും എന്ന് ഒട്ടും പ്രതീക്ഷിക്കാതെ വെറുമൊരു തമാശയ്ക്കായിരുന്നു ആഗ്‌നസ് അപേക്ഷ നല്‍കിയത്. 350 ഓളം ആളുകളില്‍ നിന്നായിരുന്നു ആഗ്‌നെസിനെ തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് നീണ്ട പരിശീലനമായിരുന്നു.
മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ബെംഗളൂരു അങ്ങനെ ഇന്ത്യയിലെ എല്ലാ വന്‍ നഗരങ്ങളിലും പരിശീലന പരിപാടികളില്‍ ആഗ്‌നെസിനെ നല്ലവണ്ണം പങ്കെടുപ്പിച്ചു. ഇതെല്ലാം കഴിഞ്ഞപ്പോള്‍ കൊച്ചി ഓഫിസില്‍ ജോലിക്കായി പ്രവേശിച്ചു. പിന്നെ ആഗ്‌നസ് ഈ മേഖലയില്‍ ഇഴുകി ചേരുകയായിരുന്നു. ഒരു വനിത ആയതുകൊണ്ട്, കേസുകള്‍ കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട് ആളുകളെ സമീപിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനുമൊക്കെ ആദ്യം ആശങ്കയും ആത്മവിശ്വാസക്കുറവും ആഗ്‌നെസിന് ഉണ്ടായിരുന്നു. എന്നാല്‍ ആശങ്കയും ആത്മവിശ്വാസക്കുറവും ഉയര്‍ന്നാല്‍ ഈ പ്രൊഫഷനില്‍ ശോഭിക്കാന്‍ ഉള്ള സമയം നഷ്ടമാകും. സമയം കളയാനില്ലാതിരുന്നതിനാല്‍ അതൊക്കെ അവഗണിച്ചു ആഗ്‌നസ് മുന്നേറുകയായിരുന്നു. താന്‍ ജോലി ചെയ്ത സ്ഥാപനത്തിലേക്ക് ഒന്നിനുപുറകെ ഒന്നായി കേസുകള്‍ വന്നുകൊണ്ടിരുന്നു. വന്ന കേസുകളില്‍ പലതും ഉത്തരേന്ത്യയിലെ വലിയ കമ്പനികളുടെ കേസുകളായിരുന്നു . അതിനുവേണ്ടി നിരന്തരം യാത്രകളും കൂടിക്കാഴ്ചകളുമൊക്കെ നടത്തേണ്ടുന്ന ആവശ്യകത ഉണ്ടായിരുന്നു.
ആള്‍ക്കാരുമായി ഇടപഴകാനും കമ്പനികളില്‍ പോയി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനും അഭിഭാഷകരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ബന്ധപ്പെടാനും നിയമവശങ്ങള്‍ പഠിക്കാനുമൊക്കെ അന്നത്തെ സഹപ്രവര്‍ത്തകര്‍ ആഗ്‌നെസിന് വേണ്ടുവോളം അവസരങ്ങള്‍ ഒരുക്കി കൊടുത്തു. ആഗ്‌നെസിനെ സംബന്ധിച്ച് ഇതെല്ലാം ഒരു ആവേശമായിരുന്നു. അങ്ങനെ അങ്ങനെ പതുക്കെ പതുക്കെ ആത്മവിശ്വാസക്കുറവ് അസ്തമിക്കാന്‍ തുടങ്ങി.
പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള പണികള്‍ ചേരുന്നതാണോ എന്നത് സാധാരണമായി ഉയരുന്ന ചോദ്യമാണ്. ഇത്തരത്തിലുള്ള ജോലികള്‍ തിരഞ്ഞെടുക്കാന്‍ വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിക്കും. ആഗ്‌നെസിന്റെ ജീവിതത്തിലും അത് തന്നെ സംഭവിച്ചു. കുടുംബത്തില്‍നിന്ന് വലിയ പിന്തുണയൊന്നും ആദ്യമൊക്കെ ഇല്ലായിരുന്നു. അച്ഛന് താനൊരു അഭിഭാഷകയാകണമെന്നായിരുന്നു താല്‍പര്യം. പക്ഷേ ഒരു പ്രത്യേക ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുള്ള ജോലിയോട് തനിക്ക് വലിയ ആകര്‍ഷണം തോന്നിയില്ല. എതിര്‍പ്പുകള്‍ മറികടന്ന് ആഗ്‌നസ് ഒടുവില്‍ ഈ പ്രഫഷനിലേക്കു വരികയായിരുന്നു. ഒടുവില്‍ ആഗ്‌നെസിന്റെ അതേ ചിന്താഗതിയിലേക്ക് കുടുംബവും വരികയും അതിനൊത്തു മുന്നോട്ടു പോകുകയും ചെയ്തു. തന്റെ വീട്ടുകാരും ജീവിതപങ്കാളിയും മക്കളും എല്ലാം അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ പ്രഫഷനില്‍ മുന്നേറാന്‍ സാധിക്കുമായിരുന്നില്ലെന്നു മാത്രമല്ല അതിന് എന്നേ ഫുള്‍സ്‌റ്റോപ്പും വീണേനേ എന്ന് ആഗ്‌നസ് പറയുമ്പോള്‍ എത്രത്തോളം അഭിനിവേശം പ്രൊഫഷനോട് ഉണ്ടായിരുന്നുവെന്ന് ആ വാക്കുകളില്‍ നിന്നും ഊഹിച്ചെടുക്കാന്‍ സാധിക്കും.
എന്തൊക്കെ വെല്ലുവിളികളാണ് ഒരു ഡിറ്റക്റ്റീവിന് മുന്നിലുള്ളത് എന്ന് ആഗ്‌നെസ് ലോകത്തോട് വിളിച്ചു പറയുന്നു.
യാത്രകളാണ് പ്രധാനം, എവിടെയും യാത്രചെയ്യാനുള്ള മനസ്സാണ് ഒരു ഡിറ്റക്ടീവിന് ആദ്യം വേണ്ടത്. ചെന്നൈയിലെ കമ്പനി നടത്തിയ റിക്രൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെടാന്‍തന്നെ കാരണം യാത്ര ചെയ്യാനുള്ള തന്റെ ആവേശമാണ്. മാത്രമല്ല അതിനോടുള്ള തുറന്ന നിലപാടും അവര്‍ മനസ്സിലാക്കിയതു കൊണ്ടാകണം തന്നെ അവര്‍ തിരഞ്ഞെടുത്തതെന്ന് ആഗ്‌നസ് ഓര്‍ക്കുന്നു. കേരളത്തില്‍ ശബരിമല ഒഴികെ ബാക്കി എല്ലാ ഇടങ്ങളിലും കേസുമായി ബന്ധപ്പെട്ട് ആഗ്‌നസ് യാത്ര ചെയ്തിട്ടുണ്ട്. അതിന് ഒരു മടിയുമില്ല. ഏതു സ്ഥലത്തേക്കും കയറിച്ചെല്ലാന്‍ ഒരു ആത്മവിശ്വാസക്കുറവുമില്ല. പക്ഷേ വനിത എന്ന നിലയില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എല്ലായ്‌പ്പോഴും കൈക്കൊണ്ടിരുന്നു. താമസിക്കാനുള്ള സ്ഥലവും യാത്രചെയ്യുന്ന വാഹനവുമൊക്കെ കുറച്ചു മുന്‍നിരയിലുള്ളത് മാത്രമേ തിരഞ്ഞെടുക്കാറുള്ളു. മിക്കപ്പോഴും സ്വന്തം വാഹനത്തില്‍ തന്നെയായിരുന്നു യാത്ര.
മാധ്യമങ്ങളില്‍ വളരെ സെന്‍സേഷനലായ കേസുകളൊക്കെ വരുമ്പോള്‍ ആലോചിക്കാറുണ്ട് ഇത് നമുക്കു ചെയ്യാവുന്ന കേസ് ആയിരുന്നല്ലോ എന്നൊക്കെ. പക്ഷേ ഒരു ഡിറ്റക്ടീവ് ഏജന്‍സിയിലേക്ക് അത്തരം കേസുകള്‍ എത്താനുള്ള സാധ്യതയും സാഹചര്യങ്ങളും കുറവാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, ചീറ്റിങ് കേസുകള്‍, വ്യക്തികളെ കൂടുതല്‍ അറിയാനുള്ള അന്വേഷണങ്ങള്‍ എന്നിവയായിരുന്നു മുഖ്യമായും വന്നുകൊണ്ടിരുന്നത്. വിശ്വാസ്യത നേടിയെടുക്കുക എന്നതാണ് ഒരു ഡിറ്റക്ടീവിനെയും അവര്‍ ജോലി ചെയ്യുന്ന ഏജന്‍സിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം. ഒരു തവണ കേസ് തന്നവരില്‍നിന്നുതന്നെ പിന്നെയും കേസ് കിട്ടിക്കൊണ്ടേയിരുന്നു എന്നത്, ആ വിശ്വാസ്യത നേടാനായി എന്നതിന്റെ തെളിവാണ് . 35000 ല്‍ അധികം കേസുകള്‍ ഇതിനോടകം അന്വേഷിച്ചു കണ്ടുപിടിക്കാന്‍ സാധിച്ചു . ഇന്റര്‍പോളിന്റെ രണ്ടു കേസുകളുടെ ഭാഗമാകാനായി. വിദേശ രാജ്യങ്ങളിലേക്കു നിരവധി പ്രാവശ്യം പോയി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരുമായും ഔദ്യോഗിക വൃത്തിയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുമായും മികച്ച ബന്ധം നിലനിര്‍ത്താനായി. അഭിഭാഷകരായിരുന്നു പ്രധാനമായും കേസുകള്‍ അന്വേഷണത്തിന് ഏല്‍പ്പിച്ചിരുന്നത്.
കേസുകള്‍ ഏല്‍പിക്കുക മാത്രമല്ല അവരുടെ ജീവിതത്തിലെ ശ്രദ്ധേയമായ കേസുകളും അന്വേഷണത്തിനു വേണ്ടിയുള്ള ടിപ്പുകളും വിവരങ്ങളും അവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളുമൊക്കെ ആഗ്‌നസുമായി അവര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അങ്ങനെ കുറ്റാന്വേഷണ ലോകത്ത് തനിക്കുണ്ടായത് സൗഹൃദത്തിലൂന്നിയ മികച്ച പ്രഫഷനല്‍ ജീവിതമായിരുന്നുവെന്ന് ആഗ്‌നസ് ഓര്‍ത്തെടുക്കുന്നു.
ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള ഒരു പ്രഫഷന്‍ ആണിത്. പക്ഷേ വനിതകള്‍ക്ക് ഈ മേഖലയിലേക്ക് ധൈര്യപൂര്‍വം കടന്നു വരാന്‍ സാധിക്കുമോ എന്നുള്ളത് അവരുടെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ആഗ്‌നെസിന്റെ വാദം. എവിടേക്കും ഏതു നിമിഷവും ഏതു സാഹചര്യത്തിലും യാത്ര ചെയ്യാന്‍ സന്നദ്ധയായിരിക്കണം., മോശമല്ലാത്ത ഒരു സാമ്പത്തിക അടിത്തറ ഉണ്ടായിരിക്കണം. അതായത് ചിലപ്പോഴൊക്കെ സുരക്ഷയ്ക്കായി സ്വന്തം കൈയില്‍നിന്നു പൈസ ചെലവാക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അത് പലപ്പോഴും ആഗ്‌നസ് നേരിട്ടിട്ടുണ്ട്. കമ്പനി തരുന്ന ട്രാവല്‍ അലവന്‍സുകളും മറ്റും കൂടാതെ, കൂടുതല്‍ മെച്ചപ്പെട്ട യാത്ര സൗകര്യത്തിനും സുരക്ഷയെ കരുതിയും കയ്യില്‍നിന്നു പണം മുടക്കി മുറിയെടുക്കുകയും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു നമുക്കു ശമ്പളത്തിന്റെ കാര്യത്തില്‍ കൃത്യമായി ഒരു നിബന്ധന വയ്ക്കാന്‍ സാധിക്കുകയില്ല എന്നതാണ് ആഗ്‌നെസിന്റെ ജീവിതപാഠം. പിടിച്ചുനില്‍ക്കാന്‍ തന്നെ കുറേക്കാലം വേണ്ടിവരും. ആ സമയത്തു നമ്മള്‍ ഉദ്ദേശിക്കുന്ന ശമ്പളം കിട്ടിയെന്നുവരില്ല. ഒരു വനിതയെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ മേഖലയില്‍ നില്‍ക്കുക എന്നത് കുടുംബത്തിന്റെ പിന്തുണ കൂടി ഉണ്ടെങ്കിലേ സാധിക്കുകയുള്ളൂ. എല്ലാവര്‍ക്കും അങ്ങനെ ഒരു പിന്തുണ സാധ്യമല്ലല്ലോ. ആഗ്‌നെസിനെ സംബന്ധിച്ചാണെങ്കില്‍ സഹോദരങ്ങളും അച്ഛനും അമ്മയും ഒക്കെ താല്‍പര്യമില്ലെങ്കില്‍ കൂടി അവര്‍ക്കൊപ്പം നിന്നു. അതുപോലെ പങ്കാളിയായി വന്നയാളും കൂടെ നിന്നു . ആഗ്‌നെസിന്റെ ഭര്‍ത്താവ് വിദേശത്താണു വര്‍ഷങ്ങളായി ജോലി ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹവും തന്റെ രണ്ടു മക്കളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണുണ്ടായത്.
അദ്ദേഹം തിരിച്ചുവരികയും മക്കളൊക്കെ ജീവിതത്തില്‍ ഓരോ നിലകളിലെത്തുകയും ചെയ്തതിനുശേഷം താനിപ്പോള്‍ കുറച്ചുനാളുകളായി അധികം കേസുകളൊന്നും എടുക്കാറില്ല. എന്തെങ്കിലും രണ്ടുമൂന്നു കൊല്ലം മുമ്പ് ശ്രീലങ്കയില്‍ പോയി ഒരു കേസ് അന്വേഷിച്ചിരുന്നു.
വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഒരു കാലത്തിലൂടെയാണ് കടന്നു പോയത്. കുറച്ചധികം വെല്ലുവിളികള്‍ നേരിടുന്ന ഒരു മേഖല സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു വനിത തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ നേരിടേണ്ടിവരുമോ, അതൊക്കെ നേരിട്ടിട്ടുണ്ട്. പക്ഷേ ആഗ്‌നെസിനെ ഈ പ്രഫഷനില്‍ പിടിച്ചുനിര്‍ത്തിയ ഒരേയൊരു കാര്യം, ഓരോ കേസ് കഴിയുമ്പോഴും നമ്മുടെ ജീവിതത്തിലേക്ക് ചേര്‍ക്കപ്പെടുന്ന അനുഭവങ്ങളായിരുന്നു. ഓരോ കേസും ഓരോ അനുഭവമാണ്.
അതു നമ്മുടെ പ്രഫഷനല്‍ ജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ ചാര്‍ത്തിത്തരിക മാത്രമല്ല; അതിനു വേണ്ടി പരിചയപ്പെടുന്ന ആളുകള്‍, പോകുന്ന സ്ഥലങ്ങള്‍, അവരെ കൈകാര്യം ചെയ്യുന്ന രീതി അതെല്ലാം നമ്മള്‍ എന്ന വ്യക്തിയെക്കൂടി രൂപപ്പെടുത്തുന്നതായിരുന്നുവെന്ന് ആഗ്‌നസ് വ്യക്തമാക്കുന്നു . ഇഷ്ടപ്പെട്ട പ്രഫഷന്‍ ചെയ്തു നല്ല പേരെടുക്കാനും സാമ്പത്തികമായി മുന്നേറാനും ഒപ്പം നമ്മള്‍ എന്ന വ്യക്തിയെ കൂടുതല്‍ കരുത്തുറ്റതാക്കാനും കഴിയുകയെന്നതാണ് കാര്യമെന്ന് ആഗ്‌നസ് തറപ്പിച്ചു പറയുന്നു.
"
https://www.facebook.com/Malayalivartha























